2018-03-02 11:36:00

സഭാ നവീകരണത്തിനായുള്ള കര്‍ദ്ദിനാള്‍ കൗണ്‍സില്‍ സംഗമിച്ചു


വത്തിക്കാന്‍ 1 മാര്‍ച്ച് 2018.
സഭ നവീകരണത്തിനുള്ള ഒന്‍പത് അംഗ കര്‍ദ്ദിനാള്‍ സംഘം വത്തിക്കാനില്‍ സംഗമിച്ചു. എല്ലാ ചര്‍ച്ചകളിലും പാപ്പാ ഫ്രാന്‍സിസ് പങ്കെടുത്തു. ഫെബ്രുവരി 26, 27, 28 തിയതികളില്‍ രാവിലെയും ഉച്ചതിരിഞ്ഞുമായിരുന്നു വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നത്.

സമ്പത്തിക കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സെക്രട്ടേറിയേറ്റിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ പേല്‍ ഒഴികെ മറ്റെല്ലാവരും സന്നിഹിതരായിരുന്നു. മോശമായ കാലാവസ്ഥമൂലം ആഫ്രിക്കയില്‍നിന്നും കര്‍ദ്ദിനാള്‍ ലൗറന്‍റ് മൊണ്‍സെന്‍ഗ്വോ പാസിന്യാ ഒരുദിവസം വൈകിയെത്തി. ബുധനാഴ്ച പൊതുകൂടിക്കാഴ്ച വേളയിലെ അസാന്നിദ്ധ്യം ഒഴികെ മറ്റെല്ലാ ദിവസത്തെ ചര്‍ച്ചകളിലും പാപ്പാ ഫ്രാന്‍സിസ് പങ്കെടുത്തു.

സമഗ്ര മാനവപുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി, ജനതകളുടെ സുവിശേഷവത്ക്കരണത്തില്‍ പൗരസ്ത്യ സഭകളുടെ പങ്ക്,  സുവിശേഷ സന്തോഷം (Evangelii Gaudium) പറയുന്നതു പ്രകാരമുള്ള ദേശീയ മെത്രാന്‍ സമിതികളുടെ ദൈവശാസ്ത്രപരമായ നിലപാട്.  ഇനിയും നിര്‍വ്വചിക്കപ്പെടാത്ത സഭയിലെ അധികാരം, അല്ലെങ്കില്‍ വേണ്ടുവോളം വിവരിക്കപ്പെടാത്ത സ്ഥാനങ്ങള്‍, സാമ്പത്തിക കാര്യാലയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളായിരുന്നു ഇക്കുറി ചര്‍ച്ചചെയ്യപ്പെട്ടത്.

അടുത്ത ചര്‍ച്ചകള്‍ ഏപ്രില്‍ മാസത്തില്‍ 23, 24, 25 തിയതികളില്‍ വത്തിക്കാനില്‍ നടക്കുമെന്നും, ഗ്രെഗ് ബേര്‍ക്കിന്‍റെ പ്രസ്താവന അറിയിച്ചു.








All the contents on this site are copyrighted ©.