2017-05-03 10:54:00

കൊറിയയിലെ സമാധാനനിലയെക്കുറിച്ച് വത്തിക്കാന്‍റെ ആശങ്ക


ലോകത്ത് ഇനിയും സജീവമാകേണ്ട പുണ്യമാണ് സമാധാനമെന്ന്, ഐക്യരാഷ്ട്ര സംഘടനയുടെ വിയന്ന കേന്ദ്രത്തിലെ വത്തിക്കാന്‍റെ പ്രതിനിധി, മോണ്‍സീഞ്ഞോര്‍ ജാനൂസ് ഊര്‍ബാന്‍സിക് പ്രസ്താവിച്ചു. ആഗളോ ആണവ നിരായുധീകരണ കരാറുമായി (Non-Proliferation Treaty) ബന്ധപ്പെട്ട പുനരവലോകന കമ്മിറ്റുയുടെ മെയ് 2-Ɔ൦ തിയതി ചൊവ്വാഴ്ച ഓസ്ട്രിയയിലെ വിയന്നയില്‍ നടന്ന സമ്മേളനത്തിലാണ് പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് വത്തിക്കാന്‍റെ പ്രതിനിധി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ലോകരാഷ്ട്രങ്ങള്‍ യുദ്ധവും കലാപങ്ങളും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതോടൊപ്പം, എല്ലാമേഖലകളിലും നിര്‍ബന്ധമായും സമാധാനം വളര്‍ത്താനും, സമാധാന മാര്‍ഗ്ഗത്തില്‍ പുരോഗമിക്കാനും പരിശ്രമിക്കേണ്ടതാണ്. കാരണം വ്യക്തികളും സമൂഹങ്ങളും തമ്മില്‍ സഹകരണവും കൂട്ടുത്തരവാദിത്ത്വവും ആവശ്യപ്പെടുന്ന വലിയ മൂല്യവും സജീവമായ പുണ്യവുമാണ് സമാധാനം. മോണ്‍. ഊര്‍ബന്‍സിക്ക് വ്യക്തമാക്കി.

ആണവ നിരായുധീകരണത്തിനുള്ള നല്ലമാര്‍ഗ്ഗവും ആദ്യപടിയും ആണവായുധങ്ങള്‍ ഇല്ലാതാക്കലാണ്. ഇത്തരുണത്തില്‍ കൊറിയന്‍ പ്രവിശ്യയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളും കലങ്ങിമറിഞ്ഞ രാഷ്ട്രീയ ചുറ്റുപാടും പരിശുദ്ധസിംഹാസനം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. കൊറിയന്‍ മേഖലയിലെ ആണവ നിര്‍വീരീകരണത്തിനായും സമാധാന പുനര്‍സ്ഥാപനത്തിനായും രാജ്യാന്തര സമൂഹം തുടര്‍ന്നും പരിശ്രമിക്കുകയും, ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ പുനരാരംഭിക്കുകയും വേണമെന്ന് വത്തിക്കാന്‍റെ പ്രതിനിധി സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.

ലോകത്ത് ഇന്ന് ആവശ്യമായ സാഹോദര്യത്തിന്‍റെ ധാര്‍മ്മികതയും, വ്യക്തികളും സമൂഹങ്ങളും ജനതകളും തമ്മിലുള്ള സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വവും ഭീതിയുടെയും അക്രമത്തിന്‍റെയും സങ്കുചിത മനഃസ്ഥിതിയിലും യുക്തിയിലും വളര്‍ത്തിയെടുക്കാനാവില്ല. മറിച്ച് ആത്മാര്‍ത്ഥമായ സംവാദത്തിന്‍റെയും പരസ്പര ആദരവിന്‍റെയും ഉത്തരവാദിത്വത്തില്‍ മാത്രമേ സമാധാനം ലോകത്ത് വളര്‍ത്തിയെടുക്കാന്‍ സാധിക്കൂ എന്ന് മോണ്‍. ഊര്‍ബാന്‍സിക്ക് സമ്മേളനത്തെ ചൂണ്ടിക്കാട്ടി.

