2016-10-21 13:14:00

യുവജനശിക്ഷണം: ഭാവിയിലേക്കുള്ള മുതല്‍മുടക്ക്


യുവജന രൂപവല്‍ക്കരണം ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് മാര്‍പ്പാപ്പാ.

അനുവര്‍ഷം ഒക്ടോബര്‍ 22ന് തിരുസഭ ഓര്‍മ്മയാചരിക്കുന്ന വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പായുടെ നാമത്തിലുള്ള സ്ഥാപനത്തിന്‍റെ അഥവാ, രണ്ടാം ജോണ്‍പോള്‍ ഫൗണ്ടേഷന്‍റെ പ്രതിനിധികളടങ്ങിയ 250 ഓളം പേരെ വെള്ളിയാഴ്ച(21/10/16) വത്തിക്കാനില്‍ പൊതുവായി സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പായില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് വിദ്യഭ്യാസ, സാംസ്കാരിക, മത, ഉപവി പരങ്ങളായ സംരംഭങ്ങള്‍ക്ക് സഹായം നല്കുന്ന ഈ ഫൗ​ണ്ടേഷന്‍ യുവജനങ്ങളുടെ ഉന്നമനം ലക്ഷ്യം വച്ചുനടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പാപ്പാ പ്രോത്സാഹനം പകര്‍ന്നു.

നാളെയെക്കുറിച്ച് യുവജനങ്ങള്‍ക്കുള്ള പ്രത്യാശ ഒരിക്കലും കവര്‍ന്നെടുക്കപ്പെടരുതെന്ന് പാപ്പാ പറഞ്ഞു.

സാങ്കേതിക-ശാസ്ത്ര മണ്ഡലങ്ങളില്‍ വിവധ തലങ്ങളിലുള്ള പുരോഗതിയുടെ ഫലമായി താന്‍ സ്വയംപര്യാപ്തനാണെന്നും എല്ലാം തന്നെ ആശ്രയിച്ചിരിക്കുന്നുവെന്നും  മനുഷ്യന്‍ കരുതുന്ന ഒരു കാലഘട്ടത്തില്‍ ക്രൈസ്തവരായ നാം സകലവും ദൈവത്തിന്‍റെ ദാനമാണെന്നും യഥാര്‍ത്ഥ സമ്പത്ത് ധനമല്ലയെന്നുമുള്ള അവബോധം പുലര്‍ത്തണമെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു. ധനം മനുഷ്യനെ അടിമയാക്കുകയാണ് ചെയ്യുകയെന്നും ദൈവസ്നേഹമാണ് നമ്മെ സ്വതന്ത്രരാക്കുകയെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ജോണ്‍പോള്‍ രണ്ടാമന്‍ ഫൗണ്ടേഷന്‍റെ മുപ്പത്തിയഞ്ചാം വാര്‍ഷികമാണ് ഇക്കൊല്ലമെന്നതും പാപ്പാ അനുസ്മരിച്ചു. വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പാ 1981 ഒക്ടോബര്‍ 16 ന് സ്ഥാപിച്ചതാണ് ഈ ഫൗണ്ടേഷന്‍. 








All the contents on this site are copyrighted ©.