സുവിശേഷവിചിന്തനം - മത്തായി 11, 25-30.
ഈശോയുടെ തിരുഹൃദയത്തിരുനാളിലെ സുവിശേഷചിന്തകള്‍ :
ഒരു മദ്ധ്യാഹ്നത്തില്‍ മലയാളത്തിന്‍റെ സംഗീതാചാര്യന്‍, ദക്ഷിണാമൂര്‍ത്തി സാമികള്‍ മദ്രാസിലെ പ്രസാദ് സ്റ്റുഡിയോയുടെ ഉമ്മറത്തുള്ള മരച്ചുവട്ടില്‍ ഇരിക്കയാണ്. ആ വഴിവന്ന വൈണിക ദേവിയും മരച്ചുവട്ടില്‍ വന്നിരുന്നിട്ടു പറഞ്ഞു. സ്വാമീ, എന്തൊരു ചൂടാണ്! അദ്ദേഹം പറഞ്ഞു, മക്കളേ നീ തണലത്തു നിന്നിട്ടാണല്ലോ പുറത്തെ ചൂടിനെ പഴിക്കുന്നത്. തണല്‍ തന്നയാളല്ലേ, വെയിലും തന്നത്. പിന്നെ മഴയും തന്നത്. രണ്ടും വേണം! ഒന്ന് മറ്റൊന്നില്‍നിന്നും അല്പം കുറഞ്ഞോ കൂടിയോ ഇരിക്കുമെന്നു മാത്രം. ചുറ്റുമുള്ള ദൈവസ്നേഹത്തിന്‍റെ അടയാളങ്ങള്‍ അംഗീകരിക്കാം ദൈവം നമ്മെ സ്നേഹിക്കുന്നു എന്നതിന്‍റെ അടയാളമാണ് ഈശോയുടെ തിരുഹൃദയം! അതിനാല്‍ നാം ആഘോഷിക്കുന്നത് ദൈവസ്നേഹത്തിന്‍റെ തിരുനാളാണ്, മഹോത്സവമാണ്!
1. ഇന്നും സ്നേഹിക്കുന്ന ദൈവം ദൈവത്തിന് ഹൃദയമുണ്ടല്ലോ എന്ന ചിന്ത തന്നെ എത്ര പച്ചപ്പുള്ള കാര്യമാണെന്ന് ബോബിയച്ചന്‍ (ഫാദര്‍ ബോബി കട്ടിക്കാട്ട് കപ്പൂച്ചിന്‍) ധ്യാനിക്കുന്നു. ഹൃദയത്തിന്‍റെ അസാന്നിദ്ധ്യം നമ്മുടെ വാക്കിനെയും ചിന്തയെയും കര്‍മ്മത്തെയും മൃതമാക്കുന്നു. ‘ഹൃദയമില്ലാത്ത പ്രവൃത്തി’യെന്നു പറയാറുണ്ടല്ലോ. എന്നാല്‍ ഹൃദയത്തിന്‍റെ സാന്നിദ്ധ്യം ചെറുതെന്ന് കരുതുന്നവെയപ്പോലും മനോഹരമാക്കുകയും എല്ലാറ്റിനെയും പൂര്‍ണ്ണിമയില്‍ എത്തിക്കുകയും ചെയ്യുന്നു. ‘ഹൃദയപൂര്‍വ്വം’ എന്നു നാം എഴുതുകയും പറയുകയുമൊക്കെ ചെയ്യാറുണ്ട്. യാഥാര്‍ത്ഥത്തില്‍ ഹൃദയപൂര്‍വ്വം ചെയ്യുന്നത് സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും പ്രവൃത്തികളായിരിക്കും. ജീവിതയാത്രയിലെ ക്ലേശങ്ങളുടെ നിമിഷത്തില്‍ അപരന്‍റെ നല്ലൊരു വാക്കോ, ഹൃദയപൂര്‍വ്വമുള്ളൊരു പ്രവൃത്തിയോ മനസ്സിനെ ത്രസിപ്പിക്കുന്നതും, ചിലപ്പോള്‍ കരയിപ്പിക്കുന്നതും ഈ ഹൃദയനിയമം കൊണ്ടാണ്. ദൈവം നമ്മെ ഇന്നും സ്നേഹിക്കുന്നെന്ന് തിരുഹൃദയം നമ്മെ പഠിപ്പിക്കുന്നു. God still loves the world, Peter Gonsalves-ന്‍റെ ഗാനം ഓര്‍മ്മയില്‍ വരികയാണ്!
