മദര്‍ തേരാസാ ലോകത്തിന് മറ്റൊരു ക്രിസ്തുരൂപമായിരുന്നെന്ന്, കല്‍ക്കട്ടയുടെ മുന്‍മെത്രാപ്പോലീത്ത, ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന ആര്‍ച്ചുബിഷപ്പ് ഹെന്റി സെബാസ്റ്റ്യന്‍ ഡിസൂസ പ്രസ്താവിച്ചു.
വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ വിശുദ്ധപദപ്രഖ്യാപന ദിവസം (സെപ്റ്റംബര്‍ 4-ലെന്ന്) വത്തിക്കാന്‍ വിളംമ്പരംചെയ്തതിനെ തുടര്‍ന്ന് കല്‍ക്കട്ടയില്‍ മാര്‍ച്ച് 15-ാം തിയതി ചൊവ്വാഴ്ച മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് മദറിനെ ഏറെ അടുത്തറിയുന്ന ആര്‍ച്ചുബിഷപ്പ് ഡിസൂസ ഇങ്ങനെ പ്രസ്താവിച്ചത്.
ജാതിയുടെയും മതത്തിന്‍റെയും സംസ്ക്കാരത്തിന്‍റെയും രാജ്യങ്ങളുടെയും അതിര്‍വരമ്പുകള്‍ക്കപ്പുറം വേദനിക്കുന്ന മനുഷ്യര്‍ക്ക് സാന്ത്വനവും സൗഖ്യവുമായി ഇറങ്ങിത്തിരിച്ച മദര്‍ തെരേസാ ലോകത്തിന് ക്രിസ്തുവിന്‍റെ പ്രതിരൂപമായിരുന്നെന്ന് ആര്‍ച്ചുബിഷപ്പ് ഡിസൂസ വിശേഷിപ്പിച്ചു. അതിനാല്‍ മദര്‍ തേരാസ ഇന്ത്യയുടെയോ, അല്‍ബേനിയയുടെയോ മാത്രമല്ല, ലോകത്തുള്ള സകലരുടേയും പുണ്യാത്മാവാണെന്നും, അതിനാല്‍ കാരുണ്യത്തിന്‍റെ ജൂബിലവര്‍ഷത്തില്‍ മദറിന്‍റെ വിശുദ്ധപദപ്രഖ്യാപനം നടത്തുന്നത് ഏറെ പ്രതീകാത്മകമാണ്. പാവങ്ങളുടെ അമ്മയ്ക്ക് സഭ വിശ്വാസത്തില്‍ നല്കുന്ന അംഗീകാരം ദൈവസന്നിധിയിലെ ആത്മീയമകുടംചാര്‍ത്തലാണ്. അതില്‍ നമുക്കേവര്‍ക്കും സന്തോഷികക്കുകയും ദൈവത്തിന് നന്ദിയര്‍പ്പിക്കുക്കയും ചെയ്യാമെന്ന് ആര്‍ച്ചുബിഷപ്പ് ഡിസൂസ മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു. ദൈവിക സ്വഭാവം മനുഷ്യര്‍ക്കു വെളിപ്പെടുത്തുമാറ് തന്‍റെ മാനവികതയെ വിശുദ്ധിയില്‍ കരുപ്പിടിപ്പിക്കുകയും, സഹോദരങ്ങള്‍ക്കായി വിശിഷ്യാ പാവങ്ങളില്‍ പാവങ്ങളായവര്‍ക്കായി സമര്‍പ്പിക്കുകയുംചെയ്ത ധീരവനിതയായിരുന്നു മദര്‍ തെരേസയെന്ന് ആര്‍ച്ചുബിഷിപ്പ് ഡിസൂസ പ്രസ്താവിച്ചു.
കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ബംഗാള്‍ ഭരിക്കുന്ന കാലത്തും മദര്‍ തെരേസയ്ക്ക് ലഭിച്ച ലോകശ്രദ്ധ ആകര്‍ഷിച്ച അന്തിമോപചാര ശുശ്രൂഷ ദേശീയ ബഹുമിതയായിരുന്നു. ലോകരാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ യാത്രാമൊഴിചൊല്ലാനെത്തിയതും മദര്‍ അര്‍ഹിക്കുന്ന അതിരുകള്‍ കടന്നുള്ള ആദരവിന്‍റെയും സ്നേഹത്തിന്‍റെയും പ്രകടനമായിരുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് ഹെന്റി സെബാസ്റ്റ്യന്‍ ഡിസൂസ പ്രസ്താവിച്ചു.
അന്ന് കല്‍ക്കട്ടയുടെ മെത്രാപ്പോലീത്തയായിരുന്ന (1986-2002) ആര്‍ച്ചുബിഷപ്പ് ഡിസൂസയാണ് സാമൂഹ്യ-രാഷ്ട്രീയ-സംഘടനാ തലങ്ങളില്‍ എല്ലാവരെയും കോര്‍ത്തിണക്കിക്കൊണ്ട് സര്‍ക്കാരിന്‍റെ പിന്‍തുണയോടെ മദറിന്‍റെ അന്തിമോപചാര ശുശ്രൂഷകള്‍ക്ക് കൃത്യമായ പദ്ധതിയൊരുക്കിയതും, നേതൃത്വം നല്കിയതും.
All the contents on this site are copyrighted ©. |