2017-08-04 19:31:00

ഇയേയി മലയിലെ സമാധാനസംഗമത്തിന് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം


ആഗസ്റ്റ് 3-Ɔ൦ തിയതി വ്യാഴാഴ്ചയാണ് ജപ്പാനിലെ വടക്കു-കിഴക്കന്‍ ഇയേയി മലയിലെ ബൗദ്ധമത കേന്ദ്രത്തില്‍ ലോകസമാധാനത്തിനുള്ള മതങ്ങളുടെ പ്രാര്‍ത്ഥന സംഗമം നടന്നത്. പാപ്പാ ഫ്രാന്‍സിസ് അയച്ച സന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു :  

മാനവകുടുംബത്തില്‍ സമാധാനത്തിന്‍റെ നവമായ പാതകള്‍ തുറക്കുന്നതിന് ജപ്പാനിലെ ഇയേയിലെ മലയില്‍ ചേരുന്ന ലോക മതങ്ങളുടെ സംവാദസമ്മേളനം വഴിതെളിക്കട്ടെ! സമാധാനത്തിനായുള്ള പരിശ്രമത്തില്‍ നമ്മെ പ്രചോദിപ്പിക്കുകയും പിന്‍തുണയ്ക്കുകയും ചെയ്യുന്ന ആദ്യഘടകം പ്രാര്‍ത്ഥനയാണ്. വിവിധ മതസമൂഹങ്ങളെയും സംസ്ക്കാരങ്ങളെയും ആദരിക്കാനും, അവ തമ്മിലുള്ള സ്നേഹം വളര്‍ത്തി പരസ്പരബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനും പ്രാര്‍ത്ഥന സഹായകമാകും. സാഹോദര്യത്തിലൂടെ ഐക്യദാര്‍ഢ്യം വളര്‍ത്തുന്ന ഘടകവും പ്രാര്‍ത്ഥനതന്നെയാണ്.

വളരുന്ന അഴിമതിയും ചുറ്റും നടമാടുന്ന അതിക്രമവും ഭീകരതയും നമ്മുടെ ലോകത്തിന്‍റെ ഭീതിദമായ മുഖമാണ്. പൊതുഭവനമായ ഭൂമിക്ക് അവ ഭീഷണിയുമാണ്. അടിയുറച്ച മതാന്തരസംവാദം സാഹോദര്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും സന്ദേശമാണ് ലോകത്തിനു നല്കുന്നത്. പ്രാര്‍ത്ഥനയില്‍ ദൈവത്തിങ്കലേയ്ക്ക് തിരിയുന്നവര്‍ക്ക് ഒന്നും അസാദ്ധ്യമല്ല! അതിനാല്‍ ശാശ്വതമായ സമാധാനം പ്രാര്‍ത്ഥനയിലൂടെ നേടിയെടുക്കാന്‍ പരിശ്രമിക്കണമെന്ന് പാപ്പാ സന്ദേശത്തിലൂടെ ജപ്പാനിലെ ബൗദ്ധമതകേന്ദ്രത്തില്‍ ചേര്‍ന്ന മതങ്ങളുടെ പ്രാര്‍ത്ഥനാ സംഗമത്തെ ഉദ്ബോധിപ്പിച്ചു. വ്യക്തിഗത പ്രാര്‍ത്ഥനയും സമാധാനാശംസയും സമ്മേളനത്തിന് നേര്‍ന്നുകൊണ്ടാണ്, തന്‍റെ പ്രതിനിധി, കര്‍ദ്ദിനാള്‍ തോങ് വഴി അയച്ച സന്ദേശം പാപ്പാ ഉപസംഹരിച്ചത്.  ഹോങ് കോങ് അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ജോണ്‍ ടോങ് ഇയേയി മലയിലെ മതാന്തരസംവാദ സമ്മേളനത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിനിധിയായി പങ്കെടുക്കുകയും ചെയ്തു.

1987-ല്‍ ഇയേയി മലയില്‍ ആരംഭിച്ച സമാധാനസംഗമത്തിന്‍റെ 30-Ɔ൦ വാര്‍ഷികം പ്രത്യേകം കണക്കിലെടുത്തുകൊണ്ടാണ് ഇയേയി മലയിലെ മതാന്തര സംഗമത്തിന് പാപ്പാ ഫ്രാന്‍സിസ് സന്ദേശമയച്ച്. 1986-ല്‍ വിശുദ്ധ ഫ്രാന്‍സിസിന്‍റെ പട്ടണമായ ഇറ്റലിയിലെ അസ്സീസിയില്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ നേതൃത്വത്തില്‍ തുടക്കിമിട്ട ലോകസമാധാനത്തിനായുള്ള ലോകമതങ്ങളുടെ പ്രഥമ സംഗമത്തിന്‍റെ മാതൃകയും ചൈതന്യവും ഉള്‍ക്കൊണ്ടാണ് ജപ്പാനിലെ ഇയേയി മലയിലെ എന്‍റിയാക്കൂജി ബുദ്ധമതകേന്ദ്രത്തില്‍ മതാന്തര സംവാദം ആരംഭിച്ചതെന്ന് വത്തിക്കാന്‍റെ ദിനപത്രം, ഒസര്‍വത്തോരെ റൊമാനോയുടെ ആഗസ്റ്റ് 4-ന്‍റെ പ്രസ്താവന അറിയിച്ചു.   








All the contents on this site are copyrighted ©.