2017-09-04 13:28:00

ഭ്രൂണഹത്യയ്ക്കതിരെ ശ്രീലങ്കയിലെ മെത്രാന്മാര്‍


ശ്രീലങ്കയില്‍ ഭ്രൂണഹത്യ നിയമാനുസൃതമാക്കാനുള്ള നീക്കത്തെ അന്നാട്ടിലെ കത്തോലിക്കാമെത്രാന്മാര്‍ അതിശക്തം അപലപിക്കുന്നു.

ഗര്‍ഭംധരിക്കപ്പെടുന്ന നിമിഷംമുതല്‍ ജീവന്‍റെ സ്വാഭാവിക അന്ത്യംവരെ  മനുഷ്യജീവന്‍ സംരക്ഷിക്കപ്പെടണം എന്ന സഭയുടെ മാറ്റമില്ലാത്ത നിലപാട് മെത്രാന്മാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്യുന്നു.

ബലാല്‍സംഗത്തിന്‍റെ ഫലമായി ഗര്‍ഭംധരിക്കുക, ഭ്രൂണത്തിന് മാരകമായ വൈകല്യമുണ്ടായിരിക്കുക എന്നീ സാഹചര്യങ്ങളില്‍ ഭ്രൂണഹത്യ അനുവദിക്കുന്ന ഒരു പ്രമേയം പാര്‍ലിമെന്‍റില്‍ അവതരിപ്പിക്കുന്നതിനുള്ള നീക്കം നടക്കുന്ന പശ്ചാത്തലത്തിലാണ് പ്രാദേശിക കത്തോലിക്കാമെത്രാന്മാരുടെ ഈ പ്രതികരണം.

അപരന്‍റെ അവകാശം ലംഘിച്ചുകൊണ്ട് ഒരുവന്‍ സ്വന്തം അവകാശം സംരക്ഷിക്കാന്‍ ശ്രമിക്കരുതെന്ന് “അജാതശിശുവിന്‍റെ ജീവനുള്ള അവകാശം” എന്ന ശീര്‍ഷകത്തില്‍ ശ്രാലങ്കയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ബിഷപ്പ് വിന്‍സ്റ്റണ്‍ ഫെര്‍ണാണ്ടസും, സെക്രട്ടറിജനറല്‍ ബിഷപ്പ് വാലെന്‍സ് മെന്‍റിസും ഒപ്പുവച്ചു പുറപ്പെടുവിച്ച പ്രസ്താവന ഓര്‍മ്മിപ്പിക്കുന്നു.

ശ്രീലങ്കയില്‍ അനുദിനം നിയമവിരുദ്ധമായി അറുനൂറോളം ഭ്രൂണഹത്യകള്‍ നടക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.

നിയാനുസൃതവും അല്ലാത്തതുമായ എല്ലാ ഗര്‍ഭച്ഛിദ്രങ്ങളെയും എതിര്‍ക്കാന്‍ മെത്രാന്‍സംഘം കത്തോലിക്കാവിശ്വാസികളെ ആഹ്വാനം ചെയ്തിട്ടുണ്ട്.

അനാരോഗ്യകരങ്ങളായ ചുറ്റുപാടുകളില്‍ അനധികൃതമായി നടത്തപ്പെടുന്ന ഭൂണഹത്യകകളുടെ ഫലമായ അനിയന്ത്രിത രക്തസ്രാവമാണ് ശ്രീലങ്കയില്‍ ഗര്‍ഭവുമായി ബന്ധപ്പെട്ടു നടക്കുന്ന മാതൃമരണങ്ങളില്‍ 10 ശതമാനത്തിലേറെയും.

 

 








All the contents on this site are copyrighted ©.