2017-06-02 13:10:00

പാപിയെ അജപാലകനാക്കിയ യേശു


തന്‍റെ അജഗണത്തെ മേയ്ക്കാന്‍ യേശു തിരഞ്ഞെടുത്തത് ഏറ്റം പാപിയായ അപ്പസ്തോലനെയാണെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ വെള്ളിയാഴ്ച (02/06/17) അര്‍പ്പിച്ച പ്രഭാത ദിവ്യപൂജാവേളയില്‍ സുവിശേഷ ചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

തന്നെ മൂന്നു പ്രാവശ്യം നിഷേധിച്ച പത്രോസിനോടു തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് ഉത്ഥിതനായ യേശു ചോദിക്കുന്നതും അവിടന്ന് പത്രോസിന് അജപാലനദൗത്യം നല്കുന്നതുമായ സുവിശേഷ ഭാഗം, യോഹന്നാന്‍റെ സുവിശേഷം അദ്ധ്യായം 21, 15 മുതല്‍ 19 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനവലംബം.

ഒരു അധിപന്‍ എന്നനിലയില്‍ തല ഉയര്‍ത്തിപ്പിടിച്ചല്ല മറിച്ച് യേശുവിനെപ്പോലെ എളിമയോടും സ്നേഹത്തോടും കൂടെ അജഗണത്തെ നയിക്കുകയെന്ന ദൗത്യമാണ് പത്രോസില്‍ നിക്ഷപ്തമായതെന്ന് പാപ്പാ വിശദീകരിച്ചു.

യേശുവിനെ തള്ളിപ്പറഞ്ഞപ്പോള്‍ കര്‍ത്താവിനെയാണ് നിഷേധിക്കുന്നതെന്ന് പത്രോസിനു ഉണ്ടായിരുന്നതുപോലെതന്നെയുള്ള ഉറപ്പ് “നീ ക്രിസ്തുവാണ്, ജീവനുള്ള ദൈവത്തിന്‍റെ  പുത്രനാണ്” എന്ന് പ്രഖ്യാപിച്ചപ്പോഴും അപ്പസ്തോലന് ഉണ്ടായിരുന്നുവെന്ന് പാപ്പാ പറഞ്ഞു.

യേശുവിനെ തള്ളിപ്പറയാന്‍ ധൈര്യം കാട്ടിയ ആ അപ്പസ്തോലന് പൊട്ടിക്കരയാനുള്ള കഴിവും ഉണ്ടായിരുന്നുവെന്നും പിന്നീട് അദ്ദേഹം കര്‍ത്താവിനുവേണ്ടി ജീവിതം സമര്‍പ്പിച്ചുവെന്നും പാപ്പാ അനുസ്മരിച്ചു.

താന്‍ കര്‍ത്താവിനെപ്പോലെ കുരിശില്‍ മരിക്കാന്‍ യോഗ്യതയില്ലാത്തവനാണെന്നു കാണിക്കാന്‍, താന്‍ കര്‍ത്താവിന്‍റെ ദാസനാണെന്നു കാണിക്കാന്‍ തന്നെ തലകീഴായി കുരിശില്‍ തറയ്ക്കണമെന്ന് പത്രോസ് ആവശ്യപ്പെടുകയായിരുന്നുവെന്ന് പറഞ്ഞ പാപ്പാ ശിരസ്സു കുമ്പിട്ടു നടക്കാനുള്ള അനുഗ്രഹത്തിനായി യാചിക്കാന്‍ എല്ലാവരെയും ക്ഷണിച്ചു.

ദൈവം നല്കുന്ന ഔന്നത്യത്താല്‍ നമുക്കു ശിരസ്സുയര്‍ത്തിനടക്കാം എന്നാല്‍ നാം പാപികളണെന്നും ഏക കര്‍ത്താവ് യേശുവാണെന്നും നാം ദാസരാണെന്നുമുള്ള അവബോധത്താല്‍ നമ്മള്‍ തല കുമ്പിട്ടു, അതായത് വിനയാന്വിതരായി നടക്കണം എന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.   








All the contents on this site are copyrighted ©.