2016-12-15 19:58:00

സത്യം പ്രഘോഷിക്കുന്ന വിശ്വാസധീരത : പാപ്പായുടെ വചനസമീക്ഷ


ക്രിസ്തുവിന്‍റെ ആഗമനം പ്രഘോഷിച്ച സ്നാപകന്‍ - അയാളുടെ വാക്കുകളില്‍ സത്യത്തിന്‍റെ ആത്മാര്‍ത്ഥതയുണ്ടായിരുന്നെന്ന് പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി.

ഡിസംബര്‍ 15-Ɔ൦ തീയതി വ്യാഴാഴ്ച രാവിലെ ‘സാന്തമാര്‍ത്ത’യിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധേയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. യോഹന്നാന്‍ ഹെറോദ് അന്തിപ്പാസിനെയും ഭരണകൂടത്തെയുമാണ് കാര്‍ക്കശ്യമുള്ള വാക്കുകളാല്‍ എതിര്‍ത്തത്. അത് അവഹേളനമായിരുന്നില്ല, സത്യത്തിന്‍റെ ആത്മാര്‍ത്ഥമായ മുറവിളിയും ധാര്‍മ്മിക രോഷവുമായിരുന്നു.

ഒരു വൈദികന്‍ ഇതുപോലെ വിശുദ്ധവേദിയില്‍നിന്നും പ്രസംഗിക്കുന്നത് ജനങ്ങള്‍ക്കെതിരായ അവഹേളനമാകാമെന്നും, വിവേകത്തിന്‍റെ നിഷ്ക്കര്‍ഷയും ആത്മാര്‍ത്ഥതയും പ്രേഷിതമേഖലയില്‍ ആവശ്യമാണെന്നും പാപ്പാ വിശദീകരിച്ചു. ഇല്ലെങ്കില്‍ മെത്രാന്‍ ഉടനെതന്നെ വികാരിയെ സ്ഥലംമാറ്റേണ്ടിവരുമെന്നും പാപ്പാ നര്‍മ്മരസത്തോടെ ചൂണ്ടിക്കാട്ടി. സത്യം പറയുന്നതും, അത് അജപാലനസ്നേഹത്തോടുംകൂടെ പറയുന്നതും ‘പ്രേഷിതധീരത’യാണ് (apostolic courage). സുവിശേഷത്തെ ആധാരമാക്കി, യോഹന്നാനെക്കുറിച്ചുള്ള യേശുവിന്‍റെ സാക്ഷ്യം ഉദ്ധരിച്ചുകൊണ്ട് പാപ്പാ വിശേഷിപ്പിച്ചു (ലൂക്കാ 7, 24-30). 

സത്യവിശ്വാസത്തിനും ദൈവത്തിനും എതിരായി ഉണ്ടാകുന്ന പ്രലോഭനങ്ങളെയും സംശയങ്ങളെയും ധീരതയോടെ നേരിടുന്നതാണ് ക്രൈസ്തവധര്‍മ്മം. “നീ തന്നെയോ വരാനിരിക്കുന്ന മിശിഹാ,” എന്നു സംശയിച്ച് യേശുവിന്‍റെ പക്കല്‍ സ്ഥിരീകരണത്തിനായി ശിഷ്യരെ അയയ്ക്കുന്ന സ്നാപക യോഹന്നാന്‍റെ മനോഭാവത്തെ വിശകലനംചെയ്യുകയായിരുന്നു പാപ്പാ. ഇതുവരെ വിശ്വസിച്ചു പോന്നിരുന്നതൊക്കെ സത്യമാണോ എന്ന തോന്നലുകളും, ദൈവത്തെപ്പോലും സംശയിക്കാനുള്ള പ്രലോഭനങ്ങളും ക്രിസ്തീയ ജീവിതത്തിന്‍റെ ഭാഗമാണെന്നും, അത് മറികടക്കുന്നവരാണ് സ്വര്‍ഗ്ഗരാജ്യത്തിലെ വലിയവരെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

 








All the contents on this site are copyrighted ©.