2016-10-01 20:16:00

പാത്രിയര്‍ക്കിസ് ഏലിയയും പാപ്പാ ഫ്രാന്‍സിസും : ഒരുനേര്‍ക്കാഴ്ച


ആദ്യനൂറ്റാണ്ടുകളില്‍ ക്രിസ്തീയത വളര്‍ന്നിട്ടുള്ള ജോര്‍ജിയന്‍ ഓര്‍ത്തഡോക്സ് ബഹൂഭൂരിപക്ഷത്തിന്‍റെ തലവാനും ആത്മീയനേതാവുമാണ് വാര്‍ദ്ധ്യക്യത്താല്‍ ക്ഷീണിതനായ പാത്രിയര്‍ക്കിസ് ഏലിയ. ജോര്‍ജ്ജിയയിലുള്ള ചെറുസമൂഹമായ കത്തോലിക്കരും, റഷ്യന്‍, അര്‍മേനിയന്‍, അസ്സീറിയന്‍, കാല്‍ഡിയന്‍ തുടങ്ങിയ ക്രൈസ്തവസമൂഹങ്ങളുമായുള്ള രമ്യത ജോര്‍ജ്ജിയയുടെ മതാത്മജീവിതത്തിന്‍റെ വൈവിധ്യങ്ങളിലെ എടുത്തുപറയത്തക്ക കൂട്ടായ്മയാണ്.

ജീവന്‍റെവൃക്ഷമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന മുന്തിരിച്ചെടിയുടെ പ്രതീതിയുള്ള വളഞ്ഞ ജോര്‍ജ്ജിയന്‍ കുരിശ്, അവിടുത്തെ ക്രൈസ്തവ ചരിത്രത്തെ നാലാംനൂറ്റാണ്ടിലേയ്ക്കുന്നു നയിക്കുന്നവെന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ജോര്‍ജിയന്‍ ക്രൈസ്തവീകതയുടെ പൗരാണികത വിളിച്ചോതുന്നതായിരുന്ന വാസ്തുശൈലികൊണ്ട് തിബിലിസിലെ പാത്രിയര്‍ക്കിസ് ആസ്ഥാനം. വസതിയും പ്രാര്‍ത്ഥനാലയവും ചേര്‍ന്നുള്ള മന്ദിരത്തിലേയ്ക്ക് പ്രസിഡന്‍റെ മന്ദിരത്തില്‍നിന്നും 8 കി.മി. കാറില്‍ യാത്രചെയ്ത് വൈകുന്നേരം 4.40-ന് പാപ്പാ ഫ്രാന്‍സിസ് എത്തിച്ചേര്‍ന്നു. പാത്രിയര്‍ക്കിസ് ഏലിയയും സഭാപ്രതിനിധികളും ചേര്‍ന്ന് പാപ്പായെ സ്വീകരിച്ചു. സ്വീകരണവേദിയായ പ്രാര്‍ത്ഥാലയത്തിലേയ്ക്ക് പാപ്പാ ആനീതനായി.  വാര്‍ദ്ധ്യക്യത്തിന്‍റെ കൂനും ഊന്നുവടിയുമായി നീങ്ങിയ പാത്രിയാര്‍ക്കിനെ പാപ്പാ ഫ്രാന്‍സിസ് ഒരു കൈകൊണ്ട് താങ്ങിനടന്നത്, സഭൈക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതിരൂപമായി.

പ്രാര്‍ത്ഥനാലയത്തിന് പശ്ചാത്തലമായിനിന്ന കന്യകാനാഥയുടെ പുരാതന ബഹുവര്‍ണ്ണ ചുവര്‍ചിത്രവും അതിനോടു സംയോജനംചെയ്തിരിക്കുന്ന അപ്പസ്തോലന്മാരുടെയും മാലാഖമാരുടെയും വിശുദ്ധരുടെയും കൂട്ടായ്മ, പിന്നെ അല്‍ത്താരവേദിയിലെ ചിത്രക്കുരിശ് (Iconic Cross) എന്നിവ പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളുടെ മൗലികമായ ആത്മീയപൈതൃകം വിളിച്ചോതുന്നതായിരുന്നു.

