2017-10-20 19:56:00

ദൈവത്തിനും സീസറിനും : മിഷന്‍ ഞായറിന്‍റെ വചനവിചിന്തനം


വിശുദ്ധ മത്തായി 22, 15-21.

  

സമ്പത്തിന്‍റെയും അധികാരത്തിന്‍റെയും ഭ്രാന്താണ് യുദ്ധം    ഒന്നാം ലോകമഹായുദ്ധത്തിന്‍റെ സ്മരണകള്‍ മനസ്സിലേറ്റിക്കൊണ്ട്
2014 സെപ്തംബര്‍ 13-Ɔ൦ തിയതി വടക്കെ ഇറ്റലിയിലെ ആല്‍പൈന്‍ കുന്നായ റെഡിപൂളിയയിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് ഇടയസന്ദര്‍ശനം നടത്തി. ഒരു ലക്ഷത്തോളം ഇറ്റാലിയന്‍ ഭടന്മാര്‍ മരിച്ചു വീണ ആസ്ട്രോ-ഹങ്കേറിയന്‍ പോരാട്ടത്തിന്‍റെ സ്മൃതിമണ്ഡപം ഭീതിയുണര്‍ത്തുന്നതെങ്കിലും മനോഹരമായിരുന്നു. ഇറ്റലിയുടെ സൈന്ന്യത്തിലെ റേഡിയോ ഓപ്പറേറ്ററായി അക്കാലത്ത് തന്‍റെ മുത്തച്ഛന്‍ ജൊവാന്നി ബര്‍ഗോളിയോ ജോലിചെയ്തിട്ടുള്ളതും, യുദ്ധത്തെ അതിജീവിച്ച അദ്ദേഹം പിന്നീട്
രണ്ടാം ലോക മഹായുദ്ധത്തിനു മുന്‍പേതന്നെ കുടുംബസമേതം അര്‍ജന്‍റീനായിലേയ്ക്കു കുടിയേറിയതും, ബ്യൂനസ് ഐരസില്‍
താന്‍  ജനിച്ചു വളര്‍ന്നതുമൊക്കെ പാപ്പാ ഫ്രാന്‍സിസ് റെഡിപ്പൂളിയയില്‍ അനുസ്മരിക്കുകയുണ്ടായി.

പച്ചപ്പുല്‍പ്പരവതാനി വിരിച്ച വിസ്തൃതമായ ശ്മശാനത്തിലൂടെ പൂച്ചെണ്ടുമായി നടന്നു നീങ്ങിയ പാപ്പാ ഫ്രാന്‍സിസ് പെട്ടന്ന് “അഡോള്‍ഫോ ബര്‍ഗോളിയോ” എന്നൊരു ഫലകം കണ്ട് അല്പം സമയം അതില്‍ നോക്കിനിന്നു പോയി. കൂടെ നടന്ന സ്ഥലത്തെ വികാരി പറഞ്ഞു. അത് പാപ്പായുടെ കുടുംബവുമായി ബന്ധമില്ലാത്തൊരു ബര്‍ഗോളിയോ ആണെന്ന്. ഉടനെ പാപ്പാ ഫ്രാന്‍സിസ് പ്രതികരിച്ചു.  ഇല്ല, വടക്കെ ഇറ്റലിയിലെ പിയഡ്മോണ്ട് ഗ്രാമത്തില്‍ വസിച്ചിരുന്ന ബര്‍ഗോളിയോ കുടുംബം വളരെ ചെറുതായിരുന്നെന്നും, അഡോള്‍ഫോ ബര്‍ഗോളിയോ തന്‍റെ കുടംബത്തില്‍പ്പെട്ടതായിരുന്നെന്നും മുത്തച്ഛന് പറഞ്ഞിട്ടുള്ളത്
പാപ്പാ സ്ഥിരീകരിച്ചു. തുടര്‍ന്ന് അനുസ്മരണ വേദിയില്‍നിന്നുകൊണ്ട് പാപ്പാ ചിന്തകള്‍ പങ്കുവച്ചു. യുദ്ധം മനുഷ്യന്‍റെ ഭ്രാന്താണ്. പണത്തിനും സ്ഥാനത്തിനും അധികാരത്തിനും വേണ്ടിയുള്ള മനുഷ്യന്‍റെ ആര്‍ത്തിയാണ് യുദ്ധങ്ങള്‍ക്കു കാരണം. ഇന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അഭ്യന്തര കലാപങ്ങള്‍ക്കും കൂട്ടക്കുരുതിക്കും കാരണം സമ്പത്തിനോടുള്ള മനുഷ്യന്‍റെ ആര്‍ത്തിപിടിച്ച ഭ്രാന്താണെന്ന് പാപ്പാ വികാരാധീനനായി പ്രസ്താവിച്ചു.

