2017-11-14 10:19:00

ദൈവം തരുന്ന ആനന്ദവും രക്ഷയും : ഒരു ശരണസങ്കീര്‍ത്തനത്തിന്‍റെ പഠനം


ഉത്കണ്ഠനിറഞ്ഞ ദിനാന്ത്യത്തില്‍ ദൈവസന്നിധിയില്‍ നില്ക്കുന്ന ഒരു മനുഷ്യന്‍റെ ധ്യാനം :



സങ്കീര്‍ത്തനം 4 -ന്‍റെ പഠനം ആരംഭിക്കുകയാണ്. ഇതൊരു ശരണ സങ്കീര്‍ത്തനമാണല്ലോ, വ്യക്തിയുടെ ശരണഗീതമാണ്. സാഹിത്യഘടയില്‍ ശരണഗീതങ്ങളെക്കുറിച്ച് മനസ്സിലാക്കിയിട്ടുള്ളതാണ്. ദൈവത്തില്‍ മനുഷ്യന്‍ ശരണപ്പെടുന്ന, പ്രത്യാശപ്പെടുന്ന വികാരമാണ് ഇതിന്‍റെ ഉളളടക്കം. ഉദാഹരണത്തിന്...
    Recitation : 
    ദൈവമേ, അങ്ങില്‍ ഞങ്ങളുടെ പിതാക്കന്മാര്‍ ശരണപ്പെട്ടു.
    അവര്‍ ശരണപ്പെട്ടപ്പോള്‍ അങ്ങവരെ രക്ഷിച്ചൂ.
    അവര്‍ ലജ്ജിതരാകാന്‍ അങ്ങ് ഇടയാക്കിയില്ല.
    (സങ്കീര്‍ത്തനം 22, 4-5).
ശരണസങ്കീര്‍ത്തനത്തിന്‍റെ പഠനത്തിലേയ്ക്കു കടക്കുമ്പോള്‍ നാം ഓര്‍ത്തിരിക്കേണ്ടതാണ് വിലാപഗീതത്തിന്‍റെ വികാരങ്ങളോട് ഏറെ സാമ്യമുണ്ടെന്ന വസ്തുത. എന്നാല്‍ ശരണഗീതത്തില്‍ ഗായകന്‍റെ ശരണഭാവം പ്രത്യാശയുടെ ഭാവമായിരിക്കും മുന്നിട്ടു നില്ക്കുക! ഇവിടെ ദൈവം നല്കുന്ന സുരക്ഷയുടെയും സമാധാനത്തിന്‍റെയും ആശയങ്ങള്‍ ഏറെ ശക്തമാണ്. അതുപോലെ ദേവാലയവുമായി ബന്ധപ്പെട്ട സന്തോഷത്തിന്‍റെ ആശയവും ഉണ്ടെന്നോര്‍ക്കണം. ദൈവം ഭക്തന് വെളിപ്പെടുത്തി കൊടുക്കുന്നു. വിശ്വാസിയുടെ പ്രാര്‍ത്ഥന അവിടുന്ന് കേള്‍ക്കുന്നു. ദൈവിക നന്മകള്‍ക്കുള്ള നന്ദിപറച്ചില്‍ ശരണഗീതങ്ങളില്‍ സാധാരണമാണ്. കര്‍ത്താവിലുള്ള സന്തോഷം, കര്‍ത്താവിനാല്‍ നയിക്കപ്പെടുക, ദൈവിക സാന്നിദ്ധ്യത്തില്‍ വസിക്കുക തുടങ്ങിയ വിഷയങ്ങളും ശരണസങ്കീര്‍ത്തനങ്ങളുടെ പ്രത്യേകതയാണ്.

സങ്കീര്‍ത്തം ഗാനാവിഷ്ക്കാരംചെയ്തത് ഫാദര്‍ മാത്യു മുളവനയും ജെറി
അമല്‍ദേവുമാണ്.   ആലാപനം രമേഷ് മുരളിയും സംഘവും.

