ഓശാന മഹോത്സവത്തിന്‍റെ സുവിശേഷവിചിന്തനം
1. നമ്മുടേതാകുന്ന ഓശാനയുടെ ആവേശം
ജരൂസലേം ജനത ആനന്ദാരവത്തോടെ യേശുവിനെ സ്വീകരിച്ചു. “കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍
അനുഗൃഹീതന്‍” എന്നവര്‍ ആര്‍ത്തുവിളിച്ചു (ലൂക്ക 19, 38). അവരുടെ ആവേശം ഇന്നു നമ്മുടേതാണ്.
ഓശാനനാളില്‍ നമ്മിലേയ്ക്കു വരുന്ന ക്രിസ്തുവിനെ കുരുത്തോലകളും ഒലിവിന്‍ ചില്ലകളുമേന്തി
വരവേല്ക്കുവാനുള്ള ആഗ്രഹം ജനം പ്രകടമാക്കുകയാണ്. ജരുസലേമിലേയ്ക്കെന്നപോലെ, നമ്മുടെ ജീവിതങ്ങളിലേയ്ക്കും
നഗരങ്ങളിലേയ്ക്കും ഗ്രാമങ്ങളിലേയ്ക്കും കടന്നുവരാന്‍ അവിടുന്ന് ആഗ്രഹിക്കുന്നുണ്ട്. സുവിശേഷം
രേഖപ്പെടുത്തുന്നതുപോലെ, ഒരു കഴുതപ്പുറത്ത്, ഏറെ വിനീതനായി, “ദൈവത്തിന്‍റെ നാമത്തിലാണ്”
അവിടുന്നു വന്നത്. തന്‍റെ ദിവ്യസ്നേഹത്താല്‍ നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുവാനും, പിതാവുമായി
നമ്മെ രമ്യപ്പെടുത്താനുമാണ് അവിടുന്നു ആഗതനായത്.
2. യഥാര്‍ത്ഥമായ സന്തോഷത്തിന്‍റെ സ്രോതസ്സ് – യേശു!
ജനം പ്രകടമാക്കിയ ഹോസാനയുടെ സ്നേഹത്തിമിര്‍പ്പില്‍ യേശു സംതൃപ്തനായി. എന്നാല്‍ സമൂഹപ്രമാണികള്‍
ശ്രമിച്ചത് അവിടുത്തെ സ്തുതിച്ചുപാടിയ കുട്ടികളെയും ജനങ്ങളെയും നിശബ്ദരാക്കാനായിരുന്നു.
“ഇവര്‍ മൗനംഭജിച്ചാല്‍ കല്ലുകള്‍ ആര്‍ത്തുവിളിക്കും” എന്നായിരുന്നു അവിടുത്തെ പ്രതികരണം
(ലൂക്ക 19, 40). യേശുവിന്‍റെ വരവിനെ ചൊല്ലിയുള്ള ആവേശം കെടുത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല.
നമ്മില്‍ വസിക്കുകയും സമാധാനം പകരുകയുംചെയ്യുന്ന യഥാര്‍ത്ഥ സന്തോഷത്തിന്‍റെ സ്രോതസ്സായ
യേശുവിനെ നമ്മില്‍നിന്ന് അകറ്റിനിറുത്താന്‍ യാതൊരു ശക്തിക്കും കഴിയുകയില്ല. കാരണം പാപം
മരണം,
ഭീതി ദുഃഖം എന്നിവയുടെ കെണിയില്‍നിന്നും നമ്മെ രക്ഷിക്കുവാന്‍ യേശുവിനു മാത്രമാണ് കരുത്തുള്ളത്.
