വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 12, 20-33
1. ഗോതമ്പുമണി പറയുന്ന സ്വയാര്‍പ്പണത്തിന്‍റെ സ്നേഹഗാഥ
ഇതാ! മനുഷ്യപുത്രന്‍ മഹത്വപ്പെടാന്‍ സമയമായി. ‘ഗോതമ്പുമണി നിലത്തു വീണ് അഴിയുന്നെങ്കില്‍
അത് ഫലം പുറപ്പെടുവിക്കും’ (യോഹ. 12, 24). ക്രിസ്തുവിന്‍റെ മരണത്തെ വ്യാഖ്യാനിക്കുന്ന
സുവിശേഷവാക്യമാണിത്. മനുഷ്യകുലത്തോടുള്ള അവിടുത്തെ സ്നേഹത്തിന്‍റെ പാരമ്യമാണ് കുരിശിലെ
അലിഞ്ഞുതീരലില്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഈ സ്നേഹത്തിന്‍റെ സ്വയാര്‍പ്പണം വൈരുധ്യമോ വിരോധാഭാസമോ
ആയി തോന്നാം – സ്നേഹവും മരണവും തമ്മിലെ വൈരുധ്യം! സ്നേഹജീവിതങ്ങളുടെ അനുഭവം എവിടെയും
കുരിശിനോടു ചേര്‍ന്നതാണ്!. ബോബിജോസ് കട്ടിക്കാട്ട് കപ്പൂച്ചില്‍ സ്നേഹത്തെ “അവനവന്‍ ഇല്ലാതാകുന്ന
കളി”യെന്നു ശീര്‍ഷകം ചെയ്തിട്ടുണ്ട്. ഒരു അപകടംപിടിച്ച വാക്കായിട്ടും സ്നേഹത്തെ കൂട്ട്..
എന്ന പുസ്തകത്തില്‍ അദ്ദേഹം വ്യാഖ്യാനിക്കുന്നുണ്ട്. സ്നേഹത്തിന്‍റെ ചൂണ്ടക്കൊളുത്തില്‍
കുരുങ്ങി മത്സങ്ങളെപ്പോലെ പിടയുന്നവര്‍ നിത്യക്കാഴ്ചയാണ്. സ്നേഹത്തിന്‍റെ തൂവല്‍സ്പര്‍ശത്തിനു
പിന്നില്‍ ഒളിപ്പിച്ചുവച്ച ഖഡ്ഗമുണ്ടാകാം, മുള്ളുകളുണ്ടാകാം! സ്നേഹത്തോടെ തുടങ്ങുന്നത്
സ്നേഹക്കുറവായും, മെല്ലെ സ്നേഹമില്ലായ്മയും സ്നേഹമില്ലായ്മ വെറുപ്പായും മാറുന്നു. ഒരിക്കല്‍
സ്നേഹിച്ചിരുന്നയാള്‍, കാരണമൊന്നുമില്ലാതെ സുദീര്‍ഘമായ നിശ്ശബ്ദതയിലേയ്ക്കും കണ്ണീരിലേയ്ക്കും
അപരനെ തള്ളിയിടുന്നു. എന്നിട്ട് മറ്റെയാള്‍ ‘കൂളാ’യിട്ട് കടന്നുപോകുന്നു! അവരുടെ വഴിക്കുപോകുന്നു!
വ്യക്തികള്‍ തകരുന്നു, കുടുംബന്ധങ്ങള്‍... മക്കള്‍ ക്ലേശിക്കുന്നു. പൊട്ടിയ പട്ടംപോലെയാണ്
മനുഷ്യസ്നേഹം. അവര്‍ ഭാവനകളിലൂടെ ആകാശംമുട്ടെ ഉയര്‍ന്നുപൊങ്ങും, എന്നിട്ടോ...! പെട്ടന്നാണ്
നിലം പരിശാകുന്നത്.
