2017-09-29 16:35:00

''സുവിശേഷവത്ക്കരണം, കര്‍ത്താവിന്‍റെ കാരുണ്യപ്രഘോഷണമാണ്'': പാപ്പാ


നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സമ്പൂര്‍ണസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന അറുപതുപേരടങ്ങിയ ഗ്രൂപ്പിനെ, ക്ലെമെന്‍റൈന്‍ ശാലയില്‍ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ. ‘‘സുവിശേഷവത്ക്കരണമെന്ന നൈരന്തര്യദൗത്യത്തിന്‍റെ തീക്ഷ്ണത നവീകരിക്കപ്പെടേണ്ടതിന്‍റെ പ്രാധാന്യത്തെ നിങ്ങളോടൊത്തു പരിചിന്തനം നടത്തുന്നതിന് എനിക്കു സന്തോഷമുണ്ട്’’ എന്ന പ്രാരംഭവാക്കുകളോടെ, കാരുണ്യവല്‍സരത്തിന്‍റെ ഫലങ്ങള്‍ സഭാ സമൂഹത്തില്‍ തുടര്‍ന്നും ഉണ്ടാകേണ്ടതിനായി പ്രതിജ്ഞാബദ്ധതയോടെ പൊന്തിഫിക്കല്‍ കൗണ്‍സില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു കൃതജ്ഞത അര്‍പ്പിച്ചുകൊണ്ട് പാപ്പാ തുടര്‍ന്നു:

കാരുണ്യവര്‍ഷം, വലിയ വിശ്വാസത്തോടും, തീക്ഷ്ണതാപൂര്‍ണമായ ആധ്യാത്മികതയിലും ജീവിക്കാനുള്ള കൃപ നല്‍കപ്പെട്ട അവസരമായിരുന്നു.  അനുരഞ്ജനകൂദാശയില്‍ ദൈവികകാരുണ്യവും അവിടുത്തെ വാത്സല്യവും വീണ്ടും കണ്ടെത്തുന്നതിനും അനുഭവിക്കുന്നതിനും സഭാമക്കള്‍ക്ക് കഴിഞ്ഞു.  സുവിശേഷ പ്രഘോഷകന്‍ ജീവിക്കേണ്ടത് കര്‍ത്താവിന്‍റെ കാരുണ്യത്തിന്‍റെ അനുഭവത്തില്‍ എത്തിച്ചേരുന്നതിന് ജനങ്ങളെ സഹായിച്ചുകൊണ്ടാണ്... കാരുണ്യത്തിന്‍റെ പ്രഘോഷണമാകട്ടെ, സമൂര്‍ത്തമായ പ്രവൃത്തികളിലൂടെയും വിശ്വാസികളുടെ ജീവിതശൈലികളിലൂടെയും പ്രകടമാകേണ്ടതാണ്... വി. പൗലോസ് അപ്പസ്തോലന്‍റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു: '' ...യേശുക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്...'' (1 തിമോ 1, 12-16).

ഈവര്‍ഷം നവംബര്‍ 19-ന് ആദ്യമായി ആചരിക്കുന്ന 'പാവപ്പെട്ടവരുടെ ആഗോളദിന'ത്തിലേക്കുള്ള ഒരുക്കങ്ങള്‍ക്കായി ആശംസകളേകിയും തന്‍റെ പിന്തുണയും സാന്നിധ്യവും ഇക്കാര്യത്തില്‍ അറിയിച്ചും ആണ് പാപ്പാ സന്ദേശം അവസാനിപ്പിച്ചത്.  








All the contents on this site are copyrighted ©.