2016-02-28 16:40:00

സഭയിലെ കാലുകഴുകല്‍ ശുശ്രൂഷക്രമത്തില്‍ വരുന്ന മാറ്റങ്ങള്‍


പെസഹാവ്യാഴാഴ്ചത്തെ കാലുകഴുകല്‍ ശുശ്രൂഷ പരികര്‍മ്മംചെയ്യുന്ന രീതിയില്‍ പാപ്പാ ഫ്രാന്‍സിസ് വരുത്തിയ ഭേദഗതി.

2016 ജനുവരി 6-ാം തിയതി പൂജരാജാക്കളുടെ തിരുനാളില്‍ പുറപ്പെടുവിച്ച പ്രബോധനത്തിലൂടെയാണ് (Decree Coena Domini) ആരാധനക്രമപരമായ ഈ മാറ്റം പാപ്പാ ഫ്രാന്‍സിസ് കത്തോലിക്ക സഭയില്‍ കൊണ്ടുവരുന്നത്. പെസഹാവ്യാഴാഴ്ചത്തെ ‘പാദക്ഷാളനകര്‍മ്മം’ അല്ലെങ്കില്‍ ‘കാലുകഴുകള്‍ ശുശ്രൂഷ’ പരികര്‍മ്മചെയ്യുന്ന പരമ്പരാഗത രീതിയിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.

പന്ത്രണ്ടു പുരുഷന്മാരുടെ കാലുകഴുകലാണ് സഭയില്‍ അനുഷ്ഠിച്ചുപോരുന്നത്. തല്‍സ്ഥാനത്ത് വിശ്വാസ സമൂഹത്തില്‍നിന്നും - പ്രായമായവര്‍, യുവജനങ്ങള്‍, കുട്ടികള്‍, രോഗികള്‍,  സന്ന്യാസിനികള്‍ വൈദികര്‍, അല്‍മായര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന (സ്ത്രീപുരുഷ ഭേദമെന്യേയുള്ള) - തിര‍ഞ്ഞെടുക്കപ്പെട്ട ഒരു ചെറിയ പ്രതിനിധിസംഘത്തിന്‍റെ കാലുകഴുകല്‍ ശുശ്രൂഷ നടത്തുവാനുള്ള അനുമതിയാണ് നവീകരിച്ച പ്രബോധനത്തിന്‍റെ പ്രധാനഭാഗം.

