2017-10-06 12:45:00

പാപം ഹൃദയത്തെ നശിപ്പിക്കുന്നു, രോഗഗ്രസ്തമാക്കുന്നു-പാപ്പാ


ചെയ്തുപോയ പാപത്തെയോര്‍ത്തുള്ള ലജ്ജ സൗഖ്യത്തിനു വാതില്‍ തുറക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

വത്തിക്കിക്കാനില്‍,തന്‍റെ വാസയിടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ വെള്ളിയാഴ്ച (06/10/17) പ്രഭാതത്തില്‍ അര്‍പ്പിച്ച വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥ ഭാഗങ്ങളില്‍ ബാറുക്കിന്‍റെ പുസ്തകം ഒന്നാം അദ്ധ്യാം 15 മുതല്‍ 22 വരെയുള്ള വാക്യങ്ങളിലൂടെ നല്കപ്പെട്ടിരിക്കുന്ന ആഹ്വാനത്തെക്കുറിച്ച്, അതായത്, പാപാവബോധം പുലര്‍ത്താനും കര്‍ത്താവിന്‍റെ വചനം ശ്രിവക്കാതെ അന്യദേവന്മാരെ സേവിച്ചും തിന്മ പ്രവര്‍ത്തിച്ചും ജീവിച്ചത് ഏറ്റുപറയാനുമുള്ള ക്ഷണത്തെക്കുറിച്ച്, വിശദീകരിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

തെറ്റുകളെയോര്‍ത്ത് ലജ്ജിച്ച് എളിമയോടെ മാപ്പപേക്ഷിക്കുമ്പോള്‍ കര്‍ത്താവ് പാപങ്ങള്‍ മായിച്ചു കളയുകയും നമ്മെ ആശ്ലേഷിക്കുകയും തലോടുകയും പൊറുക്കുകയും ചെയ്യുമെന്ന് പാപ്പാ ഉറപ്പുനല്കി.

താന്‍ നീതിമാനാണെന്ന് ആര്‍ക്കും സ്വയം അവകാശപ്പെടാനാകില്ലെന്നും നമെല്ലാവരും പാപികളാണെന്നുമുള്ള യാഥാര്‍ത്ഥ്യത്തെക്കുറിച്ച ഓര്‍മ്മിപ്പിച്ച പാപ്പാ തെറ്റായ പ്രവണതയില്‍ ചരിക്കാനുള്ള ഹൃദയത്തിന്‍റെ കടുംപിടുത്തമാണ് പാപം എന്ന് വിശദീകരിച്ചു.

പാപം ഹൃദയത്തെയും ജീവിതത്തെയും ആത്മാവിനെയും നശിപ്പിക്കുകയും ബലഹീനമാക്കുകയും രോഗഗ്രസ്തമാക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.

 

 








All the contents on this site are copyrighted ©.