3. വിജയംവരിക്കുന്ന ക്രിസ്തുവിന്‍റെ താഴ്മ
ക്രിസ്തു നമ്മെ വീണ്ടെടുത്തത് അവിടുത്തെ രാജകീയ പ്രവേശംകൊണ്ടോ അത്ഭുത കൃത്യങ്ങള്‍കൊണ്ടോ
അല്ലെന്ന് ഹോസാന മഹോത്സവത്തിലെ ആരാധനക്രമം നമ്മെ പഠിപ്പിക്കുന്നു. ക്രിസ്തുവിന്‍റെ രക്ഷണീയപാതയെ
പൗലോശ്ലീഹ രണ്ടു വാക്കുകളില്‍ മനോഹരമായി സംഗ്രഹിക്കുന്നുണ്ട്. യേശു ‘തന്നെത്തന്നെ ശൂന്യനാക്കി’യെന്നും,
‘തന്നെത്തന്നെ താഴ്ത്തി’യെന്നും (ഫിലി. 2, 7-8). ദൈവത്തിന് നമ്മളോടുള്ള അനന്തമായ കാരുണ്യം
പ്രകടമാക്കുന്നതാണ് ഈ രണ്ടു ക്രിയകള്‍, പ്രവൃത്തികള്‍ ദൈവപുത്രനായിരുന്നിട്ടും, പാപികളായ
‘മനുഷ്യരോട് അവിടുന്ന് സകലത്തിലും സാരൂപ്യപ്പെടുവാന്‍വേണ്ടി’ ദൈവമഹത്വം നിലനിര്‍ത്തേണ്ട
കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കികൊണ്ട് അവിടുന്നു ‘ദാസന്‍റെ രൂപം സ്വീകരിക്കുകയും’
മനുഷ്യരുടെകൂടെ വസിക്കുകയും ചെയ്തു (ഫിലി. 2, 7). എന്നാല്‍ അവിടുന്നു നമ്മോടുകൂടെ വസിച്ചത്
രാജാവോ രാജകുമാരനോ ആയിട്ടല്ല, ദാസനായിട്ടാണ്. എളിമയുടെ അടിത്തട്ടോളം അവിടുന്ന് സ്വയം
വിനീതനാക്കി, വിനയത്തിന്‍റെ ‘നെല്ലിപ്പടിയോളം’ അവിടുന്ന് ഇറങ്ങിച്ചെന്നു.
4. ശിഷ്യരുടെ കാലുകഴുകിയ വിനീതഭാവന്‍
അവിടുത്തെ ‘അനന്തമായ’ സ്നേഹം പ്രതീകാത്മകമായി ആദ്യം പ്രകടമാക്കപ്പെട്ടത് ശിഷ്യന്മാരുടെ
പാദങ്ങള്‍ അവിടുന്ന് പെസഹാനാളില്‍ കഴുകിയപ്പോഴാണ് (യോഹ. 13, 1). ‘ഗുരുവും നാഥനുമായ’ അവിടുന്ന്
കുമ്പിട്ട് ഒരു അടിമയെപ്പോലെ ശിഷ്യരുടെ പാദങ്ങള്‍ കഴുകി (യോഹ. 13, 14). മനുഷ്യരുടെ മദ്ധ്യത്തിലേയ്ക്ക്
താഴ്മയില്‍ ഇറങ്ങിവന്ന ദൈവത്തിന്‍റെ സ്നേഹം നമ്മില്‍ പതിയാന്‍ അവിടുത്തെ വിനയത്തിന്‍റെ
മാതൃക നമ്മെ സഹായിക്കണം. ആ സ്നേഹസ്പര്‍ശം ലഭിച്ചാല്‍ നമുക്കും മറ്റുള്ളവരെ സ്നേഹിക്കാനാകും.
ഉദാത്തമായ വിനയവും യഥാര്‍ത്ഥമായ സ്നേഹവും അടങ്ങിയിരിക്കുന്നത് മൂര്‍ത്തമായ സേവനത്തിലാണെന്ന.
പീഡാനുഭവത്തോടെയാണ് യേശുവിന്‍റെ വിനയം അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തുന്നത്.
