2018-02-08 19:04:00

കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്


കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റായി തിരിഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി 8-‍Ɔ൦ തിയതി വ്യാഴാഴ്ച ബാംഗളൂരിലെ സെന്‍റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ സമ്മേളിച്ച 33-Ɔമത് സമ്മേളനമാണ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനെ ദേശീയ സഭയുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്.

കേരളത്തില്‍ മാവേലിക്കര സീറോ-മലങ്കര രൂപതയുടെ മെത്രാന്‍, ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് വൈസ് പ്രസി‍ന്‍റായും, തലശ്ശേരി സീറോ മലബാര്‍ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് ഞരളക്കാട്ട് രണ്ടാമത്തെ വൈസ് പ്രസിഡന്‍റായും തിരഞ്ഞെടുക്കപ്പെട്ടതായി, ജനറല്‍ സെക്രട്ടറി ബിഷപ്പ് തിയദോര്‍ മസ്ക്കെരേനസ് പ്രസ്താവനയിലൂടെ അറിയിച്ചു.

മൂമ്പൈ അതിരൂപതാദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇന്ത്യയിലെ ലത്തീന്‍ സഭയുടെ തലവാനായും, ആഗോളസഭയുടെ നവീകരണ കമ്മിഷനില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ഒന്‍പത് അംഗ കര്‍ദ്ദിനാള്‍ സംഘത്തില്‍ സേവനംചെയ്യവെയുമാണ്, ഭാരതത്തിലെ മൂന്നു റീത്തുകളും - ലത്തിന്‍, സീറോ-മലബാര്‍, സീറോ-മലങ്കര റീത്തുകള്‍ ഉള്‍പ്പെട്ട ദേശീയ സഭയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

സമ്പൂര്‍ണ്ണമായും ക്രിസ്തീയത ഉള്‍ക്കൊള്ളുമ്പോള്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ പൂര്‍ണ്ണമായും ഭാരതീയത കൈവെടിയാതെ ഉപഭൂഖണ്ഡത്തില്‍ ക്രിസ്തു സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും സാക്ഷികളായി ജീവിക്കണമെന്ന്, തിരഞ്ഞെടുപ്പിന്‍റെ സന്തോഷത്തില്‍ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വത്തിക്കാന്‍ വാര്‍ത്താ എജെന്‍സിയോടു പങ്കുവച്ചു. ക്രിസ്തുവിനെക്കുറിച്ചു ചിന്തിക്കുകയും പ്രസംഗിക്കുകയും മാത്രമല്ല. ക്രിസ്തുവും അവിടുത്തെ സുവിശേഷ മൂല്യങ്ങളും ക്രൈസ്തവര്‍ ജീവിക്കുന്നത് മറ്റുള്ളവര്‍ക്ക് അനുഭവവേദ്യമാകണമെന്നും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു.  

സ്ഥാനമൊഴിഞ്ഞ സിബിസിഐ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ബസീലിയോസ് ക്ലീമിസിനും, വൈസ് പ്രസിഡന്‍റും സീറോ മലബാര്‍ തൃശൂര്‍ അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്, ഗോവയുടെ പാത്രിയര്‍ക്കിസും ആര്‍ച്ചുബിഷപ്പുമായ ഫിലിപ്പ് നേരി ഫെറോവോ എന്നിവര്‍ക്ക് സമ്മേളനം നന്ദിയര്‍പ്പിച്ചു. 








All the contents on this site are copyrighted ©.