ദൈവത്തിനും സീസറിനും    ഇന്നത്തെ സുവിശേഷഭാഗത്തും പണത്തിന്‍റെയും അധികാരത്തിന്‍റെയും പ്രശ്നമാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. സാധാരണ ജനങ്ങളുടെമേല്‍ നികുതി ചുമത്തിയവര്‍, ക്രിസ്തുവിനെതിരായി കരുനീക്കുന്നതാണ് ധ്യാനവിഷയം. വചനം ശ്രവിക്കുവാനല്ല,  മറിച്ച് അവിടുത്തെ കെണിയിലാക്കാനാണ് അവരുടെ ശ്രമം. കെണിയെന്താണ്? സീസറിനു നികുതി കൊടുക്കുന്നതു ശരിയാണോ, അല്ലയോ? കൊടുക്കണമെന്നു പറഞ്ഞാല്‍ - റോമന്‍ സാമ്രാജ്യത്തിന്‍റെയും സീസര്‍ ചക്രവര്‍ത്തിയുടെയും മേല്‍ക്കോയ്മ യഹൂദനായ ക്രിസ്തു അംഗീകരിക്കുകയാണ്. സാധാരണക്കാരായ യഹൂദരും സ്വന്തം നാട്ടുകാര്‍പോലും ക്രിസ്തുവിന് എതിരാകാന്‍  അതു മതിയായിരുന്നു. സത്യത്തിനും നീതിക്കുംവേണ്ടി, തന്‍റെ ജനത്തിന്‍റെ നന്മയ്ക്കും രക്ഷയ്ക്കുംവേണ്ടി നിലനില്ക്കുന്നവന്‍ എന്ന അവിടുത്തെ പ്രതിച്ഛായ തകര്‍ക്കുവാനുള്ള പദ്ധതിയായിരുന്നു അത്. ഇനി, സീസറിനു നികുതി കൊടുക്കേണ്ടെന്നു പറഞ്ഞാലോ,  ചക്രവര്‍ത്തിക്ക് എതിരായി സംസാരിച്ചു എന്ന ആരോപണം ഉടനെ ഗവര്‍ണ്ണരുടെ പക്കല്‍ എത്തും. പിന്നെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തപ്പെടുക. ശിക്ഷയോ...? മരണവും!  അതിനാല്‍ ‘സീസറിനുള്ളത് സീസറിനുകൊടുക്കുക,’ പിന്നെ ‘ദൈവത്തിനുള്ളത് ദൈവത്തിനും!’ ദൈവത്തിന്‍റെ പേരു പറഞ്ഞ് രാഷ്ട്രത്തോടുള്ള കടപ്പാടുകള്‍ മാറ്റിവയ്ക്കുന്നത് ശരിയല്ലെന്നും ക്രിസ്തു ഉദ്ബോധിപ്പിക്കുന്നു.