2. ക്രിസ്തു നല്കുന്ന സ്നേഹത്തിന്‍റെ നുകം നുകവും കലപ്പയും പരിചയമില്ലാതായി വരുന്ന കാലത്താണ് നാം ജീവിക്കുന്നത്. കാളയെ വണ്ടിയോട് പൂട്ടുന്ന തടിയാണല്ലോ നുകം. ഇസ്രായേലിന്‍റെ ജീവിതത്തില്‍ നിയമത്തിന്‍റെ പ്രതീകമായിരുന്നു നുകം. ഭാരം കുറവായ, ഒരു പക്ഷേ മധുരമെന്നുപോലും വിശേഷിപ്പിക്കാവുന്ന ഒരു നുകത്തെക്കുറിച്ച് ക്രിസ്തു പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്.
എക്കാലത്തുമുള്ള ആചാര്യന്മാര്‍ കഠിനശാഠ്യങ്ങള്‍കൊണ്ടും ജീവിതനിഷ്ഠകൊണ്ടും തങ്ങളുടെ പരിസരത്തെ ക്ലേശകരമാക്കിയിരുന്നു. ക്രിസ്തുവാകട്ടെ, അമിതഭാരം നല്‍കുന്ന അത്തരം നുകങ്ങളെ എടുത്തു മാറ്റുകയും, അവ കുറയ്ക്കുകയും, പകരം മധുരമുള്ള നുകം വച്ചുതരികയും ചെയ്യുന്നു. നമ്മുടെ നുകങ്ങളെ ക്രിസ്തു തൂവല്‍ത്തലോടലാക്കി മാറ്റുന്നെന്നു പറയാം. ഞാന്‍ നിങ്ങള്‍ക്കായി ഓരേയൊരു കല്പന തരുന്നു. സ്നേഹം! “നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍.” ബാക്കിയുള്ളതൊക്കെ അതില്‍നിന്ന് താനെ ഉതിര്‍കൊള്ളുമെന്നാണ് അവിടുന്നു പഠിപ്പിക്കുന്നത്. വൃക്ഷം നന്നായാല്‍ ഫലവും നന്നായിരിക്കുമല്ലോ!
3. ദൈവം ഒരുക്കുന്ന ‘ജീവിത നുകങ്ങള്‍’ ക്രിസ്തു ഉപയോഗിക്കുന്ന ‘നുകം’ എന്ന വാക്കിന് അനുയോജ്യമായ അര്‍ത്ഥം... ഇണങ്ങുന്നത്, കൃത്യമായത് befitting എന്നെല്ലാമാണ്. മരപ്പണിക്കാരനെന്ന നിലയില്‍ ക്രിസ്തു നുകം നിര്‍മ്മിച്ചു കാണണം. സാധാരണ മരപ്പണിക്കാരൊക്കെ നേരത്തേതന്നെ നുകങ്ങള്‍ മരത്തില്‍ കടഞ്ഞു വയ്ക്കുമ്പോള്‍, ഇതാ ഒരു തച്ചന്‍ ഓരോരുത്തര്‍ക്കും അനുയോജ്യമായ, ക്ലിപ്തമായ നുകം കടഞ്ഞെടുക്കുന്നു. നുകം ഒരുക്കുന്നതിനു മുന്നേ ഉരുവിനെ ആദ്യം കാണണമെന്ന് ക്രിസ്തു ശഠിക്കുന്നു. എന്നിട്ട് അതിനി ഇണങ്ങുന്ന നുകം ഏറ്റവും കരുതലോടെ പണിതുണ്ടാക്കുന്നു. സാരമിതാണ് – നമുക്കു വഹിക്കാന്‍ കഴിയുന്ന നുകങ്ങള്‍ മാത്രമേ ദൈവം നമ്മുടെ ചുമലില്‍ ചേര്‍ത്തുവയ്ക്കാറുള്ളൂ. എനിക്ക് അതിജീവിക്കാനാവാത്ത ജീവിതവഴികളിലേയ്ക്കോ പ്രലോഭനങ്ങളിലേയ്ക്കോ അവിടുന്നെന്നെ കൂട്ടിക്കൊണ്ടു പോകാറില്ല. ഞാന്‍ ഇന്നും ജീവിക്കുന്നതും, നശിച്ചു പോകാത്തതും, എനിക്ക് ഭ്രാന്തു പിടിക്കാത്തതും, ഈ തീര്‍പ്പിലാണ്, ദൈവം എനിക്ക് അനുയോജ്യമായ നുകമാണ് ഒരുക്കിത്തരുന്നത്. ഈ ബോദ്ധ്യത്തില്‍ ജീവിക്കാം.
