വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 20, 19-29 വരെ വാക്യങ്ങള്‍
1. ഒരു ക്രിസ്ത്വാനുഭവത്തിന്‍റെ കഥ രക്തസാക്ഷിയായ ക്രിസ്തുശിഷ്യന്‍റെ... തോമാശ്ലീഹായുടെ ബോധോദയ കഥയാണ് ഇന്നത്തെ സുവിശേഷഭാഗം. അപ്പസ്തോലന്‍ തോമായുടെ ക്രിസ്ത്വാനുഭവമാണിതെന്നു പറയാം. ഈ ക്രിസ്ത്വാനുഭവത്തിനു പുതിയൊരു ദൈവശാസ്ത്രം ചമയ്ക്കുന്നുണ്ട് തോമസ്ലീഹാ. കാരണം, വിശ്വാസവും സന്ദേഹവും എങ്ങനെ ഒരുമിച്ചു കൊണ്ടുപോകാം എന്ന സമസ്യതന്നെയാണ് paradox ഈ നൂതന ദൈവശാസ്ത്രം. ഇതിനുള്ള അടിസ്ഥാനങ്ങള്‍ (മത്തായി 28, 26-ല്‍) ശ്ലീഹാതന്നെ കാണിച്ചു തരുന്നു. ഉത്ഥിതനെ കണ്ടപ്പോള്‍ ശിഷ്യന്മാര്‍ ആരാധിച്ചു. ചിലര്‍ സംശയിച്ചു എന്ന് സുവിശേഷത്തില്‍ കാണുന്നു. ആരാധിച്ചവരെയും സംശയിച്ചവരെയും സുവിശേഷ പ്രഘോഷണ ദൗത്യം ഏല്പിക്കുന്ന ഉത്ഥിതനെയാണ് സുവിശേഷകന്‍ വിശുദ്ധ യോഹന്നാന്‍ ഇന്നത്തെ സുവിശേഷഭാഗത്ത് അവതരിപ്പിക്കുന്നത്. കഠിനമായ സന്ദേഹങ്ങളാണ് അന്വേഷിയുടെ മുദ്ര. സന്ദേഹമുള്ളിടത്ത് ഈശ്വരനില്ല എന്ന കാഴ്ചപ്പാടാണ് പരമ്പരാഗത ദൈവശാസ്ത്രജ്ഞന്മാര്‍ എടുത്തത്. എന്നാല്‍ തോമസ്ലീഹാ വ്യത്യസ്തമായൊരു കാഴ്ചപ്പാട് അവതരിപ്പിക്കുന്നു. സന്ദേഹവും തുറന്ന മനോഭാവവും ആവശ്യത്തിനുണ്ടായാല്‍ ദൈവത്തെ കാണാം എന്നൊരു ദൈവശാസ്ത്രം തോമാസ്ലീഹാ അവതരിപ്പിക്കുന്നു.
ദൈവാന്വേഷകര്‍ സന്ദേഹികള്‍കൂടിയാണ്. പ്രകൃതിയെ ദൈവത്തിന്‍റെ കൈപ്പത്തിയായിക്കണ്ട്
രേഖകളുടെ മന്ത്രാര്‍ത്ഥങ്ങള്‍ വായിച്ചെടുക്കാനാണ് അവര്‍ ശ്രമിച്ചത്. ദൈവത്തെ നേരിട്ടറിയുന്നതും
സഹജീവികളില്‍ ഈശ്വരമുദ്ര കാണുന്നതും അത്യന്തികമായി ഒന്നുതന്നെ. ഉത്ഥിതനെ നേരിട്ടറിഞ്ഞ
തോമസിനോട് സഹജീവികളില്‍ ദൈവത്തെ കണ്ടെത്താന്‍ ക്രിസ്തു ഉപദേശിക്കുന്നു. ഇത് സിദ്ധനില്‍
ഒരു ജ്ഞാനോദയം ഉണ്ടാക്കുന്നു.
2. സഹോദരങ്ങളില്‍ കാണപ്പെടുന്ന ദൈവികസാന്നിദ്ധ്യം
ദൈവത്തെ തൊട്ടറിയാന്‍ യേശു തോമസിനെ അനുവദിച്ചെങ്കിലും കൂടുതല്‍ ഭാഗ്യം ചെയ്തവരെക്കുറിച്ച്
അവനെ ഓര്‍മ്മിപ്പിക്കാന്‍ ക്രിസ്തു മറന്നില്ല, “കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍!”
