2016-08-19 12:26:00

സഭാശുശ്രൂഷകളില്‍ കാരുണ്യത്തിന്‍റെ അജപാലനനയം വളരണം


ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാ‍ഡമിയുടെ പ്രസിഡന്‍റും, കുടുംബം വിവാഹം എന്നിവയ്ക്കായി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ നാമത്തിലുള്ള സ്ഥാപനത്തിന്‍റെ ചാന്‍സലുമായി നിയോഗിക്കപ്പെട്ട (Chancellor of the Pontifical Academy for Life & President of the John Paul II Pontifical Institute for Marriage and Family) ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് പാലിയയ്ക്ക് ആഗസ്റ്റ് 17-ാം തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് അയച്ച കത്തിന്‍റെ സംക്ഷേപം:

ഇന്നിന്‍റെ മാനവിക പരിസ്ഥിതിയുടെ കാഴ്ചപ്പാടിലാണ് വത്തിക്കാനില്‍ കുടുംബം, ജീവന്‍, അല്‍മായര്‍ എന്നിവയുടെ ശുശ്രൂഷയ്ക്കായി പുതിയ വകുപ്പ് (Department for the Ministry of Family, Life and Laity)) രൂപപ്പെടുത്തിയത്. ചരിത്രത്തില്‍ ഉടനീളം മനുഷ്യാന്തസ്സിന് കാലികമായ മാറ്റങ്ങള്‍ ഉണ്ടായിട്ടിട്ടുണ്ട്. എന്നാല്‍ ജീവന്‍റെ മൂല്യം ഇന്നു നേരിടുന്ന വെല്ലുവിളികളെ മറികടക്കേണ്ടത് സഭയുടെ ഒഴിച്ചുകൂടാനാവാത്ത ഉത്തരവാദിത്വമാണ്. സ്ത്രീ-പുരുഷന്മാര്‍ തമ്മിലുളള പരസ്പര ബന്ധത്തിന്‍റെ മേന്മ നിലനിര്‍ത്തേണ്ടതാണ്. ആത്മീയവും ഭൗതികവുമായ സ്വഭാവം ഒരുപോലെയുള്ള വ്യക്തിയുടെ അന്തസ്സ് എക്കാലത്തും എവിടെയും മാനിക്കപ്പെടേണ്ടതുമാണ്. മനുഷ്യനും സൃഷ്ടിയും തമ്മിലുള്ള ബന്ധത്തില്‍, ഉല്പത്തി മുതല്‍ ഉണ്ടായിരുന്ന സന്തുലിതാവസ്ഥ  നഷ്ടമായിട്ടുള്ളത്

പുനരാവിഷ്ക്കരിക്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്. അതിനുവേണ്ട നവമായ ക്രമീകരണങ്ങള്‍ വത്തിക്കാന്‍റെ വകുപ്പുകളിലൂടെ യാഥാര്‍ത്ഥ്യമാക്കുവാന്‍ പരിശ്രമിക്കാം. ആര്‍ച്ചുബിഷപ്പ് പാലിയയ്ക്ക് അയച്ച കത്തില്‍ പാപ്പാ പുതിയ നിയമത്തിന്‍റെ പ്രവര്‍ത്തന ലക്ഷ്യം ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്.

കുടുംബങ്ങളെക്കുറിച്ചും ജീവനെക്കുറിച്ചും അല്‍മായ പ്രേഷിതത്വത്തെക്കുറിച്ചുമുള്ള രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ അടിസ്ഥാന പ്രബോധനങ്ങള്‍ സമഗ്രവും സമ്പൂര്‍ണ്ണവുമാണ്. സിനഡിന്‍റെ പഠനങ്ങളിലൂടെയും, സഭയുടെ പുതിയ പ്രബോധനം (Amoris Laetitia) ‘സ്നേഹത്തിന്‍റെ ആനന്ദ’ത്തിലൂടെയും അവയ്ക്ക് കാലിക പ്രസക്തിയും, ആഴവും വ്യാപ്തിയും നല്കുകയാണ് ചെയ്തിട്ടുള്ളത്. പാപ്പാ വിശദീകരിച്ചു.

സമകാലീന സംസ്ക്കാരത്തിന്‍റെ പ്രതിസന്ധികളെ നേരിടാനും, ഒപ്പം അതിനെ തുണയ്ക്കുവാനും സഭയ്ക്ക് ഉത്തരവാദിത്വമുണ്ട്. ദൈവശാസ്ത്രപരമായ നിലപാടുകളില്‍ മുറുകെ പിടിക്കുമ്പോഴും അജപാലനപരമായ കാഴ്ചപ്പാടു നഷ്ടപ്പെട്ടുപോകരുത്. മുറിപ്പെട്ട മനുഷ്യരുടെ വേദന ശമിപ്പിക്കുവാനും മുറിവുണക്കുവാനുമുള്ള സഭയുടെ മൗലികമായ ലക്ഷ്യത്തില്‍ വളരാനാണ് നവീകരണവും നിയമനങ്ങളും സഹായിക്കേണ്ടത്. രണ്ട് ഓഫിസുകളുടെ ചുമതലകളുള്ള ആര്‍ച്ചുബിഷപ്പ് പാലിയയുടെ പുതിയ നിയമനത്തെ വ്യക്തമാക്കുന്ന കത്ത് ഇപ്രകാരമാണ് പാപ്പാ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.