    Musical Version of Ps. 4
    സകലേശനെന്‍റെ നാഥാ ഉണര്‍ത്തീടുന്നാത്മതാപം
    സഹതാപമാര്‍ന്നു വേഗം ഏകീടണേ കടാക്ഷം
    വിഷമങ്ങളാകെ തീരാ ദുഃഖങ്ങളായിടുമ്പോള്‍
    കരുണാര്‍ദ്രനായി താതാ തന്നീടണേ സഹായം
    അലിയാത്ത നെഞ്ചിനുള്ളില്‍ അഭിമാനമെന്തു മനുജാ
    മറിമായ മിഥ്യ പിമ്പേ ഓടാനിതെന്തു ബന്ധം?
ഉത്കണ്ഠനിറഞ്ഞ ഒരു ദിവസത്തിന്‍റെ അവസാനത്തില്‍ വ്യക്തി ദൈവത്തിനു സമര്‍പ്പിക്കുന്ന സായാഹ്നപ്രാര്‍ത്ഥനയാണ് 
ഈ ശരണഗീതം. ഗായകന്‍ ആദ്യം ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു. രണ്ടാമത്, ശത്രുക്കളെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്നു. പിന്നെ സമാധാനത്തിന്‍റെയും ശരണത്തിന്‍റെയും പ്രഖ്യാപനത്തോടെ സങ്കീര്‍ത്തനം അവസാനിക്കുന്നു. അതിനാല്‍ നിരൂപകന്മാര്‍ പറയുന്നത് സങ്കീര്‍ത്തനം 4, ഗായകന്‍ ദൈവവുമായി നടത്തുന്ന ഒരു വ്യക്തിഗത സംവാദമാണെന്നാണ്. പദങ്ങളുമായി നമുക്ക് പരിചയപ്പെട്ടുകൊണ്ട് ഈ ഗീതത്തിന്‍റെ പഠനത്തിലൂടെ മുന്നേറാം. ആദ്യം സങ്കീര്‍ത്തകനാണ് സംസാരിക്കുന്നത്.
    Recitation :
    എനിക്കു നീതി നടത്തിത്തരുന്ന ദൈവമേ,
    ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍
   എനിക്ക് ഉത്തരമരുളണമേ!
   ഞെരുക്കത്തില്‍ എനിക്ക് അങ്ങ് അഭയമരുളി,
   കാരുണ്യപൂര്‍വ്വം അങ്ങ് എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കണമേ!