ലോകമാകുന്ന വാണിഭത്തെരുവ്     ലോകം ഇന്നൊരു വാണിഭത്തെരുവായി മാറിയിരിക്കുന്നു. ലാഭം അതിന്‍റെ വഴിയോര സുവിശേഷവും. എന്തു കിട്ടും, എന്തു കിട്ടും, എന്നാണ് എല്ലാവരുടെയും ചിന്ത. എല്ലായിടവും കമ്പോളങ്ങളെ ഓര്‍മ്മിപ്പിക്കുന്നു എന്നാണ് ഗുരുക്കന്മാരുടെ ഖേദവും ക്ഷോഭവും.  അതുകൊണ്ടാണ് ക്രിസ്തു ഇങ്ങനെ നിലവിളിച്ചത്. ‘എന്‍റെ പിതാവിന്‍റെ ഭവനം നിങ്ങള്‍ കച്ചവടകേന്ദ്രമാക്കി. ദേവാലയം മാത്രമല്ല, ആതുരാലയവും, ആശുപത്രിയും, വിദ്യാലയവും, സൗഹൃദവും, ദാമ്പത്യവുമൊക്കെ പിതാവിന്‍റെ ഭവനം, കൂടാരം തന്നെയാണ്. എന്നാല്‍ ഇന്ന് അവിടൊക്കെ ലാഭനഷ്ടങ്ങളുടെ തുലാസില്‍ മാത്രം മൂല്യം നിര്‍ണ്ണയിക്കപ്പെടുകയാണ്. ദീര്‍ഘ സംവത്സരങ്ങളുടെ ദാമ്പത്യ ജീവിതത്തിനുശേഷവും,  തന്‍റെ ഭാര്യ സ്ത്രീധനമായി കൊണ്ടുവരാതെ പോയ സ്വത്തിനെക്കുറിച്ച് പരാതിപ്പെടുന്ന ഭര്‍ത്താക്കന്മാരെ കാണുമ്പോള്‍ ആത്മനിന്ദയല്ലേ അനുഭവപ്പെടുന്നത്.

ഭൂമിയിലേയ്ക്കുവച്ച് ഏറ്റവും നന്മയില്ലാത്ത പദമാണ് ലാഭമെന്നു തോന്നുന്നു. അമ്പതു ലക്ഷത്തിന്‍റെ ഫ്ലാറ്റ് സമ്മാനമായി കിട്ടിയ റിയാലിറ്റി ഷോയിലെ ചെറിയ പെണ്‍കുട്ടിയോട് കൃത്രിമമായ പരിഭവത്തോടെ ടിവി-അവതാരിക പറയുന്നു, ‘ഞാന്‍ ഇത്രയും കാലം പണിയെടുത്തിട്ടും ഇതിന്‍റെ പത്തിലൊന്ന് സമ്പാദിക്കുവാന്‍ കഴിഞ്ഞില്ലല്ലോ കൊച്ചേ...?!’ നമ്മള്‍ ജീവിച്ചു തീര്‍ക്കുന്ന ജീവിതത്തിന്‍റെ മഹത്വം നിര്‍ണ്ണയിക്കപ്പെടുന്നത് ‘നേട്ടം,’ സമ്പത്തിന്‍റെ നേട്ടം - എന്നൊരു ഉരകല്ലിലാണെന്ന് ഓര്‍ക്കുമ്പോള്‍ ആത്മാവില്‍ ഒരു വിറയല്‍ പായുന്നു.  