2. കുരിശു തരുന്ന സഹനത്തിന്‍റെ മൂല്യം
ക്രിസ്തുവിന്‍റെ കുരിശുമരണം സ്നേഹത്തിന്‍റെ സമര്‍പ്പണമാണ്. അത്, സമാന്യബുദ്ധിക്ക് വിരോദാഭാസമായി
തോന്നാമെങ്കിലും, കുരിശ് സ്നേഹത്തിന്‍റെ നിലംപതിക്കലായിരുന്നോ? ഇല്ല! മനുഷികമായി തോന്നാവുന്ന
കുരിശിലെ പരാജയത്തിനു പിന്നിലെ സ്നേഹമുള്ള സഹനത്തിന്‍റെയും ത്യാഗത്തിന്‍റെയും മൂല്യമാണ്
ഇന്നത്തെ സുവിശേഷസന്ദേശം, ഇന്നത്തെ വചനം നമ്മെ പഠിപ്പിക്കുന്നത്. ഇത് ക്രിസ്തു ലോകത്തിനു
പകര്‍ന്നുതന്ന പരിത്യാഗത്തിന്‍റെയും സ്വയാര്‍പ്പണത്തിന്‍റെയും മൂല്യമാണ്.
3. കുരിശിന്‍റെ അനുരഞ്ജന ദൈവശാസ്ത്രം അനുരജ്ഞന ദൈവശാസ്ത്ര വീക്ഷണത്തില്‍...
ക്രിസ്തുവിന്‍റെ മരണം ഒരു മോചന ദ്രവ്യമായിരുന്നു. Paying a Ransom,
അടിമയെ സ്വതന്ത്രനാക്കി തിരകെയെടുക്കാന്‍ കൊടുക്കുന്ന പണമാണ് മോചനദ്രവ്യം. ക്രിസ്തു തന്‍റെ
ജീവന്‍ മോചനദ്രവ്യമായി നല്കിക്കൊണ്ട് മനുഷ്യരെ പാപബന്ധനങ്ങളില്‍നിന്നും സ്വതന്ത്രരാക്കി
എന്നതാണ് ആദ്യത്തെ അനുരജ്ഞന ദൈവശാസ്ത്രചിന്ത. ക്രിസ്തു, പകരക്കാരനായി എന്നത് മറ്റൊരു
സിദ്ധാന്തം. മനുഷ്യകുലത്തിന്‍റെ പാപങ്ങള്‍ക്കും കുറവുകള്‍ക്കും ആവശ്യം സമര്‍പ്പിക്കേണ്ടി
വന്ന ബലിവസ്തു സാമാന്യയുക്തിയില്‍ മനുഷ്യകുലം തന്നെയാണ്. എന്നാല്‍ മനുഷ്യരക്ഷയ്ക്കായി
ക്രിസ്തു സ്വയം ബലിയായി അര്‍പ്പിക്കുന്നു, അവിടുന്ന് മനുഷ്യകുലത്തിനുവേണ്ടി സ്വയാര്‍പ്പണംചെയ്യുന്നു.
ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നുവെന്നതിന്‍റെ മാതൃകയാണ് ക്രിസ്തുവിന്‍റെ കുരിശുയാഗം,
കുരിശുമരണം! ചരിത്രത്തില്‍ അതൊരു മാതൃകാസമര്‍പ്പണമായി മാറുന്നു. മറ്റുള്ളവര്‍ക്കുവേണ്ടി
ജീവന്‍ സമര്‍പ്പിക്കുന്ന മാതൃകാസമര്‍പ്പണത്തിന്‍റെ മൂല്യം കുരിശു നമ്മെ പഠിപ്പിക്കുന്നു!
4. കുരിശ് സ്നേഹത്തിന്‍റെ പാരമ്യം : യോഹന്നാന്‍റെ വീക്ഷണം
എന്നാല്‍, ഇതൊന്നുമല്ല നാലാം സുവിശേഷകന്‍, വിശുദ്ധ യോഹന്നാന്‍ സമര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്നത്.
ദൈവ-മനുഷ്യബന്ധത്തിലെ പുതിയ മാനമാണ്, തലമാണിത്. ക്രിസ്തുവിന്‍റെ മരണത്തില്‍, വിശുദ്ധ
യോഹന്നാന്‍ സമര്‍ത്ഥിക്കുന്നത് അവിടുത്തെ ദൈവികശക്തി, വാഗ്ദാനം, ദൈവസ്നേഹത്തിന്‍റെ
പാരമ്യം എന്നിവയാണ്. രക്ഷയുടെ നവവും മൗലികവുമായ ശൈലിയാണ് ക്രിസ്തുവിന്‍റെ കുരിശുയാഗമെന്ന്
യോഹന്നാന്‍ സൂചിപ്പിക്കുന്നു. A new mode of salvation. ദൈവസ്നേഹത്തിന്‍റെ
അവതാരമാണ് ക്രിസ്തു. അവിടുന്നു സ്നേഹമാണ്. ക്രിസ്തുവില്‍ എങ്ങനെയാണ് ദൈവസ്നേഹം വെളിപ്പെട്ടത്?
