2017-01-27 13:50:00

അല്‍മായപ്രസ്ഥാനത്തിലെ രമ്യതയുടെ നീക്കങ്ങള്‍


‘മാള്‍ട്ടയുടെ സമുന്നത സൈന്ന്യം’ (Sovereign Military Order of Malta) – അല്‍മായ പ്രേഷിത പ്രസ്ഥാനത്തിന്‍റെ മേധാവി, ഫ്രയര്‍ മാത്യു ഫെസ്റ്റിങ് രാജിവച്ചു. രാജി സമര്‍പ്പിച്ച ഫെസ്റ്റിങ് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി.

അല്‍മായ പ്രസ്ഥാനത്തിന്‍റെ മേധാവി, ഫെസ്റ്റിങ് ജനുവരി 24-Ɔ൦ തിയതിയാണ് രാജിവച്ചത്.  25-Ɔ൦ തിയതി ബുധനാഴ്ച വത്തിക്കാനില്‍ അദ്ദേഹം പാപ്പാ ഫ്രാന്‍സിസുമായി നേര്‍ക്കാഴ്ച  നടത്തി.  പരിശുദ്ധ സിംഹാനസത്തോടും പത്രോസിന്‍റെ പിന്‍ഗാമിയോടും കാണിച്ച വിശ്വസ്തതയ്ക്കും ആദരവിനും, സന്ന്യാസപ്രസ്ഥാനത്തിനു നല്കിയ സേവനങ്ങള്‍ക്കും നന്ദിപറഞ്ഞശേഷം, അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടാണ് മാത്യു ഫ്രെയ്സിങിനെ പാപ്പാ യാത്രയാക്കിയത്.   ഇനി മറ്റൊരു മേലധികാരിയെ പാപ്പാ ഫ്രാന്‍സിസ് നിയോഗിക്കുംവരെ, പ്രസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ ഗ്രാന്‍ഡ് കമാണ്ടര്‍, ഓസ്ട്രിയക്കാരനായ ഫ്രയര്‍ ലുഡുവിക് ഹോഫ്മാന്‍ അല്‍മായ പ്രസ്ഥാനത്തിന്‍റെ മേലധികാരിയായി തുടരുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

‘മാള്‍ട്ടയുടെ സമുന്നത സൈന്ന്യം’  (Sovereign Military Order of Malta) എന്ന് അറിയപ്പെടുന്ന അല്‍മായ സന്ന്യാസ സമൂഹത്തിന്‍റെ സേവനങ്ങളെ പരിശുദ്ധ സിംഹാസനം ആദരിക്കുന്ന പ്രസ്താവ ജനുവരി 17-Ɔ൦ തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.  പ്രസ്ഥാനത്തിന്‍റെ ഉന്നതതല ഉദ്യോഗസ്ഥന്‍റെ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുകള്‍ ആരോപിച്ചു കൊണ്ടുള്ള വിലക്കുകളും അതുമായി ബന്ധപ്പെട്ട പ്രസ്ഥാനത്തിലെ ചേരിതിരിവുകളും നിലനില്ക്കെയാണ്, വിശ്വാസ സംരക്ഷണത്തിലും (tuitio fidei), പാവങ്ങളെ സഹായിക്കുന്നതിലും (obsequium pauperum)  ‘മാള്‍ട്ടയുടെ സമുന്നത സൈന്ന്യം’ പ്രകടമാക്കുന്ന പ്രതിപത്തിയെ വത്തിക്കാന്‍ പ്രസ്താവനയില്‍ ശ്ലാഘിച്ചത്. പ്രസ്ഥാനത്തെക്കുറിച്ചുള്ള ആരോപണം പരിശോധിക്കാന്‍ അഞ്ച്-അംഗകമ്മിഷനെ പാപ്പാ നിയോഗിച്ചിട്ടുണ്ട്.

അല്‍മായ സഖ്യത്തിന്‍റെ മേലധികാരികളില്‍ ഒരാളായ ഗ്രാന്‍ഡ് ചാന്‍സിലര്‍, ആല്‍ബര്‍ട് ഫ്രയര്‍ ബോസിലാജറിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് സമുന്നത മേലധികാരി ഗ്രാന്‍‍ഡ് മാസ്റ്റര്‍ മാത്യു ഫെസ്റ്റിങ്ങ് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പ്രസ്ഥാനത്തില്‍ ചേരിതരിവുകള്‍ ഉണ്ടായത്.  അല്‍മായ സമൂഹത്തില്‍ ക്രമസമാധാനം കൈവരിക്കാനും ക്രിസ്തുവിനോടും സഭയോടുമുള്ള വിശ്വസ്തതയിലേയ്ക്കും കൂട്ടായ്മയിലേയ്ക്കും അംഗങ്ങളെ തിരിച്ചുകൊണ്ടുവരുവാനുമാണ് 2016 ഡിസംബര്‍ 22-ന് അന്വേഷണ കമ്മിഷനെ പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചത്.  അമേരിക്കക്കാരനായ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബേര്‍ക്കാണ് (68) പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധിയും ഈ സമൂഹത്തിന്‍റെ രക്ഷാധികാരിയുമായി ഇപ്പോള്‍ സേവനംചെയ്യുന്നത്.

വിശ്വാസസംരക്ഷണത്തിനും വിശുദ്ധനാട്ടില്‍ പുണ്യസ്ഥലങ്ങളുടെ പരിരക്ഷണത്തിനുമായി കുരിശുയുദ്ധകാലത്ത് 1048-ല്‍ വാഴ്ത്തപ്പെട്ട ജെരാര്‍ഡ് ജരൂസലേമില്‍ സ്ഥാപിച്ച അല്‍മായര്‍ക്കായുള്ള  സന്ന്യാസ സമൂഹമാണ് മാ‌ള്‍ട്ടയുടെ സമുന്നത സൈന്യം (Sovereign Military Order of Malta). സ്ത്രീകളും പുരുഷന്മാരുമായി ഇപ്പോഴും ഇതില്‍ ഒരുലക്ഷത്തിലധികം അംഗങ്ങളുണ്ട്. എണ്‍പതിനായിരം സന്നദ്ധസേവകരും, ഇരുപത്തയ്യായിരത്തോളം രോഗീപരിചാരകരും പ്രസ്ഥാനത്തിന്‍റെ ഭാഗമാണ്. റോമിലാണ് ഇപ്പോള്‍ പ്രസ്ഥാനത്തിന്‍റെ ആസ്ഥാനകേന്ദ്രം.








All the contents on this site are copyrighted ©.