2018-02-17 12:12:00

വൈദികര്‍ ജനങ്ങളുടെതാകണം, ജനങ്ങള്‍ക്കുവേണ്ടിയുള്ളവരാകണം-പാപ്പാ


ജനത്തിന്‍റെയും ജനത്തിനുവേണ്ടിയുള്ളവരും ആയ വൈദികരായിത്തീരുന്നതിന് പരിശ്രമിക്കാന്‍ മാര്‍പ്പാപ്പാ ഇറ്റലിയിലെ സര്‍ദേഞ്ഞ ദ്വീപിലെ വൈദികാര്‍ത്ഥികള്‍ക്ക് പ്രചോദനം പകരുന്നു.

ഇറ്റലിയുടെ ഭാഗവും, അന്നാടിന്‍റെ പടിഞ്ഞാറ്, ടിറെനിയന്‍ സമുദ്രത്തില്‍ കിടക്കുന്നതുമായ സര്‍ദേഞ്ഞ ദ്വീപിലെ പൊന്തിഫിക്കല്‍ സെമിനാരിയുടെ സ്ഥാപനനവതിയോടനുബന്ധിച്ച്  പ്രസ്തുത സെമിനാരിയിലെ വൈദികാര്‍ത്ഥികളും അവരുടെ പരിശീലകരുമുള്‍പ്പെട്ട 80പേരടങ്ങിയ സംഘത്തെ ശനിയാഴ്ച (17/02/18) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

വൈദികര്‍, അവര്‍ക്കു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ജനത്തിന്‍റെ, അധിപന്മാരാകരുതെന്ന് പാപ്പാ പത്രോസിന്‍റെ ഒന്നാം ലേഖനം അഞ്ചാം അദ്ധ്യായത്തിലെ മൂന്നാം വാക്യം അനുസ്മരിച്ചുകൊണ്ട് ഉദ്ബോധിപ്പിച്ചു.

സുവിശേഷവത്ക്കരണത്തിന് ഇന്ന് ആവശ്യമായിരിക്കുന്നത് എന്താണൊ അതിനോടു പ്രത്യുത്തരിക്കാന്‍ കഴിയുന്നതായ ഒരു അപ്പസ്തോലിക ജീവിതശൈലി സ്വീകരിക്കുന്നതിനുതകുന്ന പരിശീലന പ്രക്രിയയില്‍ ആനന്ദത്തോടും നിശ്ചയദാര്‍ഢ്യത്തോടും ഗൗരവബുദ്ധിയോടുംകൂടെ മുന്നേറണമെന്ന് പാപ്പാ സെമിനാരിക്കാരെ ഓര്‍മ്മിപ്പിച്ചു.

സെമിനാരി, ദൈവശാസ്ത്ര-അജപാലനപരമായ വിഷയങ്ങളില്‍ പ്രാവീണ്യം നേടുന്നതിനും കൂട്ടായ ജീവിതത്തിനും പഠനത്തിനുമുള്ള ഒരിടം എന്നതിലുപരി, യേശുവിനെ ഏറ്റവും അടുത്തു പിന്‍ചെല്ലാനും ഇരവപകലുകള്‍ അവിടത്തോടൊപ്പമായിരിക്കാനും കുരിശിന്‍റെയും ഉത്ഥാനത്തിന്‍റെയും രഹസ്യങ്ങളില്‍ പങ്കുതചേരാനും വിളിക്കപ്പെട്ട യഥാര്‍ത്ഥ പ്രേഷിതശിഷ്യരുടെ അദ്വതീയ സമൂഹവും യഥാര്‍ത്ഥവും തനതുമായ സഭാനുഭവവും ആണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ക്രിസ്തുവിനോടും അവിടത്തെ സഭയോടും സ്വന്തം വിളിയോടും പ്രേഷിതദൗത്യത്തോടും സംപൂര്‍ണ്ണ വിശ്വസ്തതപുലര്‍ത്താനുള്ള സ്വതന്ത്രവും പിന്‍വലിക്കാനാവാത്തതുമായ ഒരു തിരഞ്ഞെടുപ്പു നടത്തുന്നതിന് ഉചിതമായി ഒരുങ്ങാന്‍ പാപ്പാ വൈദികാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു.

അവര്‍ക്ക് പരിശീലനം നല്കുന്നവര്‍ പൗരോഹിത്യശുശ്രൂഷ ഉത്തരവാദിത്വത്തോടുകൂടി നിറവേറ്റാന്‍ അവരെ പ്രാപ്തരാക്കുന്നതായ വ്യക്തിത്വരൂപികരണം നടത്താന്‍ കഴിയുന്ന വിധത്തില്‍ സത്യസന്ധതയോടും വിജ്ഞാനത്തോടും കൂടി സ്വന്തം കടമ നിര്‍വ്വഹിക്കണമെന്ന് പാപ്പാ ഊന്നിപ്പറഞ്ഞു.  








All the contents on this site are copyrighted ©.