2017-10-27 09:58:00

ദൈവോന്മുഖമായൊരു തിരിച്ചുപോക്കാണ് നവീകരണം


സഭാനവീകരണത്തെക്കുറിച്ച് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍റെ ചിന്തകള്‍...

നവീകരണം ദൈവോന്മുഖമായൊരു തിരിച്ചുപോക്കാണെന്ന്, സഭാനവീകരണത്തെക്കുറിച്ചുള്ള പുസ്തക പ്രകാശനവേളയില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍  പ്രസ്താവിച്ചു. വത്തിക്കാന്‍റെ നയതന്ത്രവിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍ച്ചുബിഷപ്പ് അഗസ്തീനോ മര്‍ക്കേത്തോ രചിച്ച, നവീകരണവും നവീകരണപദ്ധതികളും എന്ന ഗ്രന്ഥത്തിന്‍റെ പ്രകാശനവേളയില്‍ നടത്തിയ പ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ പ്രസ്താവിച്ചത്. 

സഭാ നവീകരണത്തിന് മാനദണ്ഡമാകേണ്ടത് വന്‍പദ്ധതികളല്ല, മറിച്ച് സ്നേഹത്തിലുള്ള ദൈവത്തിലേയ്ക്കൊരു തിരിച്ചുപോക്കാണ്. അതിനാല്‍ എല്ലാം മനുഷ്യഹൃദയങ്ങളില്‍ ആരംഭിക്കണമെന്നും, അത് സ്നേഹത്തില്‍ കേന്ദ്രീകൃതമായരിക്കണമെന്നും വ്യക്തമാക്കി. ക്രിസ്തുവിന്‍റെ മനുഷ്യത്വത്തിന്‍റെ യുക്തിഭദ്രത സ്നേഹമാണ്. സ്നേഹത്തിന്‍റെ യുക്തിയിലാണ് മനുഷ്യനെ രക്ഷിക്കാന്‍ ദൈവം നമ്മിലേയ്ക്കു വന്നത്. അതിനാല്‍ സഭയെ നവീകരിക്കാനും ലോകത്ത് ദൈവസ്നേഹം വളര്‍ത്താനുമുള്ള നവീകരണത്തിന്‍റെ ബലതന്ത്രം സ്നേഹമായിരിക്കണമെന്ന ഗ്രന്ഥത്തിലെ ചിന്തയെ കര്‍ദ്ദിനാള്‍ പരോളിന്‍ അഭിനന്ദിക്കുകയും, നവമായ നവീകരണപദ്ധതികള്‍ക്ക് യഥാര്‍ത്ഥമായ സ്നേഹം പ്രചോദനമാകട്ടെയെന്നും ആശംസിച്ചു....    

വത്തിക്കാന്‍ മുദ്രണാലയമാണ് La Reforma e Le Reforme, “നവീകരണവും നവീകരണപദ്ധതികളും”  എന്ന പുസ്തകത്തിന്‍റെ പ്രസാധകര്‍.  റോമില്‍ വിശ്രമജീവിതം നയിക്കുന്ന ഗ്രന്ഥകര്‍ത്താവ്, ആര്‍ച്ചുബിഷപ്പ് അഗസ്റ്റിന്‍ മെര്‍ക്കേത്തോ വത്തിക്കാന്‍റെ നയതന്ത്രവിഭാഗത്തിലും, പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫ്രാന്‍സ്, കേനിയ, തെക്കന്‍ കൊറിയ എന്നീ രാജ്യങ്ങളിലെ വത്തിക്കാന്‍റെ നയതന്ത്ര പ്രതിനിധിയായി സേവനംചെയ്തിട്ടുണ്ട്. ചൈന-വത്തിക്കാന്‍ നയതന്ത്രബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ പലവട്ടം ചൈനീസ് സര്‍ക്കാരുമായി ആര്‍ച്ചുബിഷപ്പ് മെര്‍ക്കേത്തോ ഔദ്യോഗിക തലത്തില്‍ ഇടപഴകിയിട്ടുമുണ്ട്. 








All the contents on this site are copyrighted ©.