ദൈവ-മനുഷ്യബന്ധം ഈ ലോകത്ത് നിലനിര്‍ത്താനായി ക്രിസ്തു മനുഷ്യനെ സ്നേഹിച്ച് സ്നേഹിച്ച്
അഴുകിത്തീരുന്നു. ഗോതമ്പുമണി നിലത്തുവീണ് അലിയുമ്പോള്‍. എല്ലാം നഷ്ടപ്പെടുന്നു എന്ന തോന്നലാണ്
ഈ അഴിയല്‍ ഉളവാക്കുന്നതെങ്കിലും, പുതുജീവന്‍ നല്കുന്ന അഴിയലും ശൂന്യവത്ക്കരണവും നവമായ
ജീവന്‍റെ അനിവാര്യമായ കാരണമാണ്. ഇതിലൂടെ പുതിയൊരു പിതൃ-പുതൃബന്ധം ഉടലെടുക്കുന്നു. സ്നേഹസമര്‍പ്പണത്തിന്‍റെ
വേദനയാണ് ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നതിലൂടെ സംഭവിക്കുന്നത്. സ്നേഹത്തിന്‍റെ മുറിപ്പെടലും
തോറ്റുപോകലുമാണിത്. എന്നാല്‍ ശൂന്യവത്ക്കരണത്തിന്‍റെ അടിത്തട്ടില്‍നിന്നും, പരിത്യാഗത്തിന്‍റെ
നിറവില്‍നിന്നും പുതുജീവന്‍ നാമ്പെടുക്കുന്നു! പുതുജീവന്‍റെ ഉയര്‍ച്ചയും വളര്‍ച്ചയുമാണ്
വിശുദ്ധയോഹന്നാന്‍റെ സുവിശേഷം പഠിപ്പിക്കുന്ന വീക്ഷണം. വ്യക്തമാക്കുന്നത്.
ഇതു മനസ്സിലാക്കാന്‍ നമ്മുടെ ഭവനങ്ങളിലേയ്ക്ക് നോക്കിയാല്‍ മതി. മാതാപിതാക്കളുടെ സ്വയാര്‍പ്പണത്തിലാണ്
മക്കള്‍ വളര്‍ന്ന് വലുതാകുന്നത്. അവരുടെ ത്യാഗത്തിനും ജീവിതവ്യഥകള്‍ക്കും കയ്യുംകണക്കു
മുണ്ടോ. എന്നാല്‍ മറിച്ചും സംഭവിക്കാം. ഉത്തരവാദിത്വങ്ങള്‍ മറന്ന് സ്വാര്‍ത്ഥതയില്‍ ജീവിക്കുന്ന
അമ്മയോ അച്ഛനോ കുടുംബത്തെയും മക്കളെയും ചിതറിക്കുന്നു, വേദനിപ്പിക്കുന്നു, ചിലപ്പോള്‍
അനാഥരാക്കുന്നു.
5. ക്രിസ്ത്വാനുകരണത്തിലെ ത്യാഗസമര്‍പ്പണം
തിരുനാളിനു ജരൂസലേം ദേവാലയത്തില്‍ വന്ന ഗ്രീക്കുകാരോട്, വിജാതീയരോടാണ് ഈ ഗോതമ്പുമണിയുടെ
കഥ പറഞ്ഞത്. അവിടത്തെ കാണാനും, അനുഗമിക്കാനും ആഗ്രഹിച്ചു വന്നവരോട് അഴിയാന്‍ തയ്യാറാകേണ്ട
ജീവിത സമര്‍പ്പണത്തെക്കുറിച്ച് ഗോതമ്പുമണിയുടെ ഉപമയിലൂടെ ക്രിസ്തു സംസാരിച്ചു. അവരെ തന്‍റെ
ജീവസമര്‍പ്പണത്തിന്‍റെ ശൈലിയെക്കുറിച്ച് ഉദ്ബോധിപ്പിച്ചു.
