2018-02-23 12:36:00

പാപ്പായുടെ നോമ്പുകാലധ്യാനം സമാപിച്ചു


ഫ്രാന്‍സീസ് പാപ്പായുടെയും റോമന്‍ കൂരിയ അംഗങ്ങളുടെയും തപസ്സുകാലധ്യാനം സമാപിച്ചു.

വത്തിക്കാനില്‍ നിന്ന് 30 ലേറെ കിലോമീറ്റര്‍ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന അറീച്ച എന്ന പ്രദേശത്ത് ദിവ്യഗുരുവിന്‍റെ  നാമത്തിലുള്ള ധ്യാന കേന്ദ്രത്തില്‍ ഞായറാഴ്ച ആരംഭിച്ച ഈ ധ്യാനം വെള്ളിയാഴ്ചയാണ് (18-23/02/18) സമാപിച്ചത്.  

ധ്യാനത്തിന്‍റെ അവസാനം ഫ്രാന്‍സീസ് പാപ്പാ ധ്യാന പ്രാസംഗികനായ വൈദികന്‍ ജൊസേ തൊളെന്തീനൊ ജ് മെന്തോണ്‍സിന് (José Tolentino de Mendonça) നന്ദി പറഞ്ഞു.

സഭയെക്കുറിച്ച് സംസാരിക്കുകയും സഭയെ അനുഭവവേദ്യമക്കിത്തീര്‍ക്കുകയും ചെയ്തിനും ലൗകികമായ ഉദ്യോഗസ്ഥമേധാവിത്വത്താല്‍ സഭയെ തരംതാഴ്ത്തരുതെന്ന് ഗുണദോഷിക്കുകയും സഭ പരിശുദ്ധാത്മാവിനുള്ള ഒരു കൂടല്ല, പരിശുദ്ധാരൂപി പുറത്തേക്കു പറക്കുകയും പുറത്തു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നു ഓര്‍മ്മപ്പെടുത്തുകയും ചെയ്തതിനും പാപ്പാ ധ്യാനത്തില്‍ പങ്കെടുത്ത എല്ലാവരുടെയും നാമത്തില്‍ കൃതജ്ഞതയര്‍പ്പിച്ചു.

പരിശുദ്ധാരൂപി അവിശ്വാസികളിലും വിജാതീയരിലും ഭിന്ന മതസ്ഥരിലും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും ദൈവാരൂപി സാര്‍വ്വത്രികവും സകലര്‍ക്കും വേണ്ടിയുള്ളതുമാണെന്നും വൈദികന്‍ ജൊസേ തൊളെന്തീനൊ ജ് മെന്തോണ്‍സ് വിശദീകരിച്ചത് പാപ്പാ നന്ദിയോടെ അനുസ്മരിച്ചു.

ഭീതിയും കാര്‍ക്കശ്യവും കൂടാതെ സ്വയം തുറന്നിടാനും പരിശുദ്ധാരൂപിയാല്‍ മൃദുലരാകാനും നമ്മെ തളച്ചിടുന്ന സംവിധാനങ്ങള്‍ക്കുള്ളില്‍ ജീവച്ഛവങ്ങളായി തീരാതിരിക്കാനും ഓര്‍മ്മിപ്പിച്ചതിനും പാപ്പാ നന്ദിയര്‍പ്പിച്ചു.

ധ്യാനത്തിന്‍റെ സമാപനദിനമായ വെള്ളിയാഴ്ച (23/02/018) സുഡാനും കോംഗൊ റിപ്പബ്ലിക്കിനും സിറിയയ്ക്കും വേണ്ടി ഉപവാസത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും ദിനമായി ആചരിക്കപ്പെടുന്നതും പാപ്പാ ഈ നന്ദിപ്രകടനത്തിന്‍റെ തുടക്കത്തില്‍ അുസ്മരിച്ചു.

ധ്യാനം കഴിഞ്ഞ് പാപ്പാ റോമന്‍ കൂരിയയിലെ തന്‍റെ സഹകാരികളുമൊത്ത് ബസ്സില്‍ വത്തിക്കാനില്‍ തിരിച്ചെത്തി.   








All the contents on this site are copyrighted ©.