2016-12-16 11:29:00

“സമാധാനം ആശംസിച്ചാല്‍ മതിയോ? അത് പ്രാവര്‍ത്തികമാക്കണം...!”


സമാധാനം വാക്കുകളില്‍ ആശംസിച്ചാല്‍പ്പോര,  ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനിലേയ്ക്കുള്ള പുതിയ അംബാസിഡര്‍മാരോടു പറഞ്ഞു.

ഫീജി, മൗരിഷ്യസ്, മൊല്‍ദീവിയ, സ്വീഡന്‍‍, ട്യുനീഷ്യ, ബറൂണ്ടി എന്നീ രാജ്യങ്ങളിലെ വത്തിക്കാനിലേയ്ക്കുള്ള അംബാസിഡര്‍മാരെ ഡിസംബര്‍ 15-Ɔ൦ തിയതി വ്യാഴാഴ്ച കൂടിക്കാഴ്ചയില്‍ സ്വീകരിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

സമാധാനത്തിനായി ഇന്ന് ലോകം കേഴുകയാണ്. സമാധാനത്തിനുള്ള രാഷ്ട്രീയ മാര്‍ഗ്ഗം അംഹിസയാണ്. ശത്രുവെ ജയിക്കാന്‍ ഒരിക്കലും ശത്രുതയ്ക്കാവില്ല. ക്രിസ്തു പഠിപ്പിക്കുന്നത് ശത്രുവിനെ സ്നേഹിക്കണമെന്നാണ്. അതുതന്നെയാണ് അംഹിസ. ഏറെ പുരാതനമായ രാഷ്ട്രീയക്രമവും മൂല്യവുമാണ് അഹിംസ. രാഷ്ട്രീയ രീതിയില്‍ അഹിംസാമാര്‍ഗ്ഗത്തിലൂടെ ലോകത്ത് സമാധാനം ആര്‍ജ്ജിക്കാമെന്നത്,  2017-ലെ സഭയുടെ വിശ്വാശാന്തി സന്ദേശത്തിന്‍റെ പ്രമേയവുമാണെന്ന്, റോമില്‍ സ്ഥിരം താമസമില്ലാത്ത ​​അംബാസിഡര്‍മാരെ പാപ്പാ അനുസ്മരിപ്പിച്ചു.

രാഷ്ട്രങ്ങളും അന്താരാഷ്ട്ര സമൂഹവും ഇനിയും അഹിംസയുടെവഴി സ്വീകരിക്കണമെന്നു പറയുമ്പോള്‍, അത് ഭീരുത്വമോ, പ്രശ്നങ്ങളോടുള്ള നിസ്സംഗതയോ, ദൗര്‍ബല്യമോ ബലഹീനതയോയായി മനസ്സിലാക്കരുത്. മറിച്ചാണ് അഹിംസ പ്രതിസന്ധികളെ നേരിടാനുള്ള കരുത്തും, ബൗദ്ധികമായ സത്യസന്ധതയും, പൊതുനന്മയുടെ പക്ഷംചേരലുമാണത്.

കഴിഞ്ഞ നൂറ്റാണ്ടുകളില്‍ വിവിധ രാജ്യങ്ങളില്‍ അധര്‍മ്മത്തിനും അടിമത്വത്തിനും അക്രമങ്ങള്‍ക്കും എതിരെ അഹിംസാനയം വിജയംവരിച്ച ചരിത്രസാക്ഷ്യം ലോകം കണ്ടിട്ടുള്ളതാണ്. അഹിംസയുടെ പ്രയോക്താക്കള്‍ ഇന്നും ലോകത്തിന് സമാരാധ്യരാണ്. അവര്‍ രാഷ്ട്രപിതാക്കന്മാരും ശില്പികളും രക്ഷിതാക്കളുമാണ്.  സമാധാനം വാക്കാല്‍ പ്രസ്താവിക്കുകയും ആശംസിക്കുകയും ചെയ്തിട്ട്,  മറുഭാഗത്ത് അപഹാസ്യമാം വിധം,  അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ക്ലേശിക്കുന്ന ജനങ്ങളെ മറന്നിട്ട്,  രാഷ്ട്രങ്ങള്‍ ആയുധപോരാട്ടത്തിനും അതിക്രമങ്ങള്‍ക്കും സ്വേച്ഛാധിപത്യത്തിനും കൂട്ടുനില്ക്കുന്നത് അധര്‍മ്മമാണെന്നും, സമാധാനത്തിന്‍റെ വഴികള്‍ അടച്ചുകളയുകയാണെന്നും പാപ്പാ പറഞ്ഞു.

പരിശുദ്ധസിംഹാസനം മതാത്മകമായ സ്ഥാപനമാണ്. എന്നാല്‍ സഭയുടെ ദൗത്യവും ലക്ഷ്യവും സമാധാനമാണ്. മാനവികതയുടെ ആദ്ധ്യാത്മികവും ധാര്‍മ്മികവുമായ വളര്‍ച്ചയ്ക്കും പൊതുനന്മയ്ക്കുമായി അതിനാല്‍ നമുക്ക് കൈകോര്‍ക്കാം, ഒത്തൊരുമിച്ച് പരിശ്രമിക്കാം! ഈ വാക്കുകളോടെയാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്. 

സ്ഥാനികപത്രികകള്‍ പരിശോധിച്ചുകൊണ്ടാണ് അംബാസിഡര്‍മാരെ പാപ്പാ വത്തിക്കാനിലേയ്ക്കു സ്വീകരിച്ചത്.

വത്തിക്കാനിലേയ്ക്കുള്ള പുതിയ അംബാസി‍‍‍‍ഡര്‍മാര്‍ : 

Jitoko TIKOLEVU, Fiji

Girish NUNKOO,  Mauritius

Vitalie Rusu,  Maldives

Cecilia BJÖRNER, Sweden

Mourad BOUREHLA , Tunisia

Else Nizigama Ntamagiro, Burundi

Photo : Girish Nunkoo of Mauritius being welcomed ceremoniously by Pope Francis.








All the contents on this site are copyrighted ©.