“സ്നേഹിക്കുവോര്‍ക്കായ് സ്വയം ജീവനേകുന്ന
സ്നേഹത്തിലും മീതെ സ്നേഹമുണ്ടോ?
ആടുകള്‍ക്കായ് സ്വയം ജീവനെ നല്കുന്ന
സ്നേഹമുള്ളോരജപാലകന്‍ ഞാന്‍….” - യോഹ. 10, 11... 15.
6. നിസംഗത സ്നേഹമില്ലായ്മയും പാപവുമാണ്!
ജീവിതത്തോട് രണ്ടു വിധത്തിലുള്ള സമീപനമാകാമെന്ന ലളിതമായ പാഠമായിരുന്നു ക്രിസ്തു പഠിപ്പിക്കാന്‍
ശ്രമിച്ചത്. ജൈവമനുഷ്യനായതുകൊണ്ട് ജന്മത്തെ ഗോതമ്പു മണിയെന്നാണല്ലോ ക്രിസ്തു വിശേഷിപ്പിച്ചത്.
അതിനുമുന്‍പില്‍ എപ്പോഴും രണ്ടു സാധ്യതകളാണുള്ളത്: ആദ്യത്തേത് നമ്മുടെ നടപ്പുരീതിയാണ്
– പത്തായത്തിലായിരിക്കുക. തങ്ങളില്‍ ആരംഭിച്ച് തങ്ങളില്‍ അഭിരമിച്ച് തങ്ങളിലൊടുങ്ങുന്ന
ജീവിതവൃത്തത്തോട് ഒരു കുഴപ്പവും അനുഭവപ്പെടാത്തവര്‍. ‘നല്ല മനുഷ്യരെ’ന്ന് അവരെ വിളിക്കാം.
എന്നാല്‍ അയല്‍ക്കാരോടും ദൈവത്തോടും പുലര്‍ത്തുന്ന നിസംഗത യഥാര്‍ത്ഥ പ്രലോഭനമാണ്, തിന്മയാണ്.
ദൈവം ലോകത്തോട് നിസംഗത പുലര്‍ത്തുന്നില്ല. തന്‍റെ പുത്രനെ നല്കുമാറ് അത്രയേറെ അവിടുന്നതിനെ
സ്നേഹിച്ചു. അതിനാല്‍ തന്നിലേയ്ക്കു ചുരുങ്ങുവാനുള്ള മനുഷ്യന്‍റെ നിസംഗഭാവം നാം ഓരോരുത്തരും
അനുരജ്ഞനത്തിലൂടെ മറികടക്കേണ്ടിതാണ്. പരസ്പരം രമ്യതപ്പെട്ട് സാഹോദര്യം വളര്‍ത്തേണ്ടിയിരിക്കുന്നു.
ഇന്നിന്‍റെ ആഗോളകുടിയേറ്റ പ്രതിഭാസത്തിന്‍റെ പശ്ചാത്തലത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിക്കുന്നു,
നിസംഗത പാപമാണ്!
7. പത്തായത്തിനു പുറത്തിറങ്ങുന്ന സാഹോദര്യത്തിന്‍റെ വീക്ഷണം
സ്വന്തം കാര്യത്തിലേയ്ക്ക് മാത്രം ഒതുങ്ങുന്ന ആധുനികയുഗത്തിന്‍റെ മനഃസ്ഥിതിയെ നാം നേരിടേണ്ടതും
ഇല്ലാതാക്കേണ്ടതുമായ ആഗോള നിസംഗതയെന്ന് പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ആഗോളതലത്തില്‍ വളര്‍ന്ന് സമൂഹത്തില്‍ ബലപ്പെട്ടുനില്ക്കുന്ന നിസംഗഭാവത്തെ ആഗോളീകൃതമായ
സാഹോദര്യത്തിന്‍റെ കാഴ്ചപ്പാടുകൊണ്ട്, അതേ ശക്തിയില്‍ത്തന്നെ നേരിടണമെന്നാണ് പാപ്പാ അവര്‍ത്തിച്ചു
പ്രഖ്യാപിക്കുന്നതും ഇന്ന് ലോകത്തിന് കാണിച്ചുകൊടുക്കുന്നതും.