മുപ്പതു വെള്ളിനാളയങ്ങള്‍ക്ക് അവിടുന്ന് ആദ്യം വില്ക്കപ്പെട്ടു. താന്‍ തിരഞ്ഞെടുത്ത് സ്നേഹിതനായി വിളിച്ച ശിഷ്യന്‍, യൂദാസ് സ്ക്കറിയോത്ത ചുംബനംകൊണ്ട് വിരോധികള്‍ക്ക് അവിടുത്തെ ഒറ്റുകൊടുത്തു. മിക്കവാറും മറ്റെല്ലാ ശിഷ്യന്മാരും അവിടുത്തെ ഉപേക്ഷിച്ച് ഓടിപ്പോയി. പത്രോസാകട്ടെ ദേവാലയത്തിന്‍റെ ഉമ്മറത്തുവച്ച് മൂന്നു പ്രാവശ്യം ഗുരുവിനെ തള്ളിപ്പറഞ്ഞു. അങ്ങനെ പരിത്യക്തനായ അവിടുത്തെ മുഖത്ത് പ്രതിയോഗികള്‍ തുപ്പി അധിക്ഷേപിച്ചു. ചമ്മട്ടിയടിയാലും, മുള്‍മുടിയാലും, മറ്റു പീഡനങ്ങളാലും അവിടുത്തെ മുഖം തിരിച്ചറിയാനാവാത്ത വിധം വിരൂപമാക്കപ്പെട്ടു. മതാചാര്യന്മാര്‍ അവിടുത്തെ അവഹേളിച്ചു. രാഷ്ട്രീയ നേതൃത്വം അവിടുത്തെമേല്‍ കുറ്റംചുമത്തി. അവര്‍ അവിടുത്തെ പാപിയും അന്യായക്കാരനുമാക്കി മുദ്രകുത്തി.
5. നീതി നിഷേധിക്കപ്പെട്ടവന്‍ പീലാത്തോസ് അവിടുത്തെ ഹേറോദേസിന്‍റെ പക്കലേയ്ക്കും, പിന്നെ റോമന്‍ ഗവര്‍ണ്ണറായ കയ്യഫാസിന്‍റെ പക്കലേയ്ക്കും വിചാരണയ്ക്കായി പറഞ്ഞയച്ചു. എല്ലാവിധത്തിലുള്ള നീതിയും നിഷേധിക്കപ്പെട്ട യേശുവിന്‍റെ വിധിയെ തുണയ്ക്കാന്‍ ആരുമില്ലാതെ മാനുഷികമായി അവിടുന്ന് ഏറെ നിസ്സംഗത അനുഭവിക്കുന്നു. തനിക്കായി ഓശാനപാടിയ അതേ ജനം ഇപ്പോഴിതാ തനിക്കെതിരെ കൊലക്കുറ്റത്തിന്‍റെ ആക്രോശം മുഴക്കുന്നു. തുടര്‍ന്നുണ്ടായ കുരിശിലെ മരണവിനാഴിക ഒരു കുറ്റവാളിയുടേതോ അടിമയുടേതോ, വഞ്ചകന്‍റേതോ പോലെ, ഏറ്റവും നിന്ദ്യവും വേദനാജനകുമായിരുന്നു.
6. പിതൃസ്ന്നിധിയിലെ സമ്പൂര്‍ണസമര്‍പ്പണം
എന്നാല്‍ അവിടുത്തെ പരിത്യക്തതയുടെ പങ്ക് ഒറ്റപ്പെടലും അപകീര്‍ത്തിയും വേദനയും മാത്രമായിരുന്നില്ല.
നമ്മോടു പൂര്‍ണ്ണമായും സഹാനുഭാവം പ്രകടമാക്കാന്‍ അവിടുന്ന് നിഗൂഢമാംവിധം പിതാവിനാല്‍
കുരിശില്‍ കൈയ്യൊഴിയപ്പെടുന്നു. പരിത്യക്താവസ്ഥയില്‍ ആയിരുന്നിട്ടും പ്രാര്‍ത്ഥനയില്‍
അവിടുന്ന് പിതാവിന് സ്വയം ഭരമേല്പിക്കുന്നു : “പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ
ഞാന്‍ സമര്‍പ്പിക്കുന്നു” (ലൂക്ക 23, 47). അപമാനിതനായി കുരിശില്‍ തൂങ്ങിക്കിടക്കുമ്പോഴും
യേശു അഭിമുഖീകരിക്കുന്ന അവസാനത്തെ പ്രലോഭനം, ഇറങ്ങിവന്ന് തിന്മയുടെ ശക്തികളെ കീഴ്പ്പെടുത്തി
പ്രാഭവമെഴുന്ന അജൈയ്യമായ ദൈവത്തിന്‍റെ മുഖം വെളിപ്പെടുത്തുവാനായിരുന്നു. ശൂന്യവത്ക്കരണത്തിന്‍റെ
ഉച്ചസ്ഥായിയിലും യേശു വെളിപ്പെടുത്തിയത് ദൈവികഭാവമാണ്. അത് ദൈവത്തിന്‍റെ കാരുണ്യവദനമായിരുന്നു.
