2018-06-29 14:02:00

ക്രിസ്തുരഹസ്യത്തിന് സ്വയം തുറന്നുകൊടുക്കുക-പാപ്പാ


നാം ക്രൈസ്തവരായിരിക്കുന്നത് നമ്മുടെ യോഗ്യതയാലല്ല പ്രത്യുത, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തില്‍ നിന്നു വരുന്ന കൃപയാലാണെന്ന് മാര്‍പ്പാപ്പാ.

പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാള്‍ ദിനത്തില്‍, വ്യാഴാഴ്ച(28/06/18) മദ്ധ്യാഹ്നത്തില്‍,  വത്തിക്കാനില്‍ നയിച്ച പൊതുവായ ത്രികാലപ്രാര്‍ത്ഥനയ്ക്ക് ഒരുക്കമായി നടത്തിയ വിചിന്തനത്തില്‍ ഫ്രാന്‍സീസ് പാപ്പാ ഈ തിരുന്നാള്‍ദിനത്തില്‍ ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട മത്തായിയുടെ സുവിശേഷം പതിനാറാം അദ്ധ്യായം 13-19 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന യേശുവും ശിഷ്യരും തമ്മിലുള്ള സംഭാഷണം, താന്‍ ആരാണെന്ന് യേശു ശിഷ്യരോടു ചോദിക്കുന്നതും അവസാനം പത്രോസ് “നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു”വാണെന്ന് പ്രഖ്യാപിക്കുന്നതുമായ സംഭവം വിശകലനം ചെയ്യുകയായിരുന്നു.

യേശുവുമായി കണ്ടുമുട്ടുകയും അവിടത്തെ രഹസ്യത്തിലേക്കു സ്വയം തുറന്നുകൊടുക്കുകയും ചെയ്തപ്പോഴാണ് സത്യം അനാവരണം ചെയ്യപ്പെടുന്നതെന്ന് പാപ്പാ പറഞ്ഞു.

നീതിയുടെയും സ്നേഹത്തിന്‍റെയും പ്രവാചകന്‍, ജീവന്‍റെ ഗുരുനാഥന്‍, വിപ്ലവകാരി എന്നൊക്കെ നൂറ്റാണ്ടുകളുടെ ഗതിയില്‍ ലോകം യേശുവിനെ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും “നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു”വാണെന്ന പുതുമ യേശുവിന്‍റെ രഹസ്യത്തോടു തുറവുകാട്ടുന്നവന്‍റെ ഹൃദയത്തിലാണ് കൊളുത്തപ്പെടുന്നതെന്ന് പാപ്പാ വിശദീകരിച്ചു.

നവകര്‍ദ്ദിനാളന്മാരെക്കുറിച്ചു ത്രികാലപ്രാര്‍ത്ഥനാന്തരം പരാമര്‍ശിച്ച പാപ്പാ സുവിശേഷത്തിനും സഭയ്ക്കും വേണ്ടി ഉത്സാഹത്തോടും ഉദാരതയോടും കൂടി സേവനംചെയ്യാന്‍ അവര്‍ക്ക് സാധിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളെ ക്ഷണിച്ചു.  








All the contents on this site are copyrighted ©.