2017-10-25 20:29:00

വത്തിക്കാനിലെ പുല്‍ക്കൂട് ഡിസംബര്‍ ആദ്യവാരത്തില്‍ തുറക്കും


പോളണ്ടിലെ ഏല്‍ക്ക് മലയില്‍നിന്നും എത്തുന്ന ക്രിസ്തുമസ്മരവും, തെക്കെ ഇറ്റലിയിലെ മോന്തേ വിര്‍ജീനിയയിലെ ജനങ്ങള്‍ ഒരുക്കുന്ന പുല്‍ക്കൂടും ലോകത്തിന് ഭക്തിരസം പകരുന്ന വത്തിക്കാനിലെ കൗതുകമായിരിക്കും ഈ ക്രിസ്തുമസ്സില്‍! 
2017-ലെ സവിശേഷമായ ഈ പുല്‍ക്കൂട് ഡിസംബര്‍ 7-ന് തുറക്കും.  ഒക്ടോബര്‍ 25-Ɔ൦ തിയതി ബുധനാഴ്ച ഇറക്കിയ പ്രസ്സ് ഓഫിസിന്‍റെ പ്രസ്താവനയാണ് വത്തിക്കാനിലെ ക്രിബ്ബിന്‍റെ വിവരങ്ങള്‍ പുറത്തുവിട്ടത്.

18-Ɔ൦ നൂറ്റാണ്ടിന്‍റെ നെപ്പോളിത്തന്‍ വാസ്തുഭംഗിക്കൊപ്പം 6 അടി പൊക്കത്തിലുള്ള കളിമണ്‍ ബഹുവര്‍ണ്ണ ക്രിസ്തുമസ് രൂപങ്ങള്‍ പുല്‍ക്കൂട്ടില്‍ കാരുണ്യത്തിന്‍റെ ആര്‍ദ്രമായ രംഗങ്ങള്‍ ചിത്രീകരിക്കും. തുണിയില്‍ തുന്നിയ പരമ്പാഗത വസ്ത്രങ്ങളണിയുന്ന പ്രതിമകള്‍ക്ക് പളുങ്കിന്‍റെ കണ്ണുകള്‍ ജീവന്‍ പകരും.

80 അടിയില്‍ അധികം ഉയരമുള്ള പോളണ്ടില്‍നിന്നും എത്തുന്ന പൈന്‍വൃക്ഷം പുല്‍ക്കൂടിന്‍റെ വലതുവശത്ത് ഉയര്‍ന്നുനില്ക്കും. വടക്കു-കിഴക്കന്‍ പോളണ്ടിലെ ഏല്‍ക്ക് മലമ്പ്രദേശത്തുനിന്നും  2000 കി. മി. ദൂരം റോഡുമാര്‍ഗ്ഗം സഞ്ചരിച്ചാണ് ക്രിസ്തുമസ്മരം വത്തിക്കാനില്‍ എത്തുന്നത്. ഇറ്റലിയിലെ ഭൂകമ്പബാധിത പ്രദേശത്തെ ക്ലേശിക്കുന്ന കുട്ടികളും, വിവിധ ആശുപത്രികളില്‍ ക്യാന്‍സര്‍ രോഗവുമായി കഴിയുന്ന കുട്ടികളും ഒരുക്കുന്ന കളിമണ്ണിന്‍റെ ബഹുവര്‍ണ്ണ അലങ്കാരഗോളങ്ങളും നക്ഷത്രങ്ങളും പുല്‍ക്കൂട്ടിലെ ഉണ്ണിക്ക് ഉപഹാരമായി ക്രിസ്തുമസ്സ്മരത്തില്‍ സ്ഥാനംപിടിക്കും.

ക്രിബ്ബിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്കുന്നത് വത്തിക്കാന്‍ ഗവര്‍ണറേറ്റിലെ ജോലിക്കാരാണ്. വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി ഗ്രെഗ് ബേര്‍ക്ക് അറിയിച്ചു.   








All the contents on this site are copyrighted ©.