സഹജീവികളുടെ സാക്ഷൃം സ്വീകരിക്കാതിരുന്ന തോമസിനെ കുറ്റപ്പെടുത്തുകയാണ് യേശു. സഹജീവികളില്‍
ദൈവത്തെ കാണാന്‍ സാധിക്കുന്നതാണ് ദൈവത്തെ കാണാതെ അവിടുന്നില്‍ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍
എന്നതിന്‍റെ പൊരുള്‍. എന്നാല്‍ ഈ തലമുറ വ്യഭിചരിച്ചതാണ്. അത് അത്ഭുതങ്ങളും ദര്‍ശനങ്ങളും
കിട്ടിയാല്‍ മാത്രം വിശ്വസിക്കുന്ന ദൗര്‍ഭാഗ്യവാന്മാരുടെ കൂടാരമാണ്. ദര്‍ശനങ്ങളെ കച്ചവടമാക്കുന്ന
മതനേതാക്കളുടെ താവളമാണിത്. അത്ഭുതങ്ങള്‍ക്കും അടയാളങ്ങള്‍ക്കുമുള്ളില്‍ പാപക്കറകളെ ഒളിപ്പിച്ചുവയ്ക്കുകയും,
അനീതിയുടെ നുകത്തെ മറച്ചുവയ്ക്കുകയും ചെയ്യുന്ന ദുഷിച്ച തലമുറയാണിത്, ക്രിസ്തു കുറ്റപ്പെടുത്തുന്നുണ്ട്.
മനുഷ്യരില്‍ ദൈവത്തെ കാണുന്നതിനുപകരം നിര്‍ജീവ വസ്തുക്കളില്‍ അവനുണ്ടെന്ന് ആരോപിക്കുന്ന
വിഗ്രഹാരാധകരുടെ താവളമാണിത്.
3. അറിവും അരൂപിയും വിരുദ്ധമല്ല!
ക്രിസ്തുവര്‍ഷം 50-കളില്‍ പലസ്തീനായില്‍ തോമസ്ലീഹായുടെ സഭാസമൂഹം രൂപംകൊടുത്ത ഗ്രന്ഥമാണ്
തോമ്മായുടെ സുവിശേഷം Gospel according to St. Thomas. ഇത് അംഗീകൃതഗ്രന്ഥമല്ലെങ്കിലും
ശ്ലീഹായുടെ മാര്‍ഗ്ഗവും ആത്മീയതയുമാണ് അതിന്‍റെ പൊരുളെന്ന് കണക്കാക്കപ്പെടുന്നു. ആവശ്യത്തിനു
വിശ്വാസവും ആവശ്യത്തിന് സന്ദേഹവും ഉണ്ടെങ്കില്‍ ബോധോദയം കിട്ടുമെന്നാണ് ബുദ്ധന്‍ പറഞ്ഞത്.
If you have enought faith and if you have enough doubt, you can attain mukti,
enlightenment. ഇതുരണ്ടും ചേര്‍ന്ന ആത്മീയതയാണ് തോമാസ്ലീഹായുടേത്. ശ്ലീഹായുടെ സുവിശേഷം
ഇതു രണ്ടും ചേര്‍ന്ന കൃതിയാണ്. ജ്ഞാനത്തിലൂടെ മോക്ഷം നേടാം എന്നു വിശ്വസിക്കുന്നവരുടെ
പ്രതിനിധിയാണ് തോമസ്. ‘അവിടുത്തെ കൈകളിലെ ആണികളുടെ പഴുതുകള്‍ കാണുകയും അവയില്‍ എന്‍റെ
വിരല്‍ ഇടുകയും അവന്‍റെ പാര്‍ശ്വത്തില്‍ എന്‍റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല.’
എന്നാണ് ശ്ലീഹാ പ്രസ്താവിച്ചത്. ലബോറട്ടറിയില്‍ പരീക്ഷിച്ചറിയുന്ന ജ്ഞാനത്തിനു തുല്യമാണിത്.
