2016-11-11 15:51:00

ഭവനരഹിതര്‍ക്കായുള്ള ജൂബിലിയാഘോഷം വത്തിക്കാനില്‍


സാമൂഹികമായി പുറന്തള്ളപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ഫ്രത്തേല്ലോ (Fratello) എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഫ്രാന്‍സീസ് പാപ്പായോടൊത്തുള്ള മൂന്നുദിവസത്തെ കാരുണ്യവര്‍ഷ ജൂബിലിയാചരണത്തിനായി യൂറോപ്പിലെ ഇരുപത്തിമൂന്നോളം രാജ്യങ്ങളില്‍നിന്നുള്ള നാലായിരത്തോളംപേര്‍ നവംബര്‍ പത്താംതീയതി വ്യാഴാഴ്ച വത്തിക്കാനിലെത്തി. 

രാവിലെ പതിനൊന്നുമണിയോടുകൂടി വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയിലെത്തിയ ഫ്രാന്‍സീസ് പാപ്പായെ ഫ്രാന്‍സിലെ ലിയോണ്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ഫിലിപ്പ് ബാര്‍ബറിന്‍ സ്വാഗതം ചെയ്തു.

ഇന്ന് അങ്ങു സ്വാഗതം ചെയ്യുന്ന ഇവര്‍ തിരുസ്സഭയുടെ ഹൃദയത്തിലാണ് തങ്ങള്‍ എന്ന അനുഭവത്തിലാണ്. അവരെ സ്വാഗതം ചെയ്യേണ്ടതില്ല, തങ്ങളുടെ ഭവനത്തിലാണ് അവര്‍ എന്നവരറിയുന്നു, ഈ മഹത്തായ സാഹോദര്യം അത് സഭയുടെ സമ്പത്താണ്, നിക്ഷേപമാണ്.  ഈ കൂടിക്കാഴ്ചയുടെ അവസാനം, ഇവരില്‍ കുറച്ചു തീര്‍ഥാടകര്‍ അങ്ങേയ്ക്കുവേണ്ടി പ്രാര്‍ഥിക്കും, അങ്ങ്, സ്വീകരിക്കുമെങ്കില്‍, അങ്ങയുടെ തോളില്‍ കൈകള്‍വച്ച്, അത്, ആ പ്രാര്‍ഥന, പാവങ്ങളുടെ പാപ്പായ്ക്കുവേണ്ടിയുള്ള പാവങ്ങളുടെ പ്രാര്‍ഥനയായിരിക്കും. കര്‍ദിനാള്‍ തന്‍റെ സ്വാഗതപ്രസംഗത്തില്‍ പ്രത്യേകമായി സൂചിപ്പിച്ചു.

പതിനൊന്നാം തീയതി പാപ്പായോടുത്തുള്ള കൂടിക്കാഴ്ചയില്‍ തീര്‍ഥാടകരില്‍നിന്നുള്ള രണ്ടുപേര്‍ തങ്ങളുടെ സാക്ഷ്യങ്ങള്‍ പങ്കുവച്ചു. പാരീസില്‍നിന്നുള്ള ക്രിസ്റ്റ്യന്‍ തെരുവുജീവിതത്തിലും എന്നും കൂടെയുണ്ടായിരുന്ന ദൈവസാന്നിധ്യത്തെക്കുറിച്ചു പങ്കുവച്ചപ്പോള്‍, പോളണ്ടില്‍നിന്നുള്ള റോബെര്‍ട്ട് തങ്ങള്‍ തനിയെ അല്ലെന്നും ഞങ്ങള്‍, ഫ്രാന്‍സീസ്, അങ്ങയുടെ പൂര്‍ണഹൃദയത്തോടുകൂടി അങ്ങ് ഞങ്ങളോടൊത്തുണ്ടെന്ന് അറിയുകയും അനുഭവിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞുകൊണ്ട് പാപ്പായ്ക്ക് ഹൃദയപൂര്‍വമായ കൃതജ്ഞത അര്‍പ്പിച്ചു.

നവംബര്‍ 11-ന് വെള്ളിയാഴ്ച ഫ്രാന്‍സീസ് പാപ്പായുമായുള്ള കൂടിക്കാഴ്ചയോടുകൂടി ആരംഭിക്കുന്ന ജൂബിലിയാചരണം 13, ഞായറാഴ്ച വി. കുര്‍ബാനയോടു കൂടിയാണ് അവസാനിക്കും.








All the contents on this site are copyrighted ©.