2016-03-09 20:11:00

രണഭൂമിയിലെ നിര്‍ദ്ദോഷികള്‍ കേഴുന്ന രണ്ടരലക്ഷം കുഞ്ഞുങ്ങള്‍


സിറിയയുടെ സംഘര്‍ഷഭൂമിയില്‍ രണ്ടരലക്ഷം കുട്ടികളാണ് അപകടാവസ്ഥയില്‍ കഴിയുന്നതെന്ന്, Save Children  കുട്ടികളുടെ സുരക്ഷയ്ക്കായുള്ള സന്നദ്ധ സംഘടയുടെ ഇറ്റലിയിലെ വക്താവ് മാര്‍ച്ച് 9-ാം തിയതി ബുധനാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി.

അഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് മദ്ധ്യപൂര്‍വ്വദേശത്തെ സിറിയില്‍ ആരംഭിച്ച രാഷ്ട്രീയ വര്‍ഗ്ഗിയ സംഘര്‍ഷങ്ങളില്‍ ഇരകളാകുന്നവരില്‍ 14 വയസ്സിനു താഴെ പ്രായമുള്ളവര്‍ രണ്ടര ലക്ഷത്തോളം വരുന്ന ഈ കുഞ്ഞുങ്ങളാണെന്ന് സര്‍ക്കാരേതര സംഘടനയായ Save Children പ്രസ്ഥാനത്തിന്‍റെ വക്താവ് വത്തിക്കന്‍ റേഡിയോയെ അറിയിച്ചു.

ഭക്ഷണം, മരുന്ന്, പാര്‍പ്പിടം, വസ്ത്രം, ജലം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തവരാണ് സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലും അഭ്യന്തരകലാപത്തിന്‍റെ ഉപരോധമേഖലകളിലും ‍ഞെരുങ്ങിക്കഴിയുന്ന നിര്‍ദ്ദോഷികളായ കുഞ്ഞുങ്ങളെന്ന് പ്രസ്താവന വ്യക്തമാക്കി. ഭക്ഷണം മരുന്ന് എന്നിവ തക്കസമയത്ത് കുഞ്ഞുങ്ങള്‍ക്ക് ലഭ്യമല്ലാത്തതുകൊണ്ടും, ചിലപ്പോള്‍ കലാപരംഗങ്ങളുടെ സ്ഫോടനങ്ങളിലും ധാരാളം കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടമാകുന്നുണ്ടെന്ന് പ്രസ്താവന വെളിപ്പെടുത്തി.

സിറിയയുടെ ആകെയുള്ള ജനസംഖ്യയുടെ 46 ശതമാനത്തിലധികവും 14 വയസ്സിന് താഴെയുള്ള കുട്ടികളാണ്. നാലു ലക്ഷത്തിലേറെ സിറിയന്‍ ജനത ഇതിനകം നാടുവിട്ടുപോയിട്ടുണ്ട്. യുദ്ധഭൂമിയുടെ ഉപരോധാവസ്ഥയില്‍ കഴിയുന്നവരില്‍ ഏറെ ഭീതിദമാണ് രണ്ടരലക്ഷത്തോളം വരുന്ന കുട്ടികളുടെ അവസ്ഥയെന്ന് പ്രസ്താവന വ്യക്തിമാക്കി.








All the contents on this site are copyrighted ©.