രണ്ടാമത്തേത് ഒരുതരം പരാര്‍ത്ഥ ജീവിതമാണ്. പത്തായത്തിന് വിപരീതമായി വയലെന്ന ആഭിമുഖ്യത്തില്‍ ജീവിക്കുക. ജീവിതത്തിന്‍റെ തണുപ്പും ചൂടും, മഞ്ഞും, മഴയുംകൊണ്ട് മണ്ണില്‍ കാത്തുകിടക്കുക. നോക്കിനില്ക്കെ ഗോതമ്പു മണിയുടെ പൊന്‍നിറം മറയുന്നു. പിന്നെ അതിന്‍റെ സത്ത അഴിയുന്നു. ഇനി ബാക്കി ഒന്നുമില്ല. എന്നിട്ടും ജീവന്‍റെ പച്ചനാമ്പ് ഭൂമിയുടെ പ്രസാദമായി അതില്‍നിന്നും മെല്ലെ പൊട്ടിവരിയുന്നു. അപ്പോഴും പത്തായത്തിലെ ഗോതമ്പു മണി ട്രെഡ് മില്ലില്‍ നടന്നും, ഫേഷ്യല്‍ ചെയ്തും, ‘എന്നെക്കണ്ടിട്ട് പ്രായം തോന്നിക്കുന്നില്ലാ’യെന്ന് ഹുങ്കുപറഞ്ഞും, സിന്തറ്റിക്ക് ചിരി നിലനിറുത്തിയും അവിടെയുണ്ടാകും! അവസാനം അനുസരണയില്ലാത്ത പൂവന്‍കോഴി ഒരിക്കല്‍ അതിനെ കൊത്തിക്കൊണ്ടു പോകുംവരെ..! വൈരുദ്ധ്യങ്ങളുടെ സമാഹാരമാണ് സുവിശേഷം. അതില്‍ പൊള്ളുന്ന വചനങ്ങളുണ്ട്. എന്നാല്‍ അതില്‍ ഏറ്റവും സൗന്ദര്യമുള്ള വചനം ഇതാണ്, ‘സ്വന്തം ജീവന്‍ ശേഖരിക്കുന്നവര്‍ അത് ചിതറിക്കുന്നു. ചിതറിക്കുന്നവരാകട്ടെ അത് ശേഖരിക്കുന്നു.’ (ലൂക്ക 17, 33).
8. ജീവിതം ചിതറിക്കുന്നവര്‍
ദേശത്തിന്‍റെയും കുടുംബങ്ങളുടെയും വ്യക്തികളുടെയും സ്മൃതികളില്‍ ആരൊക്കെയാണ് ജീവിക്കുന്നത്?
നിശ്ചയമായും സ്വന്തം ജീവന്‍ ചിതറിക്കാന്‍ സന്നദ്ധരായ ആരോ ചിലര്‍ മാത്രമാണ് മനുഷ്യരുടെ
ഓര്‍മ്മകളില്‍ ബാക്കിനില്ക്കുന്നത്. ഉറ്റവരൊക്കെ അങ്ങനെയുള്ളവരാണ്. അവര്‍ നമ്മുടെ ഹൃദയങ്ങളില്‍
ഇടം കണ്ടെത്തിയവരാണ്. അവര്‍ സ്വന്തം ജീവന്‍ ചിതറിക്കുകയായിരുന്നു. അങ്ങനെ ഭൂമിയില്‍ അവര്‍
ഗോതമ്പുമണിപോലെ അലിഞ്ഞലിഞ്ഞ് ഇല്ലാതായി..., പ്രാണനും സ്നേഹവും എല്ലാം പങ്കുവച്ചുകൊണ്ട്
കടന്നുപോയി. എന്നാല്‍ അവരുടെ സമര്‍പ്പണംകൊണ്ട് എന്നേയ്ക്കുമായി അവര്‍ നമ്മുടെ ജീവിതത്തിന്‍റെ
ഭാഗമായിത്തീര്‍ന്നിരിക്കുന്നു. നമ്മുടെ ജീവിതങ്ങളെ അര്‍ത്ഥപൂര്‍ണ്ണവും ദൃഢവുമാക്കാനുള്ള
ക്ഷണം ദൈവത്തില്‍നിന്നും എപ്പോഴും നമുക്ക് ലഭിക്കുന്നുണ്ട്. ജീവിതചുറ്റുപാടുകളിലെ നിസംഗതയുടെ
ഭിത്തികള്‍ ഭേദിച്ച് അനരഞ്ജനത്തിലൂടെ സ്നേഹവും സാഹോദര്യവും വളര്‍ത്താം, ജീവിത പരിസരങ്ങളില്‍
സമര്‍പ്പണത്തിലൂടെ നന്മയുടെ പൊന്‍നാമ്പ് വിരിയിക്കാം. ജീവിതം ചെറുതെങ്കിലും ഫലമണിയിക്കാന്‍
സ്വായാര്‍പ്പണംചെയ്യാം, അലിയാം അലിഞ്ഞുചേരാം.