തന്നെ ക്രൂശിലേറ്റിയവരോട് അവിടുന്നു ക്ഷമിച്ചു. അനുതപിച്ച കള്ളന് പറുദീസ വാഗ്ദാനംചെയ്തു.
കുരിശിന്‍ ചുവട്ടില്‍ നിന്നിരുന്ന റോമന്‍ഭടനോടും അവിടുന്ന് കരുണകാട്ടി. തിന്മയുടെ രഹസ്യം
അഗ്രാഹ്യമാണ്. എന്നാല്‍ യേശു വര്‍ഷിച്ച സ്നേഹമഴ അനന്തമാണ്. മരണത്തിന്‍റെയും നരകത്തിന്‍റെയും
ഗര്‍ത്തങ്ങള്‍വരെ എത്തുന്ന കാരുണ്യവര്‍ഷമാണത്. വേദനകളും പീഡനങ്ങളും ഏറ്റെടുത്താണ് അവിടുന്നു
ലോകത്തെ രക്ഷിച്ചത്. അങ്ങനെ ഇരുളില്‍ പ്രകാശമാണ്, മരണത്തില്‍ ജീവനാണ്. വിദ്വേഷമുള്ളിടത്ത്
അവിടുന്നു സ്നേഹമാണ്.
7. വിഭിന്നമായ ദൈവികവഴികള്‍
ദൈവത്തിന്‍റെ വഴികള്‍ നമ്മില്‍നിന്നും ഏറെ വിഭിന്നമാണ്.
യേശു ശൂന്യവത്ക്കരിക്കപ്പെട്ടത് നമുക്കുവേണ്ടിയാണ്. എന്നാല്‍ മറക്കുവാനോ പൊരുക്കുവാനോ
തെല്ലുപോലും നമുക്കാവുന്നില്ല. അവിടുത്തെ രക്ഷയുടെ വഴികള്‍ നമുക്കായ് തുറക്കപ്പെടുന്നുണ്ട്.
അവിടേയ്ക്ക് നാമും വിളിക്കപ്പെടുന്നുണ്ട്. അത് സേവനത്തിന്‍റെയും സ്നേഹത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും
ക്ഷമയുടെയും പാതയാണ്. ഈ ദിനങ്ങളില്‍ ക്രിസ്തുവിന്‍റെ ‘രാജകീയ സ്ഥാനമായ’ കുരിശിനെ നോക്കി
നമുക്കു മുന്നേറാം. നമ്മെ രക്ഷിക്കുകയും നമുക്കായി ജീവന്‍ പകരുകയുംചെയ്യുന്ന അവിടുത്തെ
വിനീത സ്നേഹത്തെക്കുറിച്ച് നമുക്കു പഠിക്കാം. അതുവഴി ശക്തിയുടെയും പ്രശസ്തിയുടെയും പ്രാഭവത്തിന്‍റെയും
സ്വാര്‍ത്ഥമായ വഴികള്‍ നമുക്ക് ഉപേക്ഷിക്കാം. സ്വയം വിനീതനായ യേശു നമ്മെയും വനിയത്തിന്‍റെ
വഴിയിലേയ്ക്കാണ് ക്ഷണിക്കുന്നത്. നമ്മുടെ ദൃഷ്‌ടികള്‍ യേശുവിലേയ്ക്കു തിരിക്കാം. ശൂന്യവത്ക്കരണത്തിന്‍റെ
പാഠം മനസ്സിലാക്കിത്തരണമേ, എന്ന് അവിടുത്തോടും പ്രാര്‍ത്ഥിക്കാം. വിശുദ്ധവാരത്തിലെ ദിവ്യരഹസ്യങ്ങള്‍
ആന്തരിക നിശ്ശബ്ദതയില്‍ ധ്യാനിക്കാന്‍ പ്രാപ്തരാക്കണമേ എന്നും യാചിക്കാം. കുരിശിനെ നോക്കി
നമുക്കു മുന്നേറാം. അവിടുത്തെ വിനീത സ്നേഹത്തെക്കുറിച്ച് പഠിക്കാം. യേശു ‘തന്നെത്തന്നെ
ശൂന്യനാക്കി’യെന്നും, ‘തന്നെത്തന്നെ താഴ്ത്തി’യെന്നും (ഫിലി. 2, 7-8) നമുക്കു ധ്യാനാത്മകമായി
മനസ്സിലാക്കാം.