നിറംകെട്ട ജീവിതത്തിനും ആന്തരികപ്രഭ    ഓര്‍ക്കുന്നില്ലേ, പകിട്ടുകളുടെയും ചമയങ്ങളുടെയും ദേവാലയത്തിലെ ധാരളിത്തങ്ങള്‍ക്ക് ഇടയില്‍പ്പെട്ട, എന്നാല്‍ തീരെ നിറംകെട്ട ആ വിധവയായ സ്ത്രിയെ! അവളുടെ ഉള്ളം കൈയ്യിലെ ചെറുതുട്ടുപോലെതന്നെ അത്ര വിലയില്ലാത്തതായിരുന്നു ആ ജീവിതവും. എന്നിട്ടും ആരോ ഒരാള്‍മാത്രമാണ് അവളെ ഉറ്റുനോക്കുന്നത്. ഒരുപക്ഷേ തന്‍റെ കൈവശമുള്ളതെല്ലാം ശ്രീഭണ്ഡാരത്തിലേയ്ക്ക് നിക്ഷേപിക്കാന്‍ തയ്യാറാകുന്ന, വിധവയായ അവളില്‍ തന്‍റെ അമ്മ മറിയത്തിന്‍റെ സമാന്തരങ്ങള്‍ കണ്ടതു കൊണ്ടാവാം അത്! അല്ലെങ്കില്‍പ്പിന്നെ തന്‍റെതന്നെ ചില മുദ്രകള്‍ ക്രിസ്തു അവളില്‍ വായിച്ചെടുത്തിട്ടുണ്ടാവണം. ഭൂമിയുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ മാത്രം അവനില്‍ ഒന്നും ഇല്ലായിരുന്നു. അലഞ്ഞു നടന്ന
തച്ചന്‍റെ ഒരു നരച്ച ജിവിതം! തീരെ വിലയില്ലാത്ത ചെറുതുട്ടുകള്‍ ഭണ്ഡാരത്തിലിട്ട അവള്‍ എല്ലാവരെക്കാളും അധികമായി നിക്ഷേപിച്ചിട്ടുണ്ടെന്ന് ക്രിസ്തു സാക്ഷൃപ്പെടുത്തുന്നു. ചെറുനാണയങ്ങള്‍ക്കും, അവളുടെ നിറംകെട്ട ജീവിതത്തിനും സകലത്തെയുംകാള്‍ മൂല്യം ഉണ്ടെന്ന് അവിടുന്നു വിളിച്ചുപറയുന്നു. ക്രിസ്തുവിന്‍റെ നെഞ്ചില്‍ നിശ്ചയമായും ലാഭം, നഷ്ടം എന്ന രണ്ടു കോളങ്ങള്‍ ഉണ്ടായിരുന്നില്ല. അവിടുത്തെക്കുറിച്ച് അങ്ങനെയൊന്നു വിചാരിക്കാനായാല്‍ ഹൃദയത്തിനെന്തൊരു തണുപ്പാണ്. അസാധാരണമായ ആന്തിരിക പ്രഭയുള്ളവര്‍ക്കേ സാധാരണഗതിയില്‍ മനുഷ്യര്‍ അവഗണിക്കുന്നവയെ ഉറ്റുനോക്കാനും,  മിഴി നിറയ്കുവാനും കഴിയുകയുള്ളൂ.

കണക്കറിയാതെ ക്രിസ്തു!    ഒന്നോര്‍ത്താല്‍ കൃത്യമായ കണക്കുകളില്‍ ജീവിക്കേണ്ട ഒരാളായിരുന്നു ക്രിസ്തു. ദീര്‍ഘകാലം തച്ചനായിരുന്ന ഒരാള്‍ക്ക് ഗണിതമില്ലാത്ത ജീവിതം ഏതാണ്ട് അസാദ്ധ്യംതന്നെയാവണം. ഗണിതം അതില്‍ത്തന്നെ അത്ര മോശപ്പെട്ട കാര്യമല്ല. ശബ്ദത്തിനും ചലനത്തിനുമൊക്കെ കണക്കുണ്ടാവുമ്പോഴാണ് യഥാക്രമം സംഗീതവും നൃത്തവും ഉണ്ടാവുന്നത്. എന്നിട്ടും തന്‍റെ ജീവിത നിലപാടുകളില്‍ അവിടുന്നു പണത്തിന്‍റെ ഗണിതകത്തെ പടിക്കു പുറത്തുനിര്‍ത്തി. ‘കണക്ക് അറിയാത്തതുകൊണ്ടാണ് ക്രിസ്തുവിനോട് തനിക്കിത്രയും പ്രിയം’ എന്ന് എഴുതിയത് ആത്മീയ ഗ്രന്ഥകര്‍ത്താവായ വിയറ്റ്നാമിസ് കര്‍ദ്ദിനാള്‍, നഗ്വേന്‍ വാന്‍തുവാനാണ് (Nguen Van Thuvan). കാരണമില്ലാതെ ഒരാള്‍ക്ക് ധ്യാനിക്കുവാനും, നിര്‍ലോഭമായി സ്നേഹിക്കുവാനും കഴിയുമ്പോള്‍ അയാളെ വിളിക്കേണ്ട വാക്ക് – ക്രിസ്തുവെന്നല്ലാതെ, മറ്റെന്താണ്. ദൈവത്തിന് അര്‍ഹതപ്പ‍ട്ടത് ദൈവത്തിനു നല്കുവാനും, രാജ്യത്തിന് അവകാശപ്പെട്ടത് രാജ്യത്തിനു നല്കുവാനും എന്നും  നമുക്കു പരിശ്രമിക്കാം. അതില്‍ നീതിയുണ്ട്, സത്യമുണ്ട്, സ്വാതന്ത്ര്യമുണ്ട് ഏറെ സന്തോഷമുണ്ട്.

