സ്വര്‍ഗ്ഗമെന്നത്, ചിലര്‍ കരുതുന്നതു പോലെ, മടുപ്പുളവാക്കുന്ന ഒരിടമല്ല പ്രത്യുത യേശുവുമായുള്ള നേര്‍ക്കാഴ്ചായാണെന്ന് മാര്‍പ്പാപ്പാ.
വത്തിക്കാനില്‍, തന്‍റെ വാസയിടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തില്‍ ഉള്ള കപ്പേളയില്‍ വെള്ളിയാഴ്ച(27/04/18) രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.
ജറുസലേം നഗരവാസികളും അവരുടെ തലവന്മാരും യേശുവിനെ അംഗീകരിക്കാതിരിക്കുകയും അവിടത്തെ മരണത്തിനു വിധിക്കുകയും എന്നാല്‍ അവിടന്ന് മൂന്നാം ദിനം ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്തതിനെക്കുറിച്ച് പൗലോസപ്പസ്തോലന്‍ അന്ത്യോക്യയിലെ സിനഗോഗില്‍ നടത്തുന്ന പ്രഭാഷണത്തില്‍ പരാമര്‍ശിക്കുന്നതായിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.
തന്‍റെ വാഗ്ദാനത്തില്‍ വിശ്വസ്തനായ ദൈവം പിതാക്കാന്മാരോടു ചെയ്ത വാഗ്ദാനം യേശുവിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു കൊണ്ട് ആ പിതാക്കന്മാരുടെ മക്കളായ നമുക്കുവേണ്ടി പൂര്‍ത്തിയാക്കി എന്ന് പാപ്പാ വശദീകരിച്ചു.
ദൈവവത്തോടു പലപ്പോഴും അവിശ്വസ്തത കാട്ടിയ തിരഞ്ഞെടുക്കപ്പെട്ട ജനം ദൈവത്തിന്‍റെ വാഗ്ദാനത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് മുന്നോട്ടു പോയതു പോലെ നമ്മളും യാത്രയിലാണെന്നും ഈ യാത്ര സ്വര്‍ഗ്ഗോന്മുഖമാണെന്നും യേശുദര്‍ശനത്തിനായുള്ളതാണ് ഈ യാത്രയെന്നും പാപ്പാ പറഞ്ഞു.
നമ്മുടെ ഈ യാത്രയുടെ സമയത്ത് യേശുവാകട്ടെ നമുക്കായി സ്ഥലമൊരുക്കുകയും നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയുമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
ലോകാന്ത്യം വരെ മാദ്ധ്യസ്ഥ്യം വഹിക്കുന്ന പുരോഹിതനാണ് യേശുവെന്നും പാപ്പാ പറഞ്ഞു.
All the contents on this site are copyrighted ©. |