2018-06-14 11:28:00

“വലിച്ചെറിയല്‍ സംസ്ക്കാരം” കുടുംബങ്ങളില്‍ വളര്‍ത്തരുത്!


വാര്‍ദ്ധക്യത്തിലെത്തിയവര്‍ വലിച്ചെറിയപ്പെടരുതെന്ന്, യുഎന്നിന്‍റെ ജനീവ ആസ്ഥാനത്തെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ഐവന്‍ യര്‍ക്കോവിച് അഭ്യര്‍ത്ഥിച്ചു. പ്രായാധിക്യത്തില്‍ എത്തിയവരുടെ സംരക്ഷണവും അവകാശവും സംബന്ധിച്ച കാര്യങ്ങളില്‍ കുടുബങ്ങളുടെ ഉത്തരവാദിത്ത്വത്തെക്കുറിച്ച് ജനീവയിലെ യുഎന്‍ കേന്ദ്രത്തില്‍ ജൂണ്‍ 11-നു നടന്ന രാഷ്ട്രപ്രതിനിധികളുടെ 5-Ɔമത്തെ ചര്‍ച്ചാസമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഉപയോഗ്യശൂന്യമായ സാധനങ്ങള്‍പോലെ പ്രായമായവര്‍ വലിച്ചെറിയപ്പെടുകയും പുറംതള്ളപ്പെടുകയും ചെയ്യുന്ന “വലിച്ചെറിയല്‍ സംസ്ക്കാരം” ലോകവ്യാപകമായി വളരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ജീവിതസായന്തനത്തില്‍ എത്തിയവരെ സംരക്ഷിക്കേണ്ട കുടുംബങ്ങളുടെ ഉത്തരവാദിത്ത്വത്തെക്കുറിച്ചും, അവര്‍ക്കു ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ചും വത്തിക്കാന്‍റെ പ്രതിനിധി സമ്മേളനത്തില്‍ പരാമര്‍ശിച്ചത്.

പ്രായമായവരും യുവതലമുറക്കാരും തമ്മില്‍ കുടുംബങ്ങളില്‍ത്തന്നെ പാരസ്പരികതയും പരസ്പരബന്ധവും പുലര്‍ത്തുന്ന അവസരങ്ങള്‍ കുടുംബങ്ങളില്‍ത്തന്നെ പ്രഥമതഃ വളര്‍ത്തിയെടുക്കേണ്ടതാണ്.  വൃദ്ധജനങ്ങള്‍ക്ക് അവരുടെ ജീവിതാനുഭവങ്ങളില്‍നിന്നും ഒത്തിരി കാര്യങ്ങള്‍ പങ്കുവയ്ക്കാനുണ്ട്. അതുപോലെ യുവജനങ്ങള്‍ക്കും വളരുന്ന തലമറയ്ക്കും കാരണവന്മാരില്‍നിന്നും ഒത്തിരി പഠിക്കാനുമുണ്ട്. അതിനാല്‍ കുഞ്ഞങ്ങളും പ്രായമായവരും പരസ്പരാദരവില്‍ ജീവിക്കുകയും വളരുകയും ചെയ്യുന്നൊരു സംസ്ക്കാരം കുടുംങ്ങളില്‍ നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് വത്തിക്കാന്‍റെ പ്രതിനിധി ചൂണ്ടിക്കാട്ടി.

വയോജനങ്ങളെ ആദരവോടെയും, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന രീതിയിലും ഉള്‍ക്കൊള്ളുന്നൊരു സംസ്ക്കാരം വളര്‍ത്തിയെടുക്കേണ്ടത് നിലനില്പുള്ള സമൂഹത്തിന്‍റെ സത്തയായിരിക്കും. കുടുംബങ്ങളുടെ അടിത്തറയാകേണ്ട പ്രായമായവരും പുതിയ തലമുറയിലെ സ്ത്രീകളും പുരുഷ്ന്മാരും തമ്മില്‍ നിലനില്ക്കേണ്ട സമ്പൂര്‍ണ്ണവും സ്വതന്ത്രവുമായ ഒരു “തലമുറാന്തര ബലതന്ത്രം” Intergenerational Dynamics ഇന്ന് സമൂഹത്തില്‍ ഇല്ലാതായി വരുന്നുത് ശ്രദ്ധിക്കേണ്ടതാണ്.

ആരോഗ്യം ക്ഷയിച്ച് ദുര്‍ബലമാകുമ്പോഴും ജീവന്‍ സംരക്ഷിക്കപ്പെടണം എന്ന അടിസ്ഥാന നിയമം മറക്കരുത്. നാം കുടുംബങ്ങള്‍ സംവിധാനം ചെയ്യേണ്ടത് യുക്തിയിലും സ്നേഹത്തിലുമാണ്, മാനസികവും ഭൗതികവുമായ ആവശ്യങ്ങളില്‍ മാത്രമല്ല. അതിനാല്‍ ജീവനെ സംരക്ഷിക്കുകയും തുണയ്ക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന സന്തുലിതമായൊരു അന്തരീക്ഷം കുടുംബങ്ങളില്‍ വളര്‍ത്തിയെടുക്കേണ്ടത് അനുവാര്യമാണെന്ന് ആര്‍ച്ചുബിഷപ്പ് യാര്‍ക്കോവിച്ച് പ്രസ്താവനയിലൂടെ സമര്‍ത്ഥിച്ചു.

ചിത്രം - നടന്‍ ഷീന്‍ ഷാക്.








All the contents on this site are copyrighted ©.