2016-12-16 18:05:00

വേദനിക്കുന്നവരോടു കാണിക്കുന്ന സഹാനുഭാവം ദൈവികസാമീപ്യമാണ്


“ദൈവം ചെയ്തിട്ടുള്ള മഹത്തായകാര്യങ്ങള്‍ (ലൂക്കാ 1, 49) നാം അനുസ്മരിക്കണം.”   2017-മാണ്ടിലെ  ലോക രോഗീദിനത്തിന്  പാപ്പാ ഫ്രാന്‍സിസ് നല്കുന്ന സന്ദേശത്തിന്‍റെ പ്രമേയം.

എല്ലാവര്‍ഷവും ഫെബ്രുവരി 11-Ɔ൦ തിയതി ലൂര്‍ദ്ദുനാഥയുടെ തിരുനാളില്‍, അല്ലെങ്കില്‍ ആ ദിനത്തോടു ചേര്‍ന്നുവരുന്ന ഞായറാഴ്ചയാണ് ആഗോളസഭയില്‍ ലോകരോഗീദിനം (The World Day of the Sick) ആചരിക്കപ്പെടുന്നത്. 2017-Ɔമാണ്ടിലെ ലോകരോഗീദിനം 25-Ɔമത്തേതാണെന്ന സവിശേഷതയുണ്ട്. രോഗാവസ്ഥയിലും ജീവിതക്ലേശങ്ങളിലും ദൈവത്തിന്‍റെ നന്മകള്‍ അനുസ്മരിക്കുന്നത് വേദനകള്‍ക്ക് സമാശ്വാസമേകും! പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിന് ആമുഖമായി പ്രസ്താവിക്കുന്നു.

രോഗികളോട് എന്നും കാരുണ്യംകാട്ടുകയും അവരെ സുഖപ്പെടുത്തുകയും ചെയ്ത ക്രിസ്തുവിന്‍റെ കാലടികള്‍ പിന്‍ചെന്ന് സഭ ഏറ്റെടുക്കുന്ന ശുശ്രൂഷയാണ് രോഗീപരിചരണം.   രോഗീപരിചാരകരെ - ഡോക്ടര്‍മാര്‍, നഴ്സുമാര്‍, അതുപോലെ രോഗികളെ എന്നും പരിചരിക്കുന്ന കുടുംബങ്ങള്‍, സന്നദ്ധസേവകര്‍, പരിചാരകര്‍ തുടങ്ങി ജീവന്‍റെ ശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്ന സകലരെയും നന്ദിയോടെ സഭ അനുസ്മരിക്കുന്ന പ്രത്യേക ദിവസമാണിത്.

വേദനിക്കുകയും പീഡനങ്ങള്‍ ഏല്ക്കുകയും ചെയ്യുന്ന മാനവകുലത്തിന് സമാശ്വാസമാണ് അമലോത്ഭവനാഥയുടെ കാരുണ്യകടാക്ഷം! ജീവന്‍റെ പരിചരണത്തിനും, ആരോഗ്യം, പരിസ്ഥിതി എന്നിവയുടെ സംരക്ഷണയ്ക്കും ഏറെ പ്രതിസന്ധികളും പ്രയാസങ്ങളുമുള്ള കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതിനാല്‍ ലോകരോഗീദിനം സഹോദരങ്ങളെയും നമ്മുടെ ജീവിതപരിസരങ്ങളെയും കരുണയോടെ വീക്ഷിക്കാനും, നമ്മുടെ എളിയ പരിചരണത്തിലൂടെ അവരെ തുണയ്ക്കാനും ജീവിതചുറ്റുപാടുകള്‍ മെച്ചപ്പെടുത്താനും കാരണമാകേണ്ടതാണ്. സന്ദേശത്തില്‍ പാപ്പാ അനുസ്മരിപ്പിക്കുന്നു.

ലോലമായ മനുഷ്യജീവിതങ്ങള്‍ക്ക് പ്രത്യാശ ദൈവമാണ്. രോഗങ്ങളിലും ക്ലേശങ്ങളിലും നാം ദൈവത്തിങ്കലേയ്ക്ക്, അതിനാല്‍ തിരിയേണ്ടിയിരിക്കുന്നു. അതുപോലെ വേദിനിക്കുന്നവരോടു നാം കാണിക്കുന്ന സഹാനുഭാവവും ഐക്യദാര്‍ഢ്യവും ദൈവികസാമീപ്യം തന്നെയാണ്. അത് അവര്‍ക്ക് സമാശ്വാസമാണ്. തന്‍റെ പീഡകളും കുരിശുമരണവും ദൈവവപിതാവിന്‍റെ ഹിതത്തിനു സമര്‍പ്പിച്ച ക്രിസ്തുവിന്‍റെ ശിഷ്യര്‍ ഏറ്റെടുക്കേണ്ട മാതൃകയാണ് സഹോദരങ്ങള്‍ക്ക് സാന്ത്വന സാമീപ്യമാകുകയെന്നത്. ദൈവസ്നേഹത്തിന്‍റെ ഒളിമങ്ങാത്ത പ്രഭ രോഗികളായവരുമായി പങ്കുവയ്ക്കാനും അവര്‍ക്ക് സൗഖ്യവും സമാശ്വാസവും പകരാനും നമുക്ക് പരിശ്രമിക്കാം.

“അമലോത്ഭവനാഥേ, ആരോഗ്യതായേ..., ഞങ്ങളുടെ രോഗങ്ങളിലും ക്ലേശങ്ങളിലും മനോവ്യഥകളിലും ഞങ്ങളെ കരുണാര്‍ദ്രനായ ക്രിസ്തുവിലേയ്ക്കും, ദൈവപിതാവിന്‍റെ മഹത്വത്തിലേയ്ക്കും  തിരിക്കണമേ,  ഞങ്ങളെ ആനയിക്കണമേ!”  കന്യാകാനാഥയോടുള്ള മാദ്ധ്യസ്ഥ പ്രാര്‍ത്ഥനയോടെയാണ് പാപ്പാ സന്ദേശം ഉപസംഹരിക്കുന്നത്.

Photo : The sick child of the Gesu Bambino Paediatric Hospital clinging to Pope Francis at the Christmas Gathering on 15th Dec. 2015 in the Paul VI Hall, Vatican.

For the full message of the World Day of the sick in English visit the site of Pope Francis : https://w2.vatican.va/content/francesco/en/messages/sick/documents/papa-francesco_20161208_giornata-malato.html








All the contents on this site are copyrighted ©.