ദൈവമേ, അങ്ങേയ്ക്കു മാത്രമേ എന്നെ സഹായിക്കാനാകൂ...! അങ്ങു മാത്രമാണ് എന്‍റെ ആശ്രയം. കാരണം അവിടുത്തെ കൃപാതിരേകം ഗായകന്‍ അനുഭവിച്ചിട്ടുള്ളതാണ്. ശത്രുക്കള്‍ എന്നെ വലയംചെയ്യുകയും ഞെരുക്കുകയും ചെയ്തപ്പോള്‍, ഞാ‍ന്‍ തകര്‍ന്ന് തരിപ്പണമായപ്പോള്‍ ദൈവമേ, അങ്ങാണ് എന്നെ സഹായിച്ചിട്ടുള്ളത്. അങ്ങാണ് തലയുയര്‍ത്തി നില്ക്കാനും, ജീവിതത്തില്‍ മുന്നേറുവാനും എനിക്കു കെല്പേകിയത്. അതിനാല്‍ ദൈവമേ, അങ്ങ്  ഇനിയും അങ്ങേ കൃപാസമൃദ്ധി എന്നില്‍ വര്‍ഷിക്കണമേ! സഹായിക്കാന്‍ കെല്പുള്ളവനോടും, സഹായിച്ച ദൈവത്തോടും ഇനിയും കൃപയ്ക്കായ് യാചിക്കുന്നത് പോളിനേഷ്യന്‍ ശൈലിയാണെന്ന് നിരുപകന്മാര്‍ സ്ഥാപിക്കുന്നുണ്ട്. പോളിനേഷന്‍, എന്നു പറഞ്ഞാല്‍ തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ വളര്‍ന്ന സാഹിത്യശൈലിയെന്നാണ്. അത് മദ്ധ്യേഷന്‍ രാജ്യമായ ഇസ്രേയേലിലും സ്വീകൃതമായി എന്നതില്‍ ആശ്ചര്യപ്പെടാനില്ല. പറഞ്ഞതുപോലെ സങ്കീര്‍ത്തനം 4-ന്‍റെ, ഈ ശരണഗീതത്തിന്‍റെ അവതരണ ശൈലി സംവാദമാകയാല്‍ ഗായകന്‍റെ ആദ്യഘട്ട ശരണപ്പെടലിനോട് ദൈവം പ്രതീകരിക്കുന്നത്, മറുപടി പറയുന്നത് ശ്രദ്ധിക്കാം.
     Recitation :
    നിങ്ങള്‍ എത്രനാള്‍ മാനവരേ,
    എന്‍റെ അഭിമാനത്തിനു ക്ഷതമേല്പിക്കും
    എത്രനാള്‍ നിങ്ങള്‍ പൊള്ളവാക്കുകളില്‍ രസിച്ചു
     വ്യാജം അന്വേഷിക്കും
ഓ! നിസ്സാരരും ബലഹീനരുമായ മനുഷ്യരേ, നിങ്ങളെന്തുകൊണ്ടാണ് വിശ്വാസിക്കാത്തത്.
നിങ്ങള്‍ വിശ്വാസമില്ലാത്ത ജനതതിയാണോ? നിങ്ങളുടെ വിശ്വാസം പൊള്ളയാണ്. ചിലപ്പോള്‍ വികലവുമാണ്. അതുകൊണ്ടാണ് നിങ്ങള്‍ മാനുഷ്യിക രീതികളിലേയ്ക്കും, മായിക ജാലത്തിലേയ്ക്കും, മന്ത്രതന്ത്രാദികളിലേയ്ക്കുമൊക്കെ തിരിയുന്നത്.
എത്രയോ പേരാണ് ഹസ്തശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലുമെല്ലാം വിശ്വസിക്കുന്നത്. അതുപോലെ വ്യാജമായ ശാസ്ത്രീയ കുതന്ത്രങ്ങളിലും രാഷ്ട്രീയക്കാരുടെ കെണികളിലും പെട്ടിട്ട് ധാരാളംപേര്‍ വിശ്വാസജീവിതം വിട്ടുപേക്ഷിച്ച്, അല്ലെങ്കില്‍ വിശ്വാസമില്ലാത്തപോMusicലെയും ദൈവത്തില്‍നിന്നകന്ന്, നേരായ പാതവിട്ട് പോകുവാന്‍ ഇടയാകുന്നുണ്ട്.
     Musical Version of Ps. 4 
     ഭയഭക്തിയാര്‍ന്ന സുതരെ ദൈവം കനിഞ്ഞു താങ്ങും
    വിരവില്‍ വിളിച്ചിടുമ്പോള്‍ കാതോര്‍ത്തു കേള്‍ക്കുമീശന്‍
    മനുജാ നിറഞ്ഞ ഭക്തി പരമാര്‍ത്ഥമാക്കിടേണം
    എതിരേവരുന്നദേഷം അതിയായ് വെറുത്തിടേണം
    മനനം നടത്തി ശാന്തം ധ്യാനത്തിലാഴ്ന്നിടേണം
    കിടന്നീടുമക്ഷണത്തില്‍ പരിചിന്ത്യനായ് ശയിക്കൂ!

അങ്ങനെ ഈ ശരണഗീതത്തിന്‍റെ ആദ്യ സംവാദത്തില്‍ രണ്ടു പദങ്ങളുമായി നാം പരിചയപ്പെടുകയും. സങ്കീര്‍ത്തനത്തിന്‍റെ
അടിസ്ഥാന സംവാദ ഘടനയിലേയ്ക്ക് കടക്കുകയും ചെയ്തു. നമുക്കിനി 3-‍‍Ɔമത്തെ പദം പരിശോധിച്ചുകൊണ്ട് പഠനം തുടരാം.
    Recitation :
    കര്‍ത്താവു നീതിമാന്മാരെ തനിക്കായി
    തിരഞ്ഞെടുത്തിരിക്കുന്നുവെന്ന് അറിഞ്ഞുകൊള്ളുവിന്‍
    ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ അവിടുന്നു കേള്‍ക്കുന്നു.

