2016-11-26 13:13:00

യുഗാന്ത്യോന്മുഖശാസ്ത്രം മൗലികം


ഭൗമികതയുടെ ചട്ടക്കൂട്ടിലടഞ്ഞുകിടക്കാതെ നമ്മുടെ ജീവിതത്തിന്‍റെയും ചരിത്രത്തിന്‍റെയും പൊരുളിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ യുഗാന്ത്യോന്മുഖശാസ്ത്രം മൗലികമാണെന്ന് മാര്‍പ്പാപ്പാ.

വിശ്രമ-പ്രാര്‍ത്ഥനാജീവിതം നയിക്കുന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ നാമത്തിലുള്ള “ജോസഫ് റാറ്റ്സിംഗര്‍ ഫൗണ്ടേഷന്‍” ശനിയാഴ്ച (26/11/16) വത്തിക്കാനില്‍ വച്ച് ജോസഫ് റാറ്റ്സിംഗര്‍ പുരസ്കാരം നല്കിയ ചടങ്ങില്‍ പുരസ്കാരജേതാക്കളെ അഭിനന്ദിക്കാനെത്തിയ ഫ്രാന്‍സിസ് പാപ്പാ തദ്ദവസരത്തില്‍ നടത്തിയ ഹ്രസ്വ പ്രഭാഷണത്തിലാണ് ഈ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ യുഗാന്ത്യോന്മുഖശാസ്ത്രത്തെ അധികരിച്ച് നടന്ന അന്താരാഷ്ട്ര ചര്‍ച്ചായോഗത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചത്.

പ്രൊഫസര്‍ ജോസഫ് റാറ്റ്സിംഗറിന്‍റെ ദൈവശാസ്ത്ര രചനകളിലും, പിന്നീട് പാപ്പായായതിനു ശേഷം, ബെനഡിക്ട് പതിനാറാമാന്‍ പാപ്പാ എന്ന നിലയില്‍ നല്കിയിട്ടുള്ള പ്രബോധനങ്ങളിലും യുഗാന്ത്യോന്മുഖശാസ്ത്രത്തിന് സുപ്രധാനമായൊരു സ്ഥാനം ഉണ്ടെന്ന് പാപ്പാ അനുസ്മരിച്ചു.

ജോസഫ് റാറ്റ്സിംഗറിന്‍റെ ചിന്തകള്‍ തിരുലിഖിതങ്ങളിലും സഭാപിതാക്കന്മാരിലും അടിയുറച്ചുതും വിശ്വാസത്തിലും പ്രാര്‍ത്ഥനയിലും നിന്ന് പോഷണം സ്വീകരിച്ചുതുമാണെന്ന് പ്രസ്താവിച്ച പാപ്പാ ആ ചിന്തകള്‍ നമ്മെ നിത്യതയുടെ ചക്രവാളത്തിലേക്ക് നമ്മെത്തന്നെ തുറന്നിടാന്‍ സഹായിക്കുന്നുവെന്നും അങ്ങനെ നമ്മുടെ പ്രത്യാശകള്‍ക്കും മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കും അര്‍ത്ഥം  പ്രദാനം ചെയ്യുന്നുവെന്നും പറഞ്ഞു.

2016 ലെ ജോസഫ് റാറ്റ്സിംഗര്‍ പുരസ്ക്കാര ജേതാക്കളായ ദൈവശാസ്ത്രാദ്ധ്യാപകനും നിരവധി ദൈവവിജ്ഞാനീയ ഗ്രന്ഥങ്ങളുടെ കര്‍ത്താവും അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന വ്യക്തിയുമായ ഇനോസ് ബിഫിയെയും ഓര്‍ത്തഡോക്സ് ദൈവശ്സ്ത്രജ്ഞനായ യൊവാന്നിസ് കൊരെംപെലെസിനെയും ഫ്രാന്‍സീസ് പാപ്പാ അഭിനന്ദിക്കുകയും ചെയ്തു.

ദൈവശാസ്ത്ര മേഖലയില്‍ ശാസ്ത്രീയ ഗവേഷണപഠനത്തില്‍ സ്തുത്യര്‍ഹ സംഭാവനയേകുന്നവര്‍ക്കാണ് ജോസഫ് റാറ്റ്സിംഗര്‍ പുരസ്ക്കാരം നല്കപ്പെടുന്നത്.

 








All the contents on this site are copyrighted ©.