4. നുകത്തിനു പിന്നിലെ സ്നേഹം ഏതൊരു നുകത്തെയും മധുരമാക്കുന്നത് അതില്‍ നാം സന്നിവേശിപ്പിക്കുന്ന സ്നേഹത്തിന്‍റെ അളവുകൊണ്ടാണ്. അങ്ങനെ ഭൂമിയെ സ്നേഹപ്രവൃത്തികള്‍കൊണ്ട് അഭ്യസിപ്പിക്കുകയായിരുന്നു ക്രിസ്തുവിന്‍റെ രീതി. ജീവിതം അതിന്‍റെ ഏകാന്തതകൊണ്ട് നമ്മെ വല്ലാതെ മടുപ്പിക്കാം. ആവര്‍ത്തനംകൊണ്ട് വിരസമാക്കാം. ജീവിതത്തിന്‍റെ ഒരേ ഉഴവു ചാലിലൂടെ നിത്യവും സഞ്ചരിക്കേണ്ടിവരുന്നവരാണ് നാം. അമ്മമാരുടെ കാര്യം ഓര്‍ത്തു നോക്കിയാല്‍ മതി. ഏതൊരു കൂലിപ്പണിക്കാരനെക്കാളും കഠിനമായ ശ്രമങ്ങളിലൂടെയാണ് ഒരമ്മ അനുദിനം കടന്നുപോകുന്നത്. എന്നിട്ടും ജീവിതത്തില്‍ പരാതിയൊന്നുമില്ലാതെ തന്‍റെ കുടുംബത്തിനും മക്കള്‍ക്കുംവേണ്ടി ഉത്തരവാദിത്വങ്ങള്‍ എന്നും തുടരുകയാണ് അമ്മ. അമ്മയുടെ ജീവല്‍പ്രസാദവും പ്രകാശവും ഒരിക്കലും മങ്ങാത്തത് എന്തുകൊണ്ടാണ്? ആ സമര്‍പ്പണത്തിനു പിന്നില്‍ സ്നേഹമുള്ളതുകൊണ്ടാണ്!
5. ഭാരം കുറയ്ക്കുന്ന ഹൃദയസാന്നിദ്ധ്യം പോളിയോ പിടിപെട്ട് കാലുകള്‍ തളര്‍ന്ന അയല്‍വാസിയായ കൊച്ചുകൂട്ടുകാരനെ എന്നും മുതുകില്‍ ചുമന്നുകൊണ്ട് ഗ്രാമത്തിലെ സ്ക്കൂളില്‍ പോയിരുന്ന പയ്യന്‍റെ കഥ കേട്ടിട്ടുണ്ടാകാം. ഒന്നാം ക്ലാസ്സില്‍ തുടങ്ങിയതായിരുന്നു ആ ചുമട്. പത്താം ക്ലാസ്സായപ്പോഴും അവന്‍ ആ ചുമടു ചുവക്കുന്നു. നാട്ടുകാര്‍ ചോദിക്കുമായിരുന്നു. എന്താ ജോണീ, നിനക്ക് അവന്‍ ഭാരമല്ലേ? ജോണി മറുപടി പറയും, അവന്‍ എനിക്ക് ഭാരമല്ല. കാരണം എന്‍റെ സഹോദരനാണവന്‍! He’s not heavy for me, because he is my brother! ജീവിതത്തില്‍ എന്നും ഓര്‍ക്കാവുന്ന സൂക്തമാണിത്. സ്നേഹത്തോടെ ഒരുവനെ സഹോദരനായി കാണാന്‍ സാധിച്ചാല്‍ അപരന്‍ എനിക്ക് ഭാരമല്ലാത്ത അവസ്ഥയിലേയ്ക്ക് എത്തിച്ചേരും. എന്‍റെ ഉത്തരവാദിത്വങ്ങള്‍ എന്‍റെ ജീവിത നുകമാണെന്ന ദര്‍ശനവും പ്രകാശവും കാര്യങ്ങള്‍ കുറെക്കൂടി എളുപ്പത്തിലാക്കാന്‍ സഹായിക്കും. ചില ഭാരങ്ങള്‍ എന്‍റെ ജീവിത നിയോഗത്തിന്‍റെ ഭാഗമാണ്. ഞാന്‍ അത് വഹിക്കണം എന്ന മനസ്സ് നാം വളര്‍ത്തിയെടുക്കണം. ജീവിത നുകങ്ങളെ സ്നേഹത്തില്‍ രൂപപ്പെടുത്തണം. എന്നാല്‍ ചിലതെല്ലാം ജീവിതത്തില്‍ എനിക്കായി ദൈവം അയയ്ക്കുന്നവയാണ്. അവ ഞാന്‍ ചുമക്കേണ്ടതാണെന്ന ബോദ്ധ്യവും ആവശ്യമാണ്.