വിശ്വാസിക്കാനിഷ്ടമുണ്ട്, എന്നാല്‍ വിശ്വസിക്കുന്നതിനു പരീക്ഷണങ്ങള്‍ നടത്തണം (കാണണം,
സ്പര്‍ശിക്കണം) എന്നാണ്
ഈ ശഠ്യം.
തോമസ്സിന്‍റെ വെല്ലുവിളി ക്രിസ്തു സ്വീകരിച്ചു. പക്ഷേ അപ്പോള്‍ തോമസ് ഈ പരീക്ഷണത്തിന് മുതിരാതെതന്നെ അവനില്‍ വിശ്വസിക്കുന്നു. എന്താണ് സംഭവിച്ചത്!? തെല്ലും അസഹിഷ്ണുത കാണിക്കാതെ യേശു തോമസിനെ ക്ഷണിച്ചു. ‘നിന്‍റെ വിരല്‍ കൊണ്ടുവരിക.’ എന്നാല്‍ ആ സ്നേഹത്തിനു മുമ്പില്‍ പരാജിതനാകുന്ന തോമസിന്‍റെ ജ്ഞാനതൃഷ്ണയായിരുന്നു. സ്നേഹിക്കുക, സ്നേഹത്തിന്‍റെ ശക്തിയില്‍ വിശ്വസിക്കുക. ഇതായിരുന്നു യേശുവിന്‍റെ അഭ്യര്‍ത്ഥന. ഭാര്യയ്ക്ക് ഭര്‍ത്താവിനോടുള്ള സ്നേഹം തെളിയിക്കാന്‍ എന്തത്ഭുതമാണ് ആവശ്യമായിട്ടുള്ളത്. God loves you, believe and be saved എന്നതാണ് യോഹന്നാന്‍ അവതരിപ്പിക്കുന്ന യുക്തിയും ചിന്താധാരയും.
4. കാത്തിരിപ്പിന്‍റെ പിന്നിലെ സ്നേഹതൃഷ്ണ
ഒരാള്‍ എന്നെ സ്നേഹിക്കാനുണ്ട് എന്ന ബോധ്യം മതി, വര്‍ഷങ്ങളോളം കാത്തിരിക്കാനും ജീവിക്കാനും.
ജയിലില്‍ കിടന്ന ചില വ്യക്തിക്കളെക്കുറിച്ച് കേട്ടിട്ടില്ലേ. വായുവും വെളിച്ചവും കടക്കാത്ത
ജയിലറയില്‍ ഭക്ഷണം വളരെ കമ്മി. എന്നിട്ടും അവര്‍ വര്‍ഷങ്ങളോളം ഭ്രാന്തുപിടിക്കാതെ അതില്‍
കഴിഞ്ഞുകൂടി. “ഇതെങ്ങനെ സാധിച്ചു?” ‘ആ ജയില്‍ മുറിയില്‍ക്കിടന്നുകൊണ്ട് എന്നും എന്നെ
സ്നേഹിക്കുന്ന കുടുംബത്തിന്‍റെയും മക്കളുടെയും സ്നേഹ സങ്കല്പങ്ങളില്‍ അനുദിനം പകലന്തിയോളം
ജീവിക്കുകയായിരുന്നു.’ സ്നേഹത്തിന്‍റെ സങ്കല്പത്തില്‍ ആശ്രയിക്കാനാണ് ക്രിസ്തു ആവശ്യപ്പെടുന്നത്.
തോമസ്സിന്‍റെ പിടിവാശിക്കു മുന്നില്‍ ക്രിസ്തു തോറ്റുപോയതുപോലെ. എന്നാല്‍ ദൈവം നമ്മെ
സ്നേഹിക്കുന്നു എന്നതിന്‍റെ ഏറ്റവും വലിയ തെളിവാണ്, ക്രിസ്തു തുറന്നു കാണിച്ച അവിടുത്തെ
തിരുവിലാവ്.
ഒരിക്കല്‍ ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞത്, “ഗുരുക്കന്മാര്‍ കൂടുതല്‍ സംശയങ്ങള്‍ ശിഷ്യന്മാരുടെ മുന്നിലേയ്ക്ക് എറിഞ്ഞു കൊടുക്കുകയാണ്. സംശയത്തിലൂടെ നീങ്ങി നീങ്ങി ലഭിക്കുന്ന വിശ്വാസമാണ് സത്യസന്ധമായിരിക്കുക. ഒരു സംശയവുമില്ലാത്തവന്‍ വിശ്വാസമില്ലാത്തവനാണ്. “The trust that moves through doubt will be genuine.” അതായത് പ്രതിസന്ധികളിലും പ്രയാസങ്ങളിലും ബലപ്പെട്ടു കിട്ടുന്ന വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം.
