2018-05-31 19:25:00

ദിവ്യകാരുണ്യ വെളിച്ചമായി ഓസ്തിയ സന്ദര്‍ശനം


ദിവ്യകാരുണ്യ വെളിച്ചവുമായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് ഓസ്തിയയില്‍ എത്തുന്നതെന്ന്
റോമാരൂപതയുടെ സഹായ മെത്രാന്‍, ബിഷപ്പ് പാവുളോ ലൊജുഡീസ് പ്രസ്താവിച്ചു.

മെയ് 31-Ɔο തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാന്‍ വാര്‍ത്താ വിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് ബിഷപ്പ് പാവുളോ പാപ്പായുടെ സന്ദര്‍ശനത്തെ ദിവ്യസ്നേഹത്തിന്‍റെ വെളിച്ചമെന്ന് ഉപമിച്ചത്. 2015-ലും 2017-ലും റോമിന്‍റെ കടല്‍ത്തീര പ്രദേശമായ ഓസ്തിയ സന്ദര്‍ശിച്ചിട്ടുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ദിവ്യകാരുണ്യത്തിരുനാളിലെ ഈ സന്ദര്‍ശനം ഇടയവാത്സല്യമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അക്രമത്തിന്‍റെയും കൊലപാതങ്ങളുടെയും കഴിനിഴല്‍ ഈ ദിനങ്ങളില്‍ വീശിയടിച്ച ഈ തീരത്ത് ക്രിസ്തുവിന്‍റെ സ്നേഹസാന്ത്വനമാണ് പാപ്പായുടെ ദിവ്യകാരുണ്യ സന്ദര്‍ശനമെന്ന് ബിഷപ്പ് പാവുളോ പ്രസ്താവിച്ചു. അടിക്കടി തിന്മയുടെ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്ന ഓസ്തിയന്‍ തീരത്തേയ്ക്കും തെരുവുകളിലേയ്ക്കുമുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ആഗമനവും ദിവ്യകാരുണ്യപ്രദക്ഷിണവും ജനങ്ങള്‍ ഹൃദ്യമായി വരവേല്‍ക്കുന്ന ക്രിസ്തുസാന്നിദ്ധ്യമാണെന്ന് ബിഷപ്പ് പാവുളോ പറഞ്ഞു.

50 വര്‍ഷങ്ങള്‍ക്കുമുന്‍പ് ദിവ്യകാരുണ്യത്തിരുനാളില്‍ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ നടത്തിയ ഓസ്തിയ സന്ദര്‍ശത്തിന്‍റെ ഓര്‍മ്മ ബിഷപ്പ് പാവുളോ അഭിമുഖത്തില്‍ അയവിറച്ചു.

ബുധനാഴ്ച, മെയ് 30-Ɔο തിയതി രാത്രി ഓസ്തിയയിലെ 8 ഇടവകകളിലെ ജനങ്ങള്‍ ഈദ്രോസ്കാലോ കടപ്പുറത്ത് ഒത്തുചേര്‍ന്ന് ജാഗരമനുഷ്ഠിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ട് പാപ്പായുടെ വരവിനായി ഒരുങ്ങിയെന്നും ബിഷപ്പ് പൗവുളോ അഭിമുഖത്തില്‍ സാക്ഷ്യപ്പെടുത്തി.








All the contents on this site are copyrighted ©.