6. വൈകിയാലും തെറ്റുകള്‍ തിരുത്തണം നമ്മുടെ ജീവിത ചുറ്റുപാടുകളില്‍ ചിലപ്പോഴെങ്കിലും നാം മറ്റുള്ളവര്‍ക്ക് നുകം പണിയാറുണ്ട്. അപരര്‍ക്കായി നാം വച്ചുനീട്ടുന്ന നുകങ്ങളെ വേണ്ടെന്നു വയ്ക്കാനോ, അവയെ ലഘൂകരിക്കാനോ ഉള്ള നന്മ നമുക്കുണ്ടാകാറുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ ജീവിതം ഇനിയും മെച്ചപ്പെട്ടേനേ! ജോലി കഴിഞ്ഞുവരുന്ന ഭര്‍ത്താവിന്‍റെ കാല്പാദങ്ങള്‍ കഴുകി വൃത്തിയാക്കുന്ന പതിവ് വടക്കെ ഇന്ത്യയിലെ ചില ഗ്രാമങ്ങളിലെ ഗിരിവര്‍ഗ്ഗക്കാരുടെ ഇടയിലുണ്ട്. പതിവുപോലെ ഒരു ദിവസം ഭാര്‍ത്താവ് ജോലി കഴിഞ്ഞെത്തിയപ്പോള്‍ ഭാര്യ അയാളുടെ പാദങ്ങള്‍ കഴുകി വ്യത്തിയാക്കി. അന്ന് ആദ്യമായി അയാള്‍ അവളെ ശ്രദ്ധിച്ചു. ഇതാ, വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഭാര്യയും താനും വൃദ്ധരായിരിക്കുന്നു. ഈ പ്രായത്തിലും വെറും ആചാരത്തിനുവേണ്ടി അവള്‍ തന്‍റെ കാലുകഴുകുന്നല്ലോ! അയാളുടെ മനം നൊന്തു! കുറ്റബോധം അയാളെ അലട്ടി. യൗവ്വനത്തോടും പ്രസാദത്തോടുംകൂടെ തന്‍റെ ജീവിതത്തിലേയ്ക്കു കടന്നുവന്നവള്‍ അടിമയായിരിക്കാന്‍ പാടില്ല. അവള്‍ എന്‍റെ പ്രഭ്വിയാണ്, ജീവിതപങ്കാളിയാണ്! വേണമെന്നുവച്ചാല്‍ മോശമായ കാര്യങ്ങള്‍ വൈകിയാണെങ്കിലും വേണ്ടെന്നും വയ്ക്കാവുന്നതാണ്. ഇനിയൊരിക്കലും ഭാര്യ തന്‍റെ കാലുകഴുകരുതെന്ന് അയാള്‍ തീരുമാനിച്ചു.