9. പൗലോശ്ലീഹായുടെ സ്നേഹഗീതി
സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള പൗലോശ്ലീഹായുടെ സ്നേഹമഞ്ജരി Anthology of Love അപൂര്‍വ്വചാരുതയോടെ
ഇന്നും ലോകത്ത് മുഴങ്ങുന്നു. സഞ്ചാരിയായ പൗലോസ് എന്ന സുവിശേഷകന്‍ കൊറീന്ത് എന്ന ഗ്രീസിലെ
തുറമുഖ പട്ടണക്കാര‍്‍ക്ക് സമ്മാനിച്ച കടലാസുവഞ്ചിയാണത് .
”ഞാന്‍ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും
സ്നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ!
പ്രവചനവരമുണ്ടായിട്ടും സകല ജ്ഞാനം ഗ്രഹിച്ചാലും
മലകളെ മാറ്റാന്‍തക്ക വിശ്വാസമുണ്ടായാലും സ്നേഹമില്ലെങ്കില്‍ ഞാന്‍ ഏതുമല്ല.
ഉള്ളതെല്ലാം ദാനംചെയ്താലും ശരീരം അഗ്നിക്കിരയാക്കിയാലും
സ്നേഹമില്ലെങ്കില്‍ എല്ലാം ശൂന്യമാണ്.”
“സ്നേഹം ദീര്‍ഘമായി ക്ഷമിക്കുന്നു, ദയ കാണിക്കുന്നു.
അത് സ്പര്‍ദ്ധിക്കുന്നില്ല, നിഗളിക്കുന്നില്ല. അനീതിയില്‍ സന്തോഷിക്കുന്നില്ല,
സത്യത്തില്‍ സന്തോഷിക്കുന്നു. എല്ലാം പൊറുക്കുന്നു, വിശ്വസിക്കുന്നു!
എല്ലാറ്റിലും പ്രത്യാശിക്കുന്നു. എല്ലാം സഹിക്കുന്നു.
സ്നേഹം ഒരുനാളും ഉതിര്‍ന്നുപോകില്ല. പ്രവചനവരം നീങ്ങിപ്പോകും.
ഭാഷാവരം നിന്നുപോകും. ജ്ഞാനം മങ്ങിപ്പോകും. കാരണം അംശമായി നാം അറിയുന്നു.
പൂര്‍ണ്ണമായതു വരുമ്പോഴോ, അംശമായതു നീങ്ങിപ്പോകും.”
“ശിശുവായിരുന്നപ്പോള്‍ ഞാന്‍ ശിശുവിനെപ്പോലെ സംസാരിച്ചു, ചിന്തിച്ചു,
ശിശുവിനെപ്പോലെ നിരൂപിച്ചു. പുരുഷനായശേഷമോ ശിശുവിന്‍റേതെല്ലാം ത്യജിച്ചു.
നാമിപ്പോള്‍ കണ്ണാടിയില്‍ കടമൊഴിയായി കാണുന്നു. മുഖാമുഖമായി കാണുന്നു.
അംശമായറിഞ്ഞത്, അപ്പോള്‍ ഞാന്‍ സത്യമായറിയും.
ആകയാല്‍ വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനില്ക്കുന്നു.
ഇവയില്‍ സ്നേഹമാണു ശ്രേഷ്ഠം...!” (1കൊറി. 13, 1-13).
All the contents on this site are copyrighted ©. |