2017-09-02 12:55:00

ഊര്‍ജ്ജങ്ങള്‍ മാനവനന്മയ്ക്കായി ഉപയോഗിക്കുക-പാപ്പാ


മനുഷ്യജീവിതം ഗുണമേന്മയുള്ളതാക്കിത്തീര്‍ക്കുന്നതിനും മാനവകുടുംബത്തിന്‍റെ  വളര്‍ച്ചയ്ക്കുംവേ​ണ്ടി ഊര്‍ജ്ജങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് നാം പരിശ്രമിക്കണമെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

കസാക്കിസ്ഥാന്‍റെ തലസ്ഥാനമായ അസ്താനയില്‍ “എക്സ്പോ 2017” എന്നപേരില്‍  നടന്നുവരുന്ന രാജ്യാന്തര പ്രദര്‍ശനത്തില്‍- പരിശുദ്ധസിംഹാസനം സെപ്റ്റംബര്‍ 2 ശനിയാഴ്ച ആചരിച്ച “ദേശീയദിന”ത്തോടനുബന്ധിച്ചു നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

''ഭാവി ഊര്‍ജ്ജം'' (FUTURE ENERGY) എന്ന പ്രമേയം സ്വീകരിച്ചിരിക്കുന്ന എക്സ്പോ 2017-ല്‍, ''ഊര്‍ജ്ജം പൊതുനന്മയ്ക്കുവേണ്ടി: നമ്മുടെ പൊതുഭവനത്തിന്‍റെ  സംരക്ഷണത്തിനായി'' എന്ന ശീര്‍ഷകത്തില്‍ പരിശുദ്ധ സിംഹാസനം പവിലിയന്‍ അവതരിപ്പിക്കുന്നുണ്ട്.

നാം ഊര്‍ജ്ജം എപ്രകാരം വിനിയോഗിക്കുന്നു എന്നതാണ് പ്രകൃതിയെ സംരക്ഷിക്കുകയെന്ന ദൈവദത്തമായ ദൗത്യം നാം എത്രമാത്രം നന്നായി നിര്‍വ്വഹിക്കുന്നു എന്നതിന്‍റെ സൂചികയെന്ന് പാപ്പാ പറയുന്നു.

ഊര്‍ജ്ജസ്രോതസ്സുകള്‍ അനൈതിക സാമ്പത്തിക ഊഹക്കച്ചവടത്തിനും സംഘര്‍ഷങ്ങള്‍ക്കും കാരണമാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്‍റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു.

സഹോദരീസഹോദരന്മാരെപ്പോലെ ഒത്തൊരുമിച്ചു ജീവിക്കുന്നതിലും ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുംവേണ്ടിയുള്ള പരിശ്രമത്തിലുറച്ചുനില്ക്കാനുള്ള പ്രചോദനവും മാനദണ്ഡവും നാം നമ്മുടെ മതപാരമ്പര്യങ്ങളില്‍ കണ്ടെത്തണമെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.








All the contents on this site are copyrighted ©.