പ്രായാധിക്യത്തിന്‍റെ ബദ്ധപ്പാടുകളായ ഇടറുന്ന ശബ്ദമോ, വിറയ്ക്കുന്ന ഇടതുകരമോ കണക്കിലെടുക്കാതെ ഇരുന്നുകൊണ്ട് പാത്രിയര്‍ക്കിസ് ഏലിയ പാപ്പാ ഫ്രാന്‍സിസിന് സ്വാഗതം പറഞ്ഞു. ‘ക്രിസ്തുവില്‍ എന്‍റെ സഹോദരന്‍,’ എന്ന് അഭിസംബോധനചെയ്ത് ആരംഭിച്ച പ്രഭാഷണം ഹ്വസ്വമായിരുന്നു. കൂട്ടായ്മയും സഭൈക്യമാനവും അതു വെളിപ്പെടുത്തി. സന്ദര്‍ശനത്തിനും സഹോദരതുല്യമായ സ്നേഹത്തിനും നന്ദിയും പറഞ്ഞു.

കിഴക്കന്‍ ശൈലിയില്‍ ഇരുപാര്‍ശ്വങ്ങളിലും രണ്ടു മാലാഖമാരുള്ള, ക്രിസ്തുവിനെ ലോകത്തിനായി നല്കുന്ന മറിയത്തിന്‍റെ വര്‍ണ്ണാനാചിത്രം (Icon), വെള്ളിയില്‍ തീര്‍ത്ത ചട്ടത്തോടെ  പാപ്പായ്ക്ക് പാത്രിയര്‍ക്കിസ് പ്രഭാഷണാന്തരം സമ്മാനിച്ചു. ചിത്രത്തിന്‍റെ വിവരണം കേട്ടശേഷം അത് ചുംബിച്ചു വണങ്ങിക്കൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് സമ്മാനം സ്വീകരിച്ചത്.  

വത്തിക്കാനില്‍നിന്നും കൊണ്ടുവന്ന സമ്മാനം പാത്രിയര്‍ക്കിസ് ഏലിയയ്ക്ക് പാപ്പാ ഫ്രാന്‍സിസും സമ്മാനിച്ചു. Codex Pauli എന്ന പേരില്‍ പൗലോസ് അപ്പോസ്തോലന്‍റെ രചനകളുടെ  ഗ്രന്ഥസമാഹാരമാണ് പാത്രിയര്‍ക്കിസിന് പാപ്പാ സമ്മാനിച്ചത്. 450-പേജുകളുള്ള ഗ്രന്ഥത്തിന്‍റെ തുകല്‍ക്കവചത്തില്‍ രക്ഷാകര രഹസ്യങ്ങളുടെ രംഗചിത്രീകരണങ്ങള്‍ എട്ട് ലോഹ​അംശങ്ങളില്‍ മുന്‍പിലും പിറകിലുമായി പിടിപ്പിച്ചിരുന്നു. റോമന്‍ ചുവരിനു പുറത്തുള്ള ശ്ലീഹായുടെ നാമത്തിലെ ബസിലിക്കയുടെ കമാനങ്ങളില്‍നിന്നും പകര്‍ത്തിയിട്ടുള്ള നിര്‍മ്മിതകളാണവ.

ഗായകസംഘം പരമ്പരാഗത ജോര്‍ജിയന്‍ സ്തോത്രഗീതം ആലപിച്ചു. സാമൂഹ്യാചാരപ്രകാരം വിശിഷ്ടാതിഥിക്ക് ചായ നല്കി സല്‍ക്കരിച്ചു.  പരസ്പരം സമാധാനചുംബനം നല്കിക്കൊണ്ടാണ് രണ്ടു ആത്മീയനേതാക്കളും വേദി വിട്ടിറങ്ങിയത്.

 








All the contents on this site are copyrighted ©.