മിഷന്‍ ഞായര്‍ - സുരക്ഷയില്‍നിന്നൊരു തീര്‍ത്ഥാടനം    ആഗോളസഭ ആചരിക്കുന്ന മിഷന്‍ ഞായര്‍ദിനമാണല്ലോ ഒക്ടോബര്‍ 22! ക്രിസ്തീയ വിശ്വാസത്തിന്‍റെ കാതല്‍ അല്ലെങ്കില്‍ ഹൃദയം സുവിശേഷപ്രഘോഷണമാണെന്ന് അനുസ്മരിപ്പിക്കുന്ന ദിവസം. പ്രതിസന്ധികള്‍ നിറഞ്ഞ ലോകത്ത് ഇന്നും ക്രിസ്തുവിന്‍റെ സുവിശേഷത്തിന് രക്ഷാകര ശക്തിയുണ്ട്, രക്ഷണീയ ശക്തിയുണ്ടെന്നു പറയുകയാണീ ദിനം. സുവിശേഷ ചൈതന്യത്തില്‍ ജീവിക്കുന്ന ക്രൈസ്തവന്‍ ദൈവികമഹത്വം പ്രഘോഷിക്കുന്നു. ദൈവിക മഹത്വമായി മാറുന്നു. 

സുഖസൗകര്യങ്ങളുടെ സുരക്ഷയില്‍നിന്നുമുള്ള വെല്ലുവിളികളുടെ തീര്‍ത്ഥാടനവും പുറപ്പാടുമാണ് ക്രിസ്തുസാക്ഷ്യം.
മത പരിവര്‍ത്തനമല്ല മിഷന്‍ പ്രവര്‍ത്തനം, മറിച്ച് ക്രിസ്തുവിലുള്ള രക്ഷയുടെ സ്വീകാര്യമായ സമയത്തെക്കുറിച്ച് (Kairos)
ലോകത്തെ അറിയിക്കുന്നതാണ്. അപ്പോള്‍  മഴ ഭൂമിയെ നനച്ച് സമൃദ്ധമാക്കുന്നതുപോലെ സുവിശേഷചൈന്യവും ഉത്ഥിതനായ ക്രിസ്തുവിന്‍റെ അരൂപിയും മര്‍ത്ത്യജീവിതങ്ങളെ നവീകരിക്കുന്നു, നവോന്മേഷത്താല്‍ ചൈതന്യപൂര്‍ണ്ണമാക്കുന്നു.  തിന്മയില്‍നിന്ന് അകന്നു ജീവിക്കാനും നന്മ പ്രഘോഷിക്കാനും വേണ്ട ചൈതന്യവും ജീവിതസാക്ഷ്യവും തരണമേ... എന്നു പ്രാര്‍ത്ഥിക്കുന്നു. 








All the contents on this site are copyrighted ©.