5. നല്ല പൗരനാണ് നല്ല ക്രിസ്ത്യാനി!
ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗവും വസിക്കുന്ന ഏഷ്യാ ഭൂഖണ്ഡം ശ്രേഷ്ഠമതങ്ങളുടെയും
ആത്മീയാചാരങ്ങളുടെയും സംസ്കാരങ്ങളുടെയും പ്രഭവസ്ഥാനമാണല്ലോ. എന്നാല്‍ ഏഷ്യയില്‍ ഇന്ന്
മുമ്പൊരിക്കലും ഉണ്ടാകാത്ത സാമ്പത്തിക വളര്‍ച്ചയും സാമൂഹിക പരിവര്‍ത്തനവും നടന്നുകൊണ്ടിരിക്കുകയാണ്.
ഏഷ്യയിലെ കത്തോലിക്കര്‍ ഐക്യത്തിന്‍റെയും കൂട്ടായ്മയുടെയും വാഗ്ദാനവും സാക്ഷികളുമാകാന്‍
വിളിക്കപ്പെട്ടിരിക്കുന്നു. ഈ ഐക്യം, മനുഷ്യന് ദൈവത്തോടുള്ള ഐക്യവും, മനുഷ്യര്‍ തമ്മില്‍
തമ്മിലുമുള്ള കൂട്ടായ്മയുമാണ്. ക്രിസ്തുവിനുമാത്രം സാധ്യമാകുന്ന ഈ ഐക്യം ആസ്വദിക്കാന്‍
മാനവകുടുംമ്പം ഒന്നാകെ വിളിക്കപ്പെട്ടിരിക്കുന്നു. ഒരു നല്ല ക്രിസ്ത്യാനി നല്ല പൗരാനായിരിക്കും,
അതുപോലെ ഒരു നല്ലപൗരന്‍ നല്ലക്രൈസ്തവനായും ജീവിക്കാന്‍ സാധിക്കും. എന്നാല്‍ ക്രൈസ്തവ
സമൂഹത്തെ നയിക്കുകയും പൗരധര്‍മ്മത്തെക്കുറിച്ചും ക്രൈസ്തവമൂല്യങ്ങളെക്കുറിച്ചും ബോധ്യത്തോടെ
പഠിപ്പിക്കുകയും ചെയ്യേണ്ടവര്‍ അടിസ്ഥാന പൗരധര്‍മ്മം നിഷേധിച്ചു പറയുകയും ഞാന്‍ മാര്‍പ്പായുടെ
ആളാണ്, അല്ലെങ്കില്‍ സഭായുടെ ആളാണ്, അതിനാല്‍ മാര്‍പാപ്പയെ മാത്രമേ അനുസരിക്കുകയുള്ളൂ...
എന്ന് വളരെ ലാഘവത്തോടെ കോടതില്‍ വിളിച്ചുപറയാന്‍ ധൈര്യപ്പെടുന്നത് ഖേദകരമാണ്. സ്വരക്ഷയ്ക്കുവേണ്ടിയാണെങ്കില്‍പ്പോലും
പൗരധര്‍മ്മങ്ങള്‍ നിഷേധിക്കുന്ന ക്രൈസ്തവന്‍ സമൂഹത്തിന് ഉതപ്പായിരിക്കും, വിപരീത സാക്ഷ്യമാണു
നല്കുന്നത്. സീസറിനുള്ളത് സീസറിനുകൊടുക്കണമല്ലോ..! തന്‍റെ അര്‍ജന്‍റീനിയന്‍ പാസ്പേര്‍ട്ടിന്‍റെ
കാലാവധി തീരുമെന്നു കണ്ടപ്പോള്‍ കൃത്യസമയത്ത് അതുപുതുക്കാനും, താന്‍ വത്തിക്കാന്‍റെ രാഷ്ട്രനേതാവും,
ആഗോളസഭാദ്ധ്യക്ഷനുമാണെങ്കിലും അര്‍ജന്‍റീനിയന്‍ പൗരത്വം അദ്ദേഹം നിഷേധിക്കാതെ, അതു മാനിക്കാനും
അതില്‍ അഭിമാനിക്കാനും കരുതലുണ്ടായ പാപ്പാ ഫ്രാന്‍സിസിനെ മാതൃകയാക്കാവുന്നതാണ്. മനുഷ്യത്വത്തില്‍
വളര്‍ത്തിയെടുക്കുന്ന ആദ്ധ്യാത്മീകതയാണ് ഇവിടെ കാണേണ്ടത്. അതുതന്നെയാണ് തോമാശ്ലീഹായുടെ
പിതൃത്വം അവകാശപ്പെടുന്ന നാം ചെയ്യേണ്ടത്.