7. പങ്കുവയ്ക്കപ്പെടേണ്ട ജീവിതനുകങ്ങള്‍ സമൂഹജീവിതത്തിലെ തിന്മയുടെ നുകം ലഘൂകരിക്കാനും, വേണമെങ്കില്‍ എടുത്തു മാറ്റാനും നമുക്കു സാധിക്കും. നുകത്തിന് രണ്ട് ഉരുക്കളുണ്ട്. അത് ഒറ്റയ്ക്കെടുക്കേണ്ടതല്ല, പങ്കുവയ്ക്കേണ്ടതാണ്. നമ്മുടെ കാലത്തിലെ മിക്കവാറും മനുഷ്യരുടെ ശിരോലിഖിതമെല്ലാം നുകം ഒറ്റയ്ക്കു ചുമക്കേണ്ടി വരുന്ന അവസ്ഥയാണ്. ചരിത്രത്തില്‍ കഠിനമായ നുകവുമായി ഇടറിനീങ്ങുന്ന നസ്രത്തിലെ ചെറുപ്പക്കാരന്‍റെ ചിത്രം ഓര്‍മ്മിക്കാമല്ലോ. ഭാരമേറിയ കുരിശുമായി ആയാള്‍ ഓറ്റയ്ക്കാണ് ഇടറി നീങ്ങിയത്. പാതയോരത്തുനിന്ന് എല്ലാവരും അനുതാപത്തോടും കരുണയോടുംകൂടെ അത് കണ്ടുനില്ക്കുന്നു. ഒരാള്‍ മാത്രം മുന്നോട്ടുവന്നു നുകത്തിന്‍റെ മറുവശത്തു പിടിച്ചു. അത് സൈറീന്‍കാരന്‍ ശിമയോനായിരുന്നു. അപ്പോള്‍ കുരിശ് രണ്ടു ഉരുക്കളുടെ മദ്ധ്യത്തിലായി. അങ്ങനെ അത് വഹിക്കാന്‍ എളുപ്പവുമായി. സഹായിക്കാന്‍ ആരുമില്ലാത്തതു കൊണ്ടുമാത്രം കഠിനമാകുന്ന നുകങ്ങളും പേറി എത്രയോ പേരാണ് ജീവിതത്തില്‍ വലയുന്നത്, അലയുന്നത്, തളരുന്നത്!
8. തുണയാകുന്ന ഹൃദയസാന്നിദ്ധ്യം സുവിശേഷമായ ക്രിസ്തുവിന്‍റെ ജീവിതം നിരീക്ഷിക്കുമ്പോള്‍, പ്രത്യേകിച്ച് അവിടത്തെ പീഡകള്‍ കാണുമ്പോള്‍ അവിടുന്ന് ‘സുവിശേഷ’മല്ലെന്നു തോന്നാം. എന്നാല്‍ മാനുഷിക യാതനകള്‍ക്ക് അതീതമായ ഒരു രക്ഷാകര മൂല്യമുണ്ട് ക്രിസ്തുവിന്‍റെ പീഡകള്‍ക്കെന്ന് തിരുഹൃദയം നമ്മെ പഠിപ്പിക്കുന്നു. മനുഷ്യകുലത്തോടും പിതാവിനോടും അവിടുത്തേയ്ക്കുള്ള സമഗ്രമായ സ്നേഹത്തിന്‍റെ പ്രതീകങ്ങളാണീ പീഡകള്‍. മനുഷ്യന്‍റെ സകല ജീവിതാവസ്ഥകളോടും ദൈവത്തിനുള്ള സഹാനുഭാവവും കരുണയും കരുണാര്‍ദ്രമായ സ്നേഹവും പ്രകടമാക്കപ്പെടുന്നത് ക്രിസ്തുവിലാണ്. അവിടുന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടുമുണ്ട്, “മക്കളെപ്പോലെ നമ്മെ സദാ കാത്തുപാലിക്കുന്നൊരു പിതാവു നമുക്കുണ്ട്.” “ഭയപ്പെടേണ്ട, ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്” (ഏശയ 43, 5)! ഏറ്റം ചെറിയ കാര്യങ്ങള്‍ക്കു പിന്നില്‍പ്പോലും നമ്മില്‍ ഹൃദയ സാന്നിദ്ധ്യമുണ്ടാവട്ടെ!
എന്തും ഹൃദയപൂര്‍വ്വം ചെയ്യാനും, അപരനെ സഹായിക്കാനും കെല്പേകണേ, എന്നു പ്രാര്‍ത്ഥിക്കാം! ഈ പ്രാര്‍ത്ഥന ജൂണ്‍ മാസാന്ത്യത്തില്‍ ഈശോയുടെ തിരുഹൃദയ സന്നിധേ സമര്‍പ്പിക്കാം. നമ്മുടെ ജീവിതപരിസരങ്ങള്‍, സമൂഹങ്ങള്‍, കുടുംബങ്ങള്‍ സ്നേഹമുള്ളതാക്കണമേ, സമാധാന പൂര്‍ണ്ണമാക്കണമേ... എന്ന് ഈശോയുടെ തിരുഹൃദയത്തോട് ഇന്നേദിവസം പ്രാര്‍ത്ഥിക്കാം.
All the contents on this site are copyrighted ©. |