2018-02-03 13:10:00

ഭാരതത്തിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ സമ്മേളനം


ഭാരതത്തിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ, സി.ബി.സി.ഐ (CBCI) യുടെ മുപ്പത്തിമൂന്നാം ദ്വിവാര്‍ഷിക പൊതുയോഗം ബാംഗ്ലൂരില്‍ സെന്‍റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്‍ച ആരംഭിച്ചു.

ഭാരതത്തിലെയും നേപ്പാളിലെയും അപ്പസ്തോലിക് നുണ്‍ഷ്യൊ ആര്‍ച്ച്ബിഷപ്പ് ജ്യാംബാത്തിസ്ത ദിക്വാത്രൊയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സാഘോഷമായ സമൂഹബലിയോടെ ആരംഭിച്ച ഈ സമ്മേളനത്തിന്‍റെ ഉദ്ഘാടന യോഗത്തില്‍ മുഖ്യാഥിതി മ്യന്മാറിലെ യംഗൂണ്‍ അതിരൂപതയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ചാള്‍സ് ബൊ ആയിരുന്നു.

ദാരിദ്ര്യം ആധുനികയുഗത്തിലെ മാരക പാപമാണെന്നും അതിനെതിരെ ഒരാഗോളയുദ്ധം തന്നെ അനിവാര്യമാണെന്നും അദ്ദേഹം സമ്മേളനത്തെ സംബോധനചെയ്യവെ പറഞ്ഞു.

ദിവ്യകാരുണ്യം വലിയൊരു വെല്ലുവിളിയാണെന്നും നാം അപ്പം മുറിക്കുന്നത് അനീതിയുടെ ഒരു ലോകത്തിനുമേലാണെന്നും ദാരിദ്ര്യത്തിനും അനീതിക്കും എതിരായ ഒരു യുദ്ധം, മൂന്നാമത്തേതും അവസാനത്തേതുമായ ലോകയുദ്ധം, ആകയാല്‍, ആവശ്യമാണെന്നും കര്‍ദ്ദിനാള്‍ ബൊ വിശദീകരിച്ചു.

“യുഗാന്തം വരെ ഞാന്‍ എന്നും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും” (മത്തായി 28:20) എന്ന ക്രിസ്തുനാഥന്‍റെ വാഗ്ദാനമാണ് സിബിസിഐയുടെ ഈ മാസം ഒമ്പതാം തിയതി വരെ നീളുന്ന പൊതു സമ്മേളനത്തിന്‍റെ വിചിന്തന പ്രമേയം.

 

 








All the contents on this site are copyrighted ©.