2017-09-11 13:10:00

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍


ക്രിസ്തുവിനോടൊപ്പം മറ്റുള്ളവരുമായി കൂടിക്കാഴ്ച നടത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പാപ്പാ തന്‍റെ ട്വിറ്റര്‍ അനുയായികളെ ഓര്‍മ്മിപ്പിക്കുന്നു.

ലത്തീനമേരിക്കന്‍ നാടായ കൊളൊംബിയായിലെ തന്‍റെ ഷഢ്ദിന ഇടയസന്ദര്‍ശനത്തിന്‍റെ  സമാപനദിനമായിരുന്ന ഞായറാഴ്ച(10/09/17) വൈകുന്നേരം, ഇന്ത്യയിലെ  സമയമനുസരിച്ച് തിങ്കളാഴ്ച(11/09/17) പുലര്‍ച്ചെ, കാര്‍ത്തഹേനയില്‍ അര്‍പ്പിച്ച ദിവ്യപൂജാനന്തരം കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ, ഈ അപ്പസ്തോലികയാത്ര സ്വീകരിച്ചിരുന്ന “നമുക്ക് ആദ്യചുവടു വയ്ക്കാം” എന്ന ആദര്‍ശവാക്യത്തെ ആധാരമാക്കി, ഇപ്രകാരം ഉദ്ബോധിപ്പിച്ചിരിക്കുന്നത്.

“ആദ്യചുവടു വയ്ക്കുകയെന്നാല്‍, സര്‍വ്വോപരി, പോയി ക്രിസ്തുവിനോടൊപ്പം മറ്റുള്ളവരുമായും കൂടിക്കാഴ്ച നടത്തുകയാണ്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

അന്നുതന്നെ പാപ്പാ റോമിലേക്കുള്ള മടക്കയാത്രയ്ക്കായി വിമാനത്തില്‍ കയറിയ ഉടനെ മറ്റൊരു സന്ദേശം ട്വിറ്ററില്‍ കണ്ണിചേര്‍ത്തു.

“കൊളൊംബിയക്കാരായ പ്രിയ സഹോദരങ്ങളേ, ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു! ഞാന്‍ അനേകം വ്യക്തികളെ പരിചയപ്പെട്ടു, അവര്‍ എന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചു. നിങ്ങള്‍ എനിക്കേകിയ നന്മകളേറെയാണ്” എന്നതായിരുന്നു പാപ്പാ കുറിച്ച ഈ സന്ദേശം.

പാപ്പാ ഞായറാഴ്ച കുറിച്ച ട്വിറ്റര്‍ സന്ദേശം ഇപ്രകാരമായിരുന്നു: ”സത്യം ഗ്രഹിക്കാന്‍ ഉപവി സഹായിക്കുന്നു, സത്യമാകട്ടെ സ്നേഹത്തിന്‍റെ പ്രവൃത്തി ആവശ്യപ്പെടുന്നു”

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.