2017-09-07 20:09:00

അമേരിക്കയുടെ കുടിയേറ്റനയത്തില്‍ കുട്ടികളെ പുറത്താക്കാനുള്ള നീക്കം


കുടിയേറ്റക്കാരായ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും എതിരായ അമേരിക്കന്‍ കോണ്‍ഗ്രസ്സിന്‍റെ നീക്കം.

കുടിയേറ്റത്തിലെ കുട്ടികളെ പുറത്താക്കുന്ന നയം അപലപനീയമെന്ന് അമേരിക്കയിലെ മെത്രാന്‍ സമിതി പ്രസ്താവിച്ചു. അനധികൃക കുടിയേറ്റക്കാരെങ്കിലും അമേരിക്കന്‍ മണ്ണില്‍ വളര്‍ന്ന് സമൂഹത്തില്‍ ഇഴുകിച്ചേര്‍ന്നവരെ നാടുകടത്താന്‍ സെപ്തംബര്‍ 5-ന് ട്രംപ് ഭരണകൂടം കൊണ്ടുവന്നിരിക്കുന്ന നയമാണ് ദേശീയ മെത്രാന്‍ സംഘം പ്രസ്താവനയിലൂടെ അപലപിച്ചത്.  കുടിയേറ്റ പ്രക്രിയയില്‍ അനധികൃത കുടിയേറ്റക്കാരായ കുട്ടികള്‍ പഠിച്ചു വളര്‍ന്ന്, യുവാക്കളായി അമേരിക്കന്‍ സമൂഹത്തില്‍ ജോലിചെയ്തു ജീവിക്കുകയും കുടുംബംപോറ്റുകയും ചെയ്യുന്നവര്‍ 2017-ലെ കണക്കുകള്‍ പ്രകാരം ഏകദേശം 8 ലക്ഷത്തോളമുണ്ട്.

കുടിയേറ്റക്കാരായ യുവാക്കളെയും കുട്ടികളെയും സംബന്ധിക്കുന്ന 2012-ല്‍ പാസ്സാക്കിയിട്ടുള്ള (DACA Program (Deferred Action for Childhood Arrivals) നിയമം പിന്‍വലിച്ചതിനെ മനുഷ്യത്വമില്ലായ്മയെന്നും, അമേരിക്കയുടെ അന്തസ്സിന് ഇണങ്ങാത്തതെന്നും മെത്രാന്മാര്‍ പ്രസ്താവനയില്‍ വിശേഷിപ്പിച്ചു. കോണ്‍ഗ്രസ്സിന്‍റെ നവമായ നയം ക്രൂരമാണെന്നും മെത്രന്മാര്‍ കുറ്റപ്പെടുത്തി.   അമേരിക്കയിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ദാനിയേല്‍ ദിനാര്‍ദോയും വൈസ് പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് ഹൊസ്സെ ഗോമസും, കുടിയേറ്റക്കാര്‍ക്കുള്ള കമ്മിഷന്‍ ചെയര്‍മാന്‍, ബിഷപ്പ് ജോസഫ് ടൈസണും സംയുക്തമായി മെത്രാന്‍ സംഘത്തിനുവേണ്ടി ഇറക്കിയ പ്രസ്താവനയാണ് യുഎസ് കോണ്‍ഗ്രസ്സിന്‍റെ നവമായ നയത്തോടു ശക്തമായി പ്രതികരിച്ചത്.   സമൂഹത്തിന്‍റെ ജീവിതചുറ്റുപാടിലും സംസ്ക്കാരത്തിലും നന്നേ ഇണങ്ങിച്ചേര്‍ന്നിട്ടുള്ളതും, അമേരിക്കന്‍ സമൂഹത്തെയും സമ്പദ് വ്യവസ്ഥയെയും പിന്‍തുണയ്ക്കുകയും ചെയ്യുന്ന യുവജനങ്ങളായ കുടിയേറ്റക്കാരെ പുറംതള്ളാന്‍ ശ്രമിക്കുന്നത് സാമൂഹികവും മാനുഷികവുമായ മാനദണ്ഡങ്ങളില്‍ നിഷേധ്യമായ തിന്മയും അനീതിയുമാണെന്ന് മെത്രാന്മാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

“എന്‍റെ നാമത്തില്‍ ഈ കുട്ടികളെ സ്വീകരിക്കുന്നവര്‍ എന്നെയാണ് സ്വീകരിക്കുന്നത്,” എന്ന ക്രിസ്തുവിന്‍റെ വാക്കുകള്‍  (മത്തായി 18, 5) പ്രസ്താവനയില്‍ ഉദ്ധരിക്കുന്ന മെത്രാന്‍ സംഘം, കോണ്‍ഗ്രസ്സിന്‍റെ അന്ധമായ നീക്കത്തെ ഹൃദയഭേദകമെന്ന് പ്രസ്താവിച്ചു. വിശ്വാസത്തിന്‍റെ കാഴ്ചപ്പാടില്‍ കുട്ടികള്‍ സ്വദേശീയരോ വിദേശീയരോ ആരുമാവട്ടെ, സകലരും ദൈവമക്കളാണെന്ന വീക്ഷണം ഈശ്വസവിശ്വാസികളായ എല്ലാവരും ഉള്‍ക്കൊള്ളുന്നതാണ്. അതിനാല്‍ അമേരിക്കയ്ക്ക് ഇണങ്ങാത്ത വിധത്തില്‍ കുടിയേറ്റക്കാരായ ലക്ഷക്കണക്കിന് യുവജനങ്ങളെ നാടുകടത്താന്‍ ശ്രമിക്കുന്ന മനുഷ്യത്വത്തിന് ചേരാത്ത പ്രവൃത്തിക്ക് മുതിരരുതെന്ന് പ്രസ്താവനയിലൂടെ മെത്രാന്മാര്‍ ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചു.

കുടിയേറ്റക്കാരായ കുട്ടികള്‍ക്കായി അമേരിക്കന്‍ സര്‍ക്കാര്‍ 2012-ല്‍ പാസ്സാക്കിയിട്ടുള്ള DACA നയമാണ്, സെപ്തംബര്‍ 5, 2017-ല്‍ ട്രംപ് സര്‍ക്കാര്‍ പിന്‍വലിച്ചുകൊണ്ടുള്ള പുതിയ നയം പ്രഖ്യാപിച്ചിരിക്കുന്നത്. 








All the contents on this site are copyrighted ©.