അപ്പസ്തോലന്മാരെ പ്രതിനിധീകരിച്ച് പരമ്പരാഗതമായി 12 പേരുടെ കാലുകഴുകിയിരുന്ന സ്ഥാനത്ത് അജപാലനപരമായി യുക്തമാകുന്നതും പ്രായോഗികത മാനിച്ചുകൊണ്ടുമുള്ള ഒരു ചെറുസംഘത്തെ തിരഞ്ഞെടുക്കാമെന്ന് ഡിക്രി പ്രസ്താവിക്കുന്നു. ദൈവജനത്തില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ചെറു വിശ്വാസസംഘമെന്ന് ഡിക്രി വ്യക്തമായി പറയുന്നതിനാല്‍ ഇതര മതസ്ഥരെ ഉള്‍പ്പെടുത്താമെന്ന വ്യാഖ്യനം അപ്രസക്തമാണ്. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ സ്ത്രീകളും പുരുഷന്മാരുമാകാമെന്നതില്‍ സംശയംവേണ്ട. അവര്‍ കുട്ടികളും, ചെറുപ്പക്കാരും, പ്രായമായവരും, രോഗികളും ആരോഗ്യവാന്മാരും, വൈദികരും സന്ന്യാസിനികളും, സന്ന്യസ്തരും അല്‍മായരും ഇതില്‍ ഉള്‍പ്പെടുന്നു. അങ്ങനെ വിവിധ തരക്കാരും പ്രായക്കാരുമാകയാല്‍ വിശ്വാസ സമൂഹത്തിന്‍റെ വൈവിദ്ധ്യവും ഐക്യവും ഒരുപോലെ പ്രകടമാക്കുന്ന അര്‍ത്ഥവ്യാപ്തിയും സമഗ്രതയും ഈ ശുശ്രൂഷയ്ക്കു ലഭിക്കുമെന്ന് പാപ്പാ ഫ്രാ‍ന്‍സിസ് ഡിക്രിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മനുഷ്യരക്ഷയ്ക്കായുള്ള തന്‍റെ അനന്തമായ സ്നേഹത്തിന്‍റെ പാരമ്യമാണ് അന്ത്യത്താഴവിരുന്നില്‍ ശിഷ്യന്മാരുടെ കാലുകഴുകിക്കൊണ്ട് ക്രിസ്തു പ്രകടമാക്കിയത്. പ്രതീകാന്മകമായ ഈ ശുശ്രൂഷയ്ക്ക് കുറെക്കൂടെ ആത്മീയ വ്യാപ്തിയും ആഴമായ അര്‍ത്ഥവും നല്കുകയാണ് പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്ന മാറ്റത്തിന്‍റെ ലക്ഷ്യവും ബലതന്ത്രവും. സമൂഹത്തിലെ സകലരെയും ഉള്‍ക്കൊള്ളുന്നതും, ജീവിതകാലത്ത് ക്രിസ്തു പ്രകടമാക്കിയതുമായ സകലരെയും, വിശിഷ്യാ പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും ഉള്‍ക്കൊള്ളുന്ന ഒരു സാകല്യ സംസ്കൃതിയുടെ മൗലിക വീക്ഷണവും ദൈവശാസ്ത്രവുമാണ് ഈ നവീകരണത്തില്‍ പാപ്പാ ഫ്രാന്‍സിസ് വിവക്ഷിക്കുന്നത്. തന്‍റെ അജപാലന ശുശ്രൂഷയിലും, അര്‍ജന്‍റീനയിലെ ബ്യൂനസ് ഐരസിലെ മെത്രാനായിരിക്കുമ്പോഴും പാപ്പാ ഫ്രാന്‍സിസ് ഈ രീതി പരീക്ഷിച്ചുനോക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തിട്ടുള്ളതാണ്. 2013-ല്‍ സ്ഥാനാരോപിതനായശേഷം പെസഹാവ്യാഴാഴ്ച ജയിലുകളിലാണ് പാപ്പാ കാലുകഴുകല്‍ ശുശ്രൂഷയും തിരുവത്താഴപൂജയും അനുഷ്ഠിച്ചിട്ടുള്ളത്. അപ്പോഴെല്ലാം ജയിലിലെ എല്ലാത്തരക്കാരെയും - പ്രായഭേദമെന്യേയും സ്ത്രീപുരുഷ ഭേദമെന്യേയുമുള്ള ഒരു പ്രതിനിധിസംഘത്തിന്‍റെ കാലുകഴുകല്‍ ശുശ്രൂഷയാണ് നടത്തിയിട്ടുള്ളത്. അതിനാല്‍ നീണ്ട പരിചിന്തനത്തിനും പ്രാര്‍ത്ഥനയ്ക്കുംശേഷമാണ് സഭാപാരമ്പര്യത്തിലുള്ള മാറ്റത്തിന്‍റെ ഈ പ്രബോധനം മുന്നോട്ടുവയ്ക്കുന്നത് പാപ്പാ ഫ്രാന്‍സിസ് തന്നെ ഡിക്രിയില്‍ പ്രസ്താവിച്ചിട്ടുണ്ട്.

“ശുശ്രൂഷിക്കപ്പെടുവാനല്ല ശുശ്രൂഷിക്കുവാനും ജീവന്‍ സമര്‍പ്പിക്കുവാനുമാണ് ഞാന്‍ വന്നത്,” എന്ന ക്രിസ്തുവിന്‍റെ വാക്കുകളാണ് (യോഹ.13, 1) പരിഷ്ക്കരണത്തിന് ആധാരമായി പാപ്പാ ഉദ്ധരിക്കുന്നത്. അതിനാല്‍ കാലുകഴുകല്‍ ശുശ്രൂഷ പരികര്‍മ്മംചെയ്യുന്ന മെത്രാന്മാരും വൈദികരും, സഭയില്‍ നിലനിന്നിരുന്ന പാരമ്പര്യത്തെക്കുറിച്ച് ആകുലപ്പെടാതെ, മേലുദ്ധരിച്ച വചനത്തിന്‍റെ ആത്മീയവും ആഴവുമായ ധ്യാനത്തിലൂടെ ക്രിസ്തുവിനോട് സാരൂപ്യപ്പെടണമെന്നാണ്  ഈ ആരാധനക്രമ മാറ്റത്തിലൂടെ പാപ്പാ നിഷ്ക്കര്‍ഷിക്കുന്നത്. ക്രിസ്തു അന്നു ചെയ്തതിന്‍റെ അനുകരണത്തെക്കാള്‍ അതിന്‍റെ അര്‍ത്ഥത്തിലേയ്ക്കും അജപാലനപരമായ ഫലപ്രാപിതിയിലേയ്ക്കും ജനപങ്കാളിത്തത്തിലേയ്ക്കുമാണ് കാലികമായ ഈ നവീകരണം സഭാമക്കളെ നയിക്കേണ്ടത്. കാലുകഴുകള്‍ ശുശ്രൂഷയുടെ നിലവിലുണ്ടായിരുന്ന പാരമ്പര്യത്തില്‍ വരുത്തുന്ന പ്രായോഗികമായ മാറ്റങ്ങള്‍