6. മുറിപ്പാടുകള്‍ക്കപ്പുറം തോമാശ്ലീഹ കണ്ട ദൈവം
ക്രിസ്തുവിന്‍റെ ആണിപ്പാടുകളെ നമുക്കു സ്പര്‍ശിക്കാം. സ്വാര്‍ത്ഥയില്‍നിന്നും പുറത്തുകടന്ന്,
മാനുഷികമായ വഴികളിലാണെങ്കിലും സത്യസന്ധമായി പരിശ്രമിച്ചാല്‍ നമ്മുടെ ജീവിത പരിസരങ്ങളില്‍
- പാപികളിലും പരിത്യക്തരിലും, പീഡിതരിലും രോഗികളിലും വിശക്കുന്നവരിലും ദാഹിക്കുന്നവരിലും
അവഹേളിക്കപ്പെട്ടവരിലും അവശരിലും ക്രിസ്തുവിന്‍റെ ആണിപ്പാടുകള്‍ കാണുവാനും അവരെ സ്പര്‍ശിക്കാനും
നമുക്കു സാധിക്കും. നാം അവരെ സ്പര്‍ശിച്ച് മുറിവുണക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ മദ്ധ്യേവസിക്കുന്ന
ദൈവത്തെയാണ് നാം ആരാധിക്കുന്നത്. ഉത്ഥിതന്‍റെ മുറപ്പാടുകള്‍ സ്പര്‍ശിച്ചറിഞ്ഞ തോമാശ്ലീഹ
പറഞ്ഞത്, ക്രിസ്തു ഉത്ഥാനചെയ്തുവെന്നല്ല. “എന്‍റെ കര്‍ത്താവും, എന്‍റെ ദൈവവും..!” മുറിപ്പാടുകള്‍ക്കപ്പുറം
ദൈവത്തെ, ദൈവമായ കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിച്ചു. തോമസിന്‍റെ ക്രിസ്തുവിലുള്ള വിശ്വാസക്കുറവു
മാത്രമല്ല, യേശുവിലുള്ള വിശ്വാസം ഏറ്റുപറയാനും, അവിടുത്തെ ദൈവമായി പ്രഘോഷിക്കാനും തോമസപ്പസ്തോലനു
സാധിച്ചു. അസ്സീസിയിലെ ഫ്രാന്‍സിസിനുണ്ടായ അനുഭവവും അപ്പസ്തോലന്‍ തോമസിന്‍റേതുപോലെയാണ്.
കുഷ്ടരോഗിയെ ആശ്ലേഷിച്ച്, അയാളെ സാന്ത്വനപ്പെടുത്തിയപ്പോള്‍, മുറിവുണക്കാന്‍ ശ്രമിച്ചപ്പോള്‍,
ഇതാ...! മുറിവുകള്‍ക്കപ്പുറം ദൈവമായ കര്‍ത്താവിനെ, ക്രിസ്തുവിനെ ദര്‍ശിക്കാന്‍, അനുഭവിക്കാന്‍
ഫ്രാന്‍സിസിനു സാധിച്ചു.
ഉത്ഥിതനായ ക്രിസ്തുവിനും അവിടുത്തെ തിരുവചനത്തിന്‍റെ ജീവദായകമായ സത്യത്തിനും സന്തോഷപൂര്‍വ്വം സാക്ഷൃംവഹിക്കുവാന്‍ ഈ പെസഹാകാലത്തിലൂടെയും നമുക്കു പ്രത്യേകമായി പരിശ്രമിക്കാം.
All the contents on this site are copyrighted ©. |