2016-12-09 10:19:00

പൗരോഹിത്യ രൂപീകരണത്തിനുള്ള നവീകരിച്ച മാര്‍ഗ്ഗരേഖകള്‍ പ്രസിദ്ധപ്പെടുത്തി


“പൗരോഹിത്യവിളിയെന്ന ദാനം”  ( The Gift of Priestly Vocation)  എന്ന് ശീഷകം ചെയ്തിരിക്കുന്ന പ്രമാണരേഖ പൗരോഹിത്യരൂപീകരണത്തിന്‍റെ കാലികമായ അടിസ്ഥാന രൂപവും യുക്തിവും വ്യക്തമാക്കുന്നതാണ് (Ratio Fundamentalis Institutionis Sacerdotalis).

ഡിസംബര്‍ 8-Ɔ൦ തിയതി അമലോത്ഭവനാഥയുടെ തിരുനാളിലാണ് നവമായ മാര്‍ഗ്ഗരേഖ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.

സഭയുടെ വൈദികന്‍ ഒരു കാര്യനിര്‍വ്വാഹകനല്ല,  മറിച്ച് ദൈവജനത്തിന്‍റെ അഭിഷിക്തനായ ഇടയനാണ്. ജീവിതഭാരത്താല്‍ തളരുകയും കേഴുകയുംചെയ്യുന്നവര്‍ക്ക് ദൈവത്തിന്‍റെ കരുണാര്‍ദ്രഹൃദയം തുറക്കേണ്ട നല്ല ഇടയനായിരിക്കണം വൈദികന്‍...!” പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ ചിന്തകള്‍ ഉദ്ധരിച്ചുകൊണ്ടാണ്, ദൈവികരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ബെനിയാമീനോ സ്തേലാ, വൈദിക രൂപീകരണത്തിനുള്ള പുതിയ മാര്‍ഗ്ഗരേഖകള്‍ റോമില്‍ പ്രകാശനംചെയ്തത്.

സഭ ഇന്നുവരെയും പ്രബോധിപ്പിച്ചിട്ടുള്ള വൈദികരുടെ രൂപീകരണം സംബന്ധിച്ച (Optatam Totius,  Presbyterorum Ordinis) സഭാപ്രബോധനങ്ങളുടെ തുടര്‍ച്ചയും, അവയെ ആധാരമാക്കിയുള്ളതുമാണ് നവമായ ഈ മാര്‍ഗ്ഗരേഖകള്‍. 1970-ലും 1990-ലും സഭ നല്കിയിട്ടുള്ള വൈദികരുടെ പരിശീലനത്തിനുള്ള രണ്ട് മാര്‍ഗ്ഗരേഖകള്‍ (Ratio Fundamentalis) കണക്കിലെടുത്തുകൊണ്ടുതന്നെയാണ് കാലികമായ  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ഇതു സംബന്ധിച്ച് റോമില്‍ നല്കിയ അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ സ്തേല വ്യക്തമാക്കി.

കാലികമായി ഉയര്‍ന്നുവന്നിട്ടുള്ള വൈദികരുമായി ബന്ധപ്പെട്ട കുട്ടികളുടെ ലൈംഗിക പീഡനക്കേസുകള്‍, ഇന്നു സമൂഹം നേരിടുന്ന സ്വവര്‍ഗ്ഗരതിപോലുള്ള ധാര്‍മ്മിക ക്രമക്കേടുകള്‍, സഭയിലെ സാമ്പത്തിക ഇടപാടുകള്‍, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് വൈദികരുടെ രൂപീകരണ രീതിയില്‍ നവീകരണങ്ങള്‍ നടപ്പിലാക്കുന്നത്. ബിരുദവും ഭരണസാമര്‍ത്ഥ്യവും എന്നതിനെക്കാള്‍ മാനുഷികവും ആത്മീയവും അജപാലനപരവുമായ പക്വതയാണ് ദൈവിക ജീവിതത്തിന് ഭൂഷണമെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ അടിസ്ഥാന പ്രസ്താവം ഈ നവീകരണത്തിന് പ്രചോദനമാണെന്ന് കര്‍ദ്ദിനാള്‍ സ്തേല അഭിമുഖത്തില്‍ പറ‍ഞ്ഞു.

വിപരീതവും നിഷേധാത്മകവുമായ ചുറ്റുപാടുകള്‍ നിറഞ്ഞ ലോകത്ത് വൈദികജീവിതം വെല്ലുവിളിയാണ്. വിളിക്കുന്ന ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചു പതറാതെ ജീവിക്കാന്‍ നവീകരിച്ച മാര്‍ഗ്ഗരേഖകള്‍ പ്രചോദനംനല്കുമെന്നും കര്‍ദ്ദിനാള്‍ സ്തേല അഭിമുഖത്തില്‍ പ്രസ്താവിച്ചു.

Photo from file : Pope Francis and  Cardinal Beniamino Stella, the Prefect of the Congregation for Clergy








All the contents on this site are copyrighted ©.