ദൈവം തിരഞ്ഞെടുത്ത ജനതയാണിത്. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരാണിത്. നാം അവിടുത്തെ ജനതയാണ് എന്ന കാര്യം അംഗീകരിക്കണമെന്ന മുഖവുരയാണ് ഈ സങ്കീര്‍ത്തനത്തിന്‍റെ രണ്ടാം ഘട്ടത്തിലെ ശ്രദ്ധേയമായ ഭാഗം. “കര്‍ത്താവ് നീതിമാന്മാരെ തനിക്കായ് തിരഞ്ഞെടുത്തിരിക്കുന്നു.” Oh! Know that the Lord has set apart the Godly for himself and the Lord hears him whenever I call Him
(Ps. 4, 3 rsv). അതിനാല്‍ താന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ ദൈവം തന്‍റെ വിളി കേള്‍ക്കുമെന്ന് സങ്കീര്‍ത്തകന് ഉറച്ച ബോധ്യമുണ്ട്,! തീര്‍ച്ചയായും ഇതൊരു വ്യക്തിഗത അനുഭവത്തില്‍നിന്നും പ്രഖ്യാപിക്കുകയാണ്.
ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടത്, എന്ന പ്രയോഗം ഹെബ്രായ ഭാഷയില്‍ Hesed എന്ന നാമത്തില്‍നിന്നും രൂപംകൊള്ളുന്നതാണ്. ദൈവത്തെ അറിഞ്ഞവരോടും, അവിടുന്നില്‍ വിശ്വസിക്കുന്നവരോടും ദൈവം പ്രകടമാക്കുന്ന അനുകമ്പാര്‍ദ്രമായ, കരുണാര്‍ദ്രമായ സ്നേഹം പ്രകടമാക്കുന്ന വാക്കാണിത്, ‘ഹെസെദ്’ . It expresses the steadfast love of God, Yahweh!. തന്നെ വിളിച്ചപേക്ഷിക്കുന്നവരുടെ യാചന, അതിനാല്‍ ദൈവം കേള്‍ക്കും എന്ന ഉറപ്പാണ്, ഹെസെദ് എന്ന പ്രയോഗം തരുന്നതെന്ന് നിരൂപകന്മാര്‍ സമര്‍ത്ഥിക്കുന്നുണ്ട്. ഹെസെദ് എന്ന വാക്ക് പുതിയ നിയമ പശ്ചാത്തലത്തില്‍  the saints, the saintly people വിശുദ്ധര്‍, വിശുദ്ധാത്മാക്കള്‍, വിശുദ്ധജനം എന്നിങ്ങനെയുള്ള പ്രയോഗങ്ങളിലേയ്ക്കു മാറുന്നത് ശ്രദ്ധേയമാണ്.  Asperges me, Domine!  തീര്‍ത്ഥം ആശീര്‍വ്വദിക്കുമ്പോഴും തളിക്കുമ്പോഴും ആലപിക്കുന്ന സഭാ പാരമ്പര്യത്തിലുള്ള വിഖ്യാതമായ ഈ ഗ്രീഗോരിയന്‍ ഗീതത്തില്‍ പ്രയോഗിച്ചിരിക്കുന്ന, “തിരഞ്ഞെടുക്കപ്പെട്ടവരേ, രാജപുരോഹിത ഗണമേ...” എന്ന പ്രയോഗം ദൈവത്തിലുള്ള ശരണത്തിന്‍റെ മൂലപ്രയോഗമായ Hesed-ല്‍നിന്നും  രൂപപ്പെട്ടിട്ടുള്ളതാണ്.
     Musical Version of Ps. 4
    പരിചില്‍ പ്രസാദപൂര്‍വ്വം പൂജക്കൊരുങ്ങവേണം
    സകലേശ പാദപത്മേ ബലിയെന്നുമേകിടേണ
    പലരും നിരൂപിച്ചേവം ചോദിച്ചിടുന്നു ചോദ്യം,
     “കരുണാസഹായമേകാന്‍ ആരാണു ഭൂവിലീശാ,”
     ധനധാന്യരാശി കൂടും സമ്പന്നമര്‍ന്നനേക്കാള്‍
     അരുളീ ഹൃദന്തമെന്നില്‍ ആനന്ദഹര്‍ഷമീശന്‍. 
..................................   
     ശരണഗീതത്തിന്‍റെ പഠനം തുടരും.... 








All the contents on this site are copyrighted ©.