2018-06-08 13:16:00

ഭാരതസഭയ്ക്ക് രണ്ടു പുതിയ മെത്രാന്മാര്‍


പശ്ചിമ ബംഗാളിലെ റായ്ഗഞ്ച് (RAIGANJ) രൂപതയുടെ അദ്ധ്യക്ഷനായി രൂപതാ വൈദികന്‍ ഫുള്‍ജെന്‍സ് അലോഷ്യസ് തിഗയെയും (FR.FULGENCE ALYSIUS TIGGA) അരുണാചല്‍ പ്രദേശിലെ മിയാവൊ (MIAO) രൂപതയുടെ സഹായമെത്രാനായി സലേഷ്യന്‍ വൈദികന്‍ ഡെന്നീസ് പനിപിച്ചൈയെയും (FR.DENNIS PANPITCHAI) ഫ്രാന്‍സീസ് പാപ്പാ വെള്ളിയാഴ്ച (08/06/18) നാമനിര്‍ദ്ദേശം ചെയ്തു.

റായ്ഗഞ്ച് രൂപതയുടെ നിയുക്തമെത്രാന്‍ ഫുള്‍ജെന്‍സ് അലോഷ്യസ് തിഗ ബെത്തിയ രൂപതയുടെ വികാരി ജനറാളും ദൈവമാതാവിന്‍റെ നാമത്തിലുള്ള ഇടവകയില്‍ വികാരിയുമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

ഗുംല രൂപതയിലെ കത്കഹിയില്‍ 1965 മാര്‍ച്ച് 3 നായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. വരാണസിയിലും ഭോപ്പാലിലുമായി, യഥാക്രമം, തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കുകയും അല്ലഹബാദ് സര്‍വ്വകലാശാലയില്‍ നിന്ന് ബിഎ ബിരുദം നേടുകയും ചെയ്ത നിയുക്തമെത്രാന്‍ ഫുള്‍ജെന്‍സ് അലോഷ്യസ് തിഗ 1997 മാര്‍ച്ച് 3ന് മുസ്സാഫര്‍പൂര്‍ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിക്കുകയും പിന്നീട്, 1998 ല്‍, സ്ഥാപിതമായ ബെത്തിയ രൂപതയില്‍ അംഗമാകുകയും ചെയ്തു.

അദ്ദേഹം വിവിധ ഇടവകകളില്‍ വികാരി, രൂപതാദൈവവിളി സമിതിയുടെ മേധാവി, രൂപതാ ആരാധനാക്രമസമിതിയുടെ അദ്ധ്യക്ഷന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അരുണാചല്‍ പ്രദേശിലെ മിയാവൊ രൂപതയുടെ നിയുക്തസഹായമെത്രാന്‍ ‍ഡെന്നീസ് പനിപ്പിച്ചൈ തമിഴ് നാട്ടിലെ കോട്ടാര്‍ രൂപതയില്‍പ്പെട്ട കൊളച്ചെല്‍ സ്വദേശിയാണ്. 1958 ജൂലൈ 27 ന് ജനിച്ച അദ്ദേഹം സലേഷ്യന്‍ സമൂഹത്തില്‍ ചേരുകയും നാഷിക്, തിന്‍സുക്കിയ എന്നിവിടങ്ങളിലായി, യഥാക്രമം, തത്ത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് ദൈവശാസ്ത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം കരസ്ഥമാക്കുകയും 1991 ഡിസമ്പര്‍ 27 ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.

സലേഷ്യന്‍ സമൂഹത്തിന്‍റെ വിവിധ വിദ്യാലയങ്ങളുടെ മേധാവി, ഇടവകവികാരി, സലേഷ്യന്‍ സഭ്യുടെ പ്രൊവിന്‍ഷ്യല്‍ സമിതിയംഗം തുടങ്ങിയ വിവിധ പദവികള്‍ അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.








All the contents on this site are copyrighted ©.