8. ക്രിസ്തുവിന്‍റെ തൃപ്പാദങ്ങള്‍ നമ്മെ സമര്‍പ്പിക്കാം!
നമ്മുടെ ഹൃദയങ്ങളില്‍ രണ്ടു വികാരങ്ങള്‍ ഈ വിശുദ്ധവാരത്തില്‍ ഉയര്‍ന്നുനില്ക്കട്ടെ. ഒന്ന്,
ഓശാന പാടി ക്രിസ്തുവിനെ ജരൂസലേമില്‍ സ്വീകരിച്ച ജനാവലിയുടെ ആനന്ദവും; രണ്ട്, മനുഷ്യകുലത്തിനുള്ള
അമൂല്യ ദാനമായി തന്‍റെ തിരുശരീര രക്തങ്ങള്‍ പകര്‍ന്നുതന്ന ക്രിസ്തുവിനോടുള്ള നന്ദിയും!
ഈ ദിനങ്ങളിലെ ആത്മാര്‍ത്ഥമായ ധ്യാനവും പ്രാര്‍ത്ഥനയുംവഴി ലോകരക്ഷയ്ക്കായി പീഡകള്‍ സഹിച്ച്,
മരിച്ച് ഉത്ഥാനംചെയ്ത ക്രിസ്തുവുമായി ആഴമായൊരു ആത്മീയ ഐക്യത്തിലേയ്ക്കു വളരാന്‍ പരിശ്രമിക്കാം.
അവിടുത്തെ അമൂല്യമായ ജീവദാനത്തോട്, സ്വയാര്‍പ്പണത്തോട് അങ്ങനെ നമുക്കും പ്രത്യുത്തരിക്കാം.
ജരൂസലേം ജനത ക്രിസ്തുവിനായി വഴിയില്‍ വിരിച്ച വസ്ത്രങ്ങള്‍പോലെ, നമ്മുടെ ജീവിതങ്ങളെയും
നമ്മെത്തന്നെയും കൃതജ്ഞതയുടേയും ആരാധനയുടേയും വസ്ത്രങ്ങളായി ക്രിസ്തുവിന്‍റെ മുന്നില്‍
സമര്‍പ്പിക്കാം. ക്രിസ്തുവിന്‍റെ തൃപ്പാദങ്ങളില്‍ നാം വയ്ക്കേണ്ടത് ഏതാനും നിമിഷങ്ങളില്‍
വാടിപ്പോകുന്ന കുരുത്തോലയോ ഒലിവുചില്ലകളോ അല്ല, മറിച്ച് നമ്മെത്തന്നെയും നമ്മുടെ എളിയ
ജീവിതങ്ങളെയുമാണ്!
ക്രിസ്തുവിനെയും അവിടുത്തെ കൃപാവരത്തെയും വസ്ത്രമായി അണിഞ്ഞിട്ടുള്ള നമുക്ക്, മരണത്തെ കീഴ്പ്പെടുത്തി പുനരുത്ഥാനവിജയം കൈവരിച്ച അവിടുത്തെ തൃപ്പാദങ്ങളില്‍ നമ്മെത്തന്നെ പൂര്‍ണ്ണമായി സമര്‍പ്പിക്കാം. നമ്മുടെ ആത്മീയതയുടെ നിറചില്ലകള്‍ ഉയര്‍ത്തി ഇന്ന് ഹെബ്രായ ജനതയ്ക്കൊപ്പം നമുക്കും ആര്‍ത്തു പാടാം, “കര്‍ത്താവിന്‍റെ നാമത്തില്‍ വന്ന ഇസ്രായേലിന്‍റെ രാജാവ് അനുഗൃഹീതന്‍!”
All the contents on this site are copyrighted ©. |