2017-07-21 10:06:00

വിശുദ്ധനഗരം സാഹോദര്യത്തിന്‍റെ സംഗമസ്ഥാനമാക്കാം


വിദ്യാഭ്യാസത്തിലൂടെ യുവജനങ്ങളെ സമാധാനത്തിന്‍റെ പ്രയോക്താക്കളാക്കാം.

ജരൂസലേം സംഘര്‍ത്തിനു കാരണമോ വേദിയോ അല്ലെങ്കിലും, അത് കരുവാക്കപ്പെടുകയാണ്!  ക്രൈസ്തവ-യഹൂദ രാജ്യാന്തര കൗണ്‍സിലിന്‍റെ തലവന്‍, റാബായ് റോസന്‍റെ പ്രസ്താവനയാണിത്.  ജൂലൈ 19-Ɔ൦ തിയതി ബുധനാഴ്ച ജരൂസലേമില്‍ സംഗമിച്ച വിശുദ്ധനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മതാന്തര കൂട്ടായ്മയില്‍ നല്കിയ പ്രഭാഷണത്തിലാണ് അയര്‍ലണ്ടിലെ ഹെബ്രായ സമൂഹത്തിന്‍റെ പ്രധാനാചാര്യന്‍കൂടിയായ റാബായ് റോസന്‍ ഇങ്ങനെ പ്രസ്താവിച്ചത്.

ജരൂസലത്തെ നോട്ടര്‍ഡാം യൂണിവേഴ്സിറ്റിയും, റോമിലെ ജരൂസലത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ റോമന്‍ യൂണിവേഴ്സിറ്റിയും സംയുക്തമായാണ് വിശുദ്ധനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഗമം സംഘടിപ്പിച്ചത്. വിശുദ്ധനാടിന്‍റെ രാഷ്ട്രീയ ചുറ്റുപാടില്‍ രണ്ടു രാഷ്ട്രങ്ങള്‍ - പലസ്തീന ഇസ്രായേല്‍ സംഘട്ടനം നടക്കുന്നത് വാസ്തവമാണ്. എന്നാല്‍ മതപരമായി ജരൂസലേം സംഘട്ടത്തിന്‍റെ വേദിയല്ല. അത് സംഘട്ടങ്ങളുടെ കാരണവുമല്ല. മാനവികതയുടെ ഈശ്വരവിശ്വാസത്തിന്‍റെയും ദൈവവുമായുള്ള ബന്ധത്തിന്‍റെയും ചിഹ്നമായി പൗരാണിക കാലംമുതല്ക്കെ തിളങ്ങിനല്ക്കുന്ന മഹാദേവാലയത്തെ സംഘര്‍ഷങ്ങള്‍ക്ക് കരുവാക്കുക മാത്രമാണ് ഇന്ന് രാഷ്ട്രീയക്കാരും മൗലികവാദികളും ചെയ്യുന്നത്. ആ പുണ്യസ്ഥാനത്തെ ആര്‍ക്കും സ്വാര്‍ത്ഥമായി ആശ്ലേഷിച്ച് ഒതുക്കാനാവില്ല. റാബായ് കൂട്ടിച്ചേര്‍ത്തു.

“കര്‍ത്താവിന്‍റെ ഭവനമായ ജരൂസലത്തേയ്ക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ സന്തോഷിച്ചു” (സങ്കീര്‍ത്തനം 122, 1), എന്ന് സകലജനതകളും സങ്കീര്‍ത്തകനോടൊപ്പം പാടുന്നത് ശ്രദ്ധേയമാണ്. അതിനാല്‍ വരുംതലമുറ, വിശിഷ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ മതങ്ങളെയും മതവിശ്വാസികളെയും വിവേചനത്തോടെയും വിവേകത്തോടെയും അംഗീകരിക്കാനുള്ള കഴിവ് യുവതലമുറയ്ക്ക് നല്കാനായാല്‍ മതങ്ങളുടെയും സാഹോദര്യത്തിന്‍റെയും സംഗമവേദിയാക്കി ജരൂസലത്തെ മാറ്റാനാകുമെന്ന് റാബായ് റോസന്‍ ചൂണ്ടിക്കാട്ടി.   കൂട്ടായ്മയുടെയും സമാധാനത്തിന്‍റെയും ലക്ഷ്യത്തോടെ ജരൂസലത്തെക്കുറിച്ച് ഒരു ആത്മീയവീക്ഷണം ഉള്‍ക്കൊള്ളുന്ന അവസ്ഥ – വിശുദ്ധനാട്ടിലെ കാലപങ്ങളുടെ  ആകമാനം ‘പൂജ്യം മനഃസ്ഥിതി’യായി
മാറുമെന്നും (a zero sum mentatlity), അത് മതസൗഹാര്‍ദ്ദത്തിന്‍റെ സന്തുലിതാവസ്ഥയാകുമെന്നും റാബായ് റോസന്‍ വിശേഷിപ്പിച്ചു.

മതസൗഹാര്‍ദ്ദത്തിന്‍റെയും സമാധാനപൂര്‍ണ്ണമായ ജീവിതത്തിന്‍റെയും സാമൂഹികചുറ്റുപാട് രാഷ്ട്രീയനേതാക്കള്‍ ചിന്തിക്കാത്തതും ആഗ്രഹിക്കാത്തതുമാണെങ്കിലും, മതനേതാക്കള്‍ സത്യസന്ധമായി അത് ഉള്‍ക്കൊള്ളേണ്ടതും, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ അത് പ്രാവര്‍ത്തികമാക്കേണ്ടതുമാണ്. വിദ്യാഭ്യാസത്തിലൂടെ വരുംതലമുറയ്ക്ക് അത് പകര്‍ന്നുനല്കാന്‍ പ്രത്യാശയോടെ കൈകോര്‍ക്കാമെന്ന് റാബായ് റോസന്‍ ആഹ്വാനംചെയ്തു.

 








All the contents on this site are copyrighted ©.