2017-08-03 08:23:00

ദൈവ-മനുഷ്യ ബന്ധത്തിന്‍റെ കണ്ണിയാണ് മാനസാന്തരം - പോര്‍സ്യൂങ്കോളാ


പോര്‍സ്യൂങ്കോള മാനസാന്തരത്തിന്‍റെയും നവജീവന്‍റെയും വഴിയാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിന്‍ പ്രസ്താവിച്ചു.  ആഗസ്റ്റ് 2-Ɔ൦ തിയതി ബുധനാഴ്ച ഇറ്റലിയിലെ അസ്സീസി പട്ടണത്തില്‍ പോര്‍സ്യുങ്കോള കപ്പേളയില്‍ വിശുദ്ധ ഫ്രാന്‍സിസ് തുടങ്ങിവച്ച പൂര്‍ണ്ണ പാപമോചനാനുഷ്ഠാനത്തിന്‍റെ 800-Ɔ൦ വാര്‍ഷികം അനുസ്മരിച്ചുകൊണ്ട് അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ പ്രസ്താവിച്ചത്.

വിശുദ്ധ നാട്ടിലെ അല്ലെങ്കില്‍ റോമിലെ വലിയ ബസിലക്കകളിലേയ്ക്ക് ദീര്‍ഘയാത്രചെയ്ത് ചെല്ലുന്നവര്‍ക്ക് പാപമോചനം ലഭിക്കുന്ന ഒരു കാലത്ത് അസ്സീസിയിലും പരിസരത്തുമുള്ള സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും പാപമോചനം ലഭ്യമാക്കണമെന്ന് വിശുദ്ധ ഫ്രാന്‍സിസ് ആഗ്രഹിച്ചു. അസ്സീസി പട്ടണത്തിലെ ചെറിയ പോര്‍സ്യൂങ്കോള കപ്പേള അതിനായി വിശുദ്ധന്‍ ഒരുക്കി. വത്തിക്കാനില്‍നിന്നുള്ള  പ്രത്യേക അനുമതിയോടെ  ആ കൊച്ചുകപ്പേളയില്‍ പൂര്‍ണ്ണ പാപമോചനലബ്ധി ലഭ്യമാക്കിയതിന്‍റെ 800-Ɔ൦ വാര്‍ഷികമാണ് പോര്‍സ്യൂങ്കോളയെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അനുസ്മരിപ്പിച്ചു.

ദൈവത്തിന്‍റെ കാരുണ്യം എല്ലാവര്‍ക്കും ലഭ്യമാക്കേണ്ടത് സഭയുടെ അടിസ്ഥാനദൗത്യവും ലക്ഷ്യവുമാണ്. അത് ദൈവവും മനുഷ്യനും തമ്മിലൂടെ കൂട്ടായ്മ വളര്‍ത്തുന്ന ഘടകമാണ് മാനസാന്തരം. ഭൂമിയും സ്വര്‍ഗ്ഗവും തമ്മിലുള്ള പാലം പണിയലാണ്  മാനസാന്തരം. കര്‍ദ്ദിനാള്‍ പരോളിന്‍ പോര്‍സ്യൂങ്കോള ദണ്ഡവിമോചന ലബ്ധിയെ (Indulgence of Porziuncola) വിശേഷിപ്പിച്ചു.  മനുസ്സിന്‍റെ തുറവും എളിമയുമുള്ളവര്‍ക്ക് മാനസാന്തരം നേടിയെടുക്കാം, ആര്‍ക്കും അത്  സാദ്ധ്യമാണ്.  ദൈവികകാരുണ്യം  സകലര്‍ക്കുമായി  ലഭ്യമാക്കിയ സിദ്ധനാണ് അസ്സീസിയിലെ ഫ്രാന്‍സിസ്.

