2018-04-06 09:29:00

മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അഭിഷിക്തനായി


ഇടുക്കി സീറോ-മലബാര്‍ രൂപതയുടെ
പുതിയ അജപാലകന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍...

കേരളത്തില്‍ ഇടുക്കി സീറോ മലബാര്‍ രൂപതയുടെ മെത്രാനായിട്ടാണ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വ്യാഴാഴ്ച, ഏപ്രില്‍
5-Ɔο തിയതി ഉച്ചതിരിഞ്ഞ് 2 മണിക്ക് വാഴത്തോപ്പിലെ സെന്‍റ് ജോര്‍ജ്ജ് ഭദ്രാസന ദേവാലയത്തില്‍ ദിവ്യബലിയോടു ചേര്‍ന്നു നടന്ന ചടങ്ങിലാണ് അഭിഷിക്തനായത്.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കാര്‍മ്മികത്വം വഹിച്ചു. ഇടുക്കിയുടെ മുന്‍മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലും, കോതമംഗലം രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തിലും സഹകാര്‍മ്മികരായിരുന്നു. ഒപ്പം പ്രാദേശിക സഭയിലെ മറ്റു മെത്രാന്മാരുടെ സാന്നിദ്ധ്യംകൊണ്ടും അഭിഷേകകര്‍മ്മം അനുഗൃഹീതമായി. കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സിമിതിയുടെ അദ്ധ്യക്ഷനും തിരുവനന്തപുരം മെത്രാപ്പോലീത്തയുമായ ആര്‍ച്ചുബിഷപ്പ് സൂസാപാക്യം സന്ദേശം നല്കി.

നവാഭിഷിക്തന്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേലിനെ അഭിനന്ദിച്ചുകൊണ്ടുള്ള സമ്മേളനം വ്യാഴാഴ്ച വൈകിട്ട് 5.30-ന് വാഴത്തോപ്പ് കത്തീഡ്രല്‍ അംഗണത്തില്‍ നടന്നു. മുന്‍മെത്രാന്‍ മാര്‍ ആനിക്കുഴിക്കാട്ടിലിന് യാത്രയയപ്പും നല്കപ്പെട്ടു. കോതമംഗലം രൂപതയുടെ മുന്‍മെത്രാന്‍ മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍ അദ്ധ്യക്ഷതവഹിച്ച സമ്മേളനത്തില്‍, “ഇടയന്‍റെ പാദമുദ്രകള്‍” എന്ന സ്മരണിക തിരുവല്ല രൂപതാദ്ധ്യക്ഷന്‍, മാര്‍ തോമസ് കൂറിലോസ് പ്രകാശനം ചെയ്തു. ഇടുക്കി മലയോരം പുതിയ മെത്രാന് സ്വാഗതമോതുമ്പോള്‍, യാത്രപറയുന്ന നല്ലിടയന് നന്ദിപറയുന്നതുമായ സ്നേഹസ്മരണകളാണ് “ഇടയന്‍റെ പാദമുദ്രകള്‍”! പൗരപ്രമുഖരും ജനനേതാക്കളും വന്‍വിശ്വാസസമൂഹവും പങ്കെടുത്ത് ഇടുക്കിയുടെ അജപാലകരെ ആദരിച്ചു.

പ്രായപരിധിയെത്തി മാര്‍ ആനിക്കുഴിക്കാട്ടില്‍ വിരമിച്ചതിനെ തുടര്‍ന്നാണ് മംഗലപ്പുഴ സെമിനാരിയിലെ തത്വശാസ്ത്ര വിഭാഗം മേധാവിയും അദ്ധ്യാപകനുമായി പ്രവര്‍ത്തിച്ചിരുന്ന ഫാദര്‍ ജോ‌‌ണ്‍ നെല്ലിക്കുന്നേലിനെ സീറോ മലബാര്‍ സിനഡ് ഇടുക്കിയുടെ മെത്രാനായി തിരഞ്ഞെടുത്തത്. 2018 ജനുവരി 12-ന് തിരഞ്ഞെടുപ്പ് പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു പ്രഖ്യാപിച്ചിരുന്നു.








All the contents on this site are copyrighted ©.