ക്രിസ്തീയ ജീവിതം യേശുവിനായി നിക്ഷേപിക്കപ്പെടേണ്ടതും അപരനു വേണ്ടി വിനിയോഗിക്കപ്പെടേണ്ടതുമാണെന്ന് മാര്‍പ്പാപ്പാ.
ഇറ്റലിയുടെ തെക്കുകിഴക്ക് ഭാഗത്തുള്ള അലെസ്സാനൊ, മൊല്‍ഫേത്ത എന്നീ സ്ഥലങ്ങളില്‍ വെള്ളിയാഴ്ച (20/04/18) ഉച്ചവരെ ഇടയസന്ദര്‍ശനം നടത്തിയ ഫ്രാന്‍സീസ് പാപ്പാ മൊല്‍ഫേത്തയിലെ തുറമുഖത്ത് അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ സുവിശേഷചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു.
പാവപ്പെട്ടവരുടെ ഉന്നമനത്തിനും സമാധാനസംസ്ഥാപനത്തിനും വേണ്ടി തന്‍റെ പൗരോഹിത്യ ജീവിതവും മെത്രാന്‍ പദവിയും നീക്കിവച്ച മെത്രാന്‍ തൊണീനൊ ബേല്ലൊയുടെ ഇരുപത്തിയഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്‍റെ ജന്മസ്ഥലമായ അലെസ്സാനൊയിലും അദ്ദേഹം മെത്രാനായിരുന്ന മൊല്‍ഫേത്തയിലും പാപ്പായുടെ ഈ ഇടയസന്ദര്‍ശനം.
1933 മാര്‍ച്ച് 18ന് ജനിച്ച ഡോണ്‍ തൊണീനൊ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 1993 ഏപ്രില്‍ 20 നാണ് മരണമടഞ്ഞത്.
ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥഭാഗങ്ങള്‍ ക്രിസ്തീയ ജീവിതത്തിന്‍റെ സുപ്രധാന ഘടകങ്ങളായ അപ്പത്തെയും വചനത്തെയും അവതരിപ്പിക്കുന്നതിനെപ്പറ്റി പരമാര്‍ശിച്ച പാപ്പാ, ജീവിക്കുന്നതിന് അനിവാര്യമായ ആഹാരമാണ് അപ്പമെന്നും യേശു സുവിശേഷത്തില്‍ ജീവന്‍റെ അപ്പമായി സ്വയം നല്കുന്നുവെന്നും അനുസ്മരിച്ചു.
ദിവ്യകാരുണ്യത്താല്‍ പോഷിതരാകുന്നവര്‍ കര്‍ത്താവിന്‍റെ മനോഭാവം ആര്‍ജ്ജിക്കുന്നുവെന്നും യേശു നമുക്കുവേണ്ടി മുറിക്കപ്പെട്ട അപ്പമാണെന്നും അതു സ്വീകരിക്കുന്നവന്‍ മുറിക്കപ്പെട്ട അപ്പമായി മാറുന്നുവെന്നും, ഈ അപ്പം ഔദ്ധത്യത്താല്‍ പുളിച്ചു പൊങ്ങാത്തതും അപരന് സ്വയം ദാനമാകുന്നതുമാണെന്നും അതു സ്വീകരിക്കുന്നവന്‍ അവനവനുവേണ്ടിയും, സ്വന്തം നേട്ടത്തിനായും, എന്തെങ്കിലും കൈവശപ്പെടുത്തുന്നതിനായും എന്തെങ്കിലുമായി തീരുന്നതിനായും അല്ല പ്രത്യുത യേശുവിനായി യേശുവിനെപ്പോലെ, അതായത്, മറ്റുള്ളവര്‍ക്കായി ജീവിക്കുന്നുവെന്നും പാപ്പാ വിശദീകരിച്ചു.
ദിവ്യകാരുണ്യം ഉദാസീനതയോട് സഹിഷ്ണുതകാട്ടുകയില്ലെന്നും വിരുന്നിന്‍ മേശയില്‍ നിന്ന് എഴുന്നേല്‍ക്കാത്ത പക്ഷം പൂര്‍ത്തീകരിക്കപ്പെടാത്ത ഒരു കൂദാശയായി അതു മാറുമെന്നും ബിഷപ്പ് തൊണീനൊ പറഞ്ഞിരുന്നതും പാപ്പാ അനുസ്മരിച്ചു.
മുറിക്കപ്പെട്ട അപ്പം ജീവന്‍റെ അപ്പം സമാധാനത്തിന്‍റെ പൂപമാണെന്നും പാപ്പാ ബിഷപ്പ് തൊണീനൊയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കി.
അപ്പമെടുത്ത് അത് ഒറ്റയ്ക്കിരുന്നു ഭക്ഷിക്കുമ്പോഴല്ല, പ്രത്യുത, വിരുന്നാക്കി മാറ്റപ്പെടുമ്പോഴാണ്, മറ്റുള്ളവരുമൊത്തു പങ്കുവയ്ക്കപ്പെടുമ്പോഴാണ്, കണ്ടെത്തേണ്ടതും ഉള്‍ക്കൊള്ളേണ്ടതും തലോടേണ്ടതുമായ ഒരു വദനമായി അപരന്‍ മാറുന്ന ഒരു മേശയില്‍ ഒന്നിച്ചിരുന്നു അപ്പം ഭക്ഷിക്കുമ്പോഴാണ് സമാധാനം സംജാതമാകുന്നതെന്ന അദ്ദേഹത്തിന്‍റെ ആശയം പാപ്പാ വിശദീകരിച്ചു.
All the contents on this site are copyrighted ©. |