പോര്‍സ്യൂങ്കോളയില്‍ വിശുദ്ധ ഫ്രാന്‍സിസ് തുറന്നത് രക്ഷയിലേയ്ക്കുള്ള വഴിയാണ്.  എന്നാല്‍ മാനസാന്തരത്തിനുള്ള വഴി പോര്‍സ്യൂങ്കോള പോലെതന്നെ ചെറുതും ഇടുങ്ങിയതും ക്ലേശകരവുമാണ്.  എന്നാല്‍ അതിലൂടെ പ്രവേശിക്കുന്നവരെ ദൈവം സ്പര്‍ശിക്കുകയും അവര്‍ക്ക്  അവിടുന്ന് നവജീവന്‍റെ  പ്രത്യാശപകരുകയും ചെയ്യുമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ വിശദീകരിച്ചു.

1216 ആഗസ്റ്റ് 2-നാണ് ആസ്സീസിയിലെ പോര്‍സ്യൂങ്കൊള എന്ന ചെറിയ കപ്പേളയില്‍ പൂര്‍ണ്ണദണ്ഡവിമോചനത്തിന്‍റെ അനുഷ്ഠാനം വിശുദ്ധ ഫ്രാന്‍സിസ് തുറന്നത്. അസ്സീസിയില്‍ പില്ക്കാലത്തു പണിതീര്‍ത്ത  മാലാഖമാരുടെ രാജ്ഞിയായ പരിശുദ്ധ കന്യകാ മറിയത്തിന്‍റെ വലിയ ദേവാലയത്തിന് അകത്താണ് ഫ്രാന്‍സിസിന് ക്രിസ്തുദര്‍ശനം ലഭിച്ച ചെറിയകപ്പേള പോര്‍സ്യൂങ്കോള സ്ഥിതിചെയ്യുന്നത്.  തന്‍റെ വ്യക്തിഗത മാനസാന്തരാനന്തരത്തിനുശേഷം,  ക്രിസ്തുവിന്‍റെ സഭയെ നവീകരിക്കാന്‍  ഫ്രാന്‍സിസ് ആദ്യം പണിതീര്‍ത്ത കപ്പേളയാണ് പോര്‍സ്യൂങ്കോളാ. “ ഫ്രാന്‍സിസ്, നീ എന്‍റെ സഭയെ പണിതുയര്‍ത്തുക!” തനിക്ക് ആദ്യം ലഭിച്ച ഈ ദര്‍ശനസന്ദേശം ഉള്‍ക്കൊണ്ട് ആവേശത്തോടെ ഫ്രാന്‍സിസ് സ്വന്തംകൊകൊണ്ടു പണിതീര്‍ത്ത കൊച്ചുദേവാലയമാണ് പോര്‍സ്യൂങ്കോളാ!! തന്‍റെ സ്നേഹിത ക്ലാരയെ സന്ന്യാസത്തില്‍ സ്വീകരിച്ചതും, സിദ്ധന്‍ അവസാനശ്വാസം വലിച്ചതും ഈ കൊച്ചു കപ്പേളയിലാണ്. ആഗോള ഫ്രാന്‍സിസ്ക്കന്‍ പ്രസ്ഥാനത്തിന്‍റെ പിള്ളത്തൊട്ടിലുമാണ് പോര്‍സ്യൂങ്കോളാ Porziuncola!  

ദേവാലയത്തിന്‍റെ ആശീര്‍വ്വാദ ദിനമായ ആഗസ്റ്റ് 2-ന് അത് അനുതാപത്തോടെ  സന്ദര്‍ശിക്കുന്നവര്‍ക്ക് പൂര്‍ണ്ണദിണ്ഡവിമോചന ലബ്ധിക്കുള്ള അനുമതി 1216-ല്‍ ഹൊനോരിയൂസ് മൂന്നാമന്‍ പാപ്പായാണ്  വിശുദ്ധ ഫ്രാന്‍സിസിനു നല്കിയത്. ഇന്നും പോര്‍സ്യൂങ്കോള മാനസാന്തരത്തിന്‍റെ കവാടമാണ്!








All the contents on this site are copyrighted ©.