2018-06-28 19:11:00

ഭിന്നിപ്പ് ഒരിക്കലും ദൗത്യത്തെ ബലപ്പെടുത്തില്ല!


അപ്പസ്തോലന്മാര്‍ നല്കിയ സുവിശേഷം ഒരുമയോടെ പ്രഘോഷിക്കാമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ജൂണ്‍ 29-Ɔο തിയതി വെള്ളിയാഴ്ച ആഗോളസഭയില്‍ ആചരിക്കപ്പെടുന്ന വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ മഹോത്സവത്തില്‍ പങ്കെടുക്കാന്‍ കിഴക്കിന്‍റെ എക്യൂമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍റെ പ്രതിനിധികളായി വത്തിക്കാനില്‍ എത്തിയവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

കിഴക്കിന്‍റെ ഓര്‍ത്തഡോക്സ് സഭയും വത്തിക്കാനും ഒരുമിച്ചു പ്രവര്‍ത്തിച്ച സുവിശേഷദൗത്യത്തിന്‍റെ വിവിധ സംയുക്ത സംരംഭങ്ങള്‍ വിജയപ്രദമായത് പാപ്പാ ചൂണ്ടിക്കാട്ടി. നവഅടിമത്വമായ മനുഷ്യക്കടത്തിനെതിരെയും, ഭൂമിയുടെ സുസ്ഥിതി സംരക്ഷിക്കുന്നതിലും, രാജ്യാന്തരതലത്തില്‍ സമാധാനം വളര്‍ന്നതിനും ഒത്തൊരുമിച്ചു നടത്തിയ ശ്രമങ്ങള്‍ പങ്കുവയ്ക്കാനും സ്നേഹക്കൂട്ടായ്മ വളര്‍ത്താനുമുള്ള ഫലവത്തായ നീക്കങ്ങളായിരുന്നെന്ന് പാപ്പാ വിശേഷിപ്പിച്ചു.

മനുഷ്യാന്തസ്സിനോടുള്ള അവജ്ഞയും, സമ്പത്തിനോടുള്ള അമിതാസക്തിയും, അതിക്രമങ്ങളുടെ വളര്‍ച്ചയും, ശാസ്ത്രത്തിന്‍റെയും സാങ്കേതികതയുടെ ആധിപത്യവും, ഉപായസാധ്യതകളുടെ ചൂഷണവുമാണ് ഇന്നത്തെ ആധുനിക സമൂഹത്തിന്‍റെ വിശ്വാസമാന്ദ്യത്തിനുള്ള മുഖ്യകാരണങ്ങള്‍. നവസാങ്കേതികതയുടെ ലോകത്ത് “ഇനി രക്ഷയില്ലെന്നും,” “ഇങ്ങനെ മാത്രമേ കാര്യങ്ങള്‍ നീങ്ങുകയുള്ളൂ,” എന്നുമുള്ള പൊതുപ്രയോഗം ഇന്നിന്‍റെ നിസംഗതാഭാവവും നിരുത്തരവാദിത്വപരമായ നിലപാടുമാണ് വെളിപ്പെടുത്തുന്നതെന്നും പാപ്പാ ആരാ‍ഞ്ഞു.

നവലോകത്തിന് ഉതകുന്ന ഒരു രൂപാന്തരീകരണശൈലി അല്ലെങ്കില്‍ മാറ്റത്തിനുള്ള ശൈലി കൈക്കൊള്ളാന്‍ സഭയ്ക്കു സാധിക്കണം. പങ്കുവയ്ക്കലിന്‍റെയും, സ്നേഹത്തിന്‍റെയും തുറവിന്‍റെയും രൂപാന്തിരീകരണമാണ് ആദിമ സഭയുടെ മൗലികമായ അസ്ഥിത്വം യാഥാര്‍ത്ഥ്യമാക്കിയത്. സാമൂഹിക ഐക്യവും നീതിയും അവഗണിച്ചുകൊണ്ടോ, പുറംതള്ളിക്കൊണ്ടോ ഉള്ളൊരു അസ്തിത്വം സഭയ്ക്ക് ഒരിക്കലും സാധ്യമല്ല. അത് ഉതപ്പു നല്കുന്നതാണ്. ഭിന്നിപ്പ് ഒരിക്കലും സുവിശേഷദൗത്യത്തെ ബലപ്പെടുത്തുന്നില്ല. സ്വാര്‍ത്ഥത അകറ്റി കൂട്ടായ്മ വളര്‍ത്തുന്നത് സ്നേഹമാണ്, തിന്മയെ ചെറുക്കുന്നതിനുള്ള കരുത്തു നല്കുന്നതും സ്നേഹംതന്നെ!

സഭയുടെ നെടുംതൂണുകളായ അപ്പസ്തോലന്മാരെ അനുസ്മരിക്കുമ്പോള്‍ സഹോദരസഭകളുടെ പൊതുവായ ഉറവയും തായ്-വേരും വെളിപ്പെടുത്തപ്പെടുകയാണ്. ഒപ്പം അത് സുവിശേഷ ശുശ്രൂഷയ്ക്കുള്ള സഭയുടെ പൊതുവായ ദൗത്യവും ഉത്തരവാദിത്ത്വവും വെളിപ്പെടുത്തുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.  സുവിശേഷദൗത്യത്തില്‍ പതറാതെ നില്ക്കാനും ശ്രുശ്രൂഷ വിശ്വസ്തതയോടെ തുടരാനും പത്രോസ് പൗലോസ് ശ്ലീഹന്മാരും, പത്രോശ്ലാഹായുടെ സഹോദരനും, കിഴക്കിന്‍റെ അപ്പസ്തോലനുമായ വിശുദ്ധ അന്ത്രയോസ് തുണയ്ക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.