ഇന്ന് ലോകത്ത് വിവിധ രാഷ്ട്രങ്ങള്‍ സമാഹരിക്കുന്ന ആണവായുധങ്ങള്‍ വ്യജമായ ഒരു സുരക്ഷാബോധമാണ് നല്കുന്നത്. സമാധാനത്തിന്‍റെ സന്തുലിതമായ ലോകവീക്ഷണത്തിലും സമാധാനത്തിന്‍റെ ശാക്തീകരണ ശ്രമത്തിലും നിഷേധാത്മകമായ ചുറ്റുപാടും ഭീതിദമായ അന്തരീക്ഷവുമാണ് അത് സൃഷ്ടിക്കുന്നത്. വത്തിക്കാന്‍റെ പ്രതിനിധി സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.  

രാഷ്ട്രങ്ങളുടെ സുരക്ഷയ്ക്കുള്ള അവകാശവും സ്വാതന്ത്ര്യവും ആഗോള സുരക്ഷയുടെയും ക്രമ-സമാധാനത്തിന്‍റെയും പശ്ചാത്തലത്തിലാണ് വീക്ഷിക്കേണ്ടത്. രാഷ്ട്രങ്ങളുടെ വ്യക്തിപരമായ സുരക്ഷ ലോകത്തിന്‍റെ പൊതുനന്മയും സമാധാനവും, ആഗോളജനതയുടെ  സമഗ്രസുരക്ഷയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ഈ കാഴ്ചപ്പാടില്‍ മാത്രമേ ശരിയായതും ക്രിയാത്മകവുമായ ലോകസമാധാനത്തിന്‍റെ വീക്ഷണവും നിലപാടും വളര്‍ത്തിയെടുക്കാന്‍ സാധിക്കൂ. വത്തിക്കാന്‍റെ പ്രതിനിധി സമര്‍ത്ഥിച്ചു.

നീതിയുടെയും സമഗ്ര മാനവവികസനത്തിന്‍റെയും, അടിസ്ഥാന മനുഷ്യാവകാശങ്ങളോടുള്ള ആദരവിന്‍റെയും, പാരിസ്ഥിതിക സുരക്ഷയുടെയും അടിത്തറയിലാണ് സമാധാനം പടുത്തുയര്‍ത്തേണ്ടത്. ആണവനിരായുധീകരണം സംബന്ധിച്ച വത്തിക്കാന്‍റെ ഏകപക്ഷീയമായ നിലപാട് ആര്‍ച്ചുബിഷപ്പ് ഊര്‍ബന്‍സിക്ക് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. ആണവ നിരായൂധീകൃതമായ ഒരു ലോകം സൃഷ്ടക്കുന്നതിനുള്ള പരിശ്രമം മിഥ്യയായി കാണരുത്. ഈ പ്രകൃയയില്‍ പരിശ്രമിക്കുന്ന അന്താരാഷ്ട്ര സര്‍ക്കാരേതര സംഘടകളുടെയും പ്രസ്ഥാനങ്ങളുടെയും (NPT, CTBT; New Start, FMCT) പരിശ്രമങ്ങളോടു ചേര്‍ന്ന് സമാധാനത്തിന്‍റെ പാതയില്‍ കൈകോര്‍ക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ഊര്‍ബാന്‍സിക് രാഷ്ട്രപ്രതിനിധികളോട് അഭ്യര്‍ത്ഥിച്ചു.

ആണവ നിരായുധീകരണത്തിനുള്ള നല്ലമാര്‍ഗ്ഗവും ആദ്യപടിയും ആണവായുധങ്ങള്‍ ഇല്ലാതാക്കലാണ്. ഇത്തരുണത്തില്‍ കൊറിയന്‍ പ്രവിശ്യയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളും കലങ്ങിമറിഞ്ഞ രാഷ്ട്രീയ ചുറ്റുപാടും പരിശുദ്ധസിംഹാസനം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. കൊറിയന്‍ മേഖലയിലെ ആണവ നിര്‍വീരീകരണത്തിനായും സമാധാന പുനര്‍സ്ഥാപനത്തിനായും രാജ്യാന്തര സമൂഹം തുടര്‍ന്നും പരിശ്രമിക്കുകയും, ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ പുനരാരംഭിക്കുകയും വേണമെന്ന് വത്തിക്കാന്‍റെ പ്രതിനിധി സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.               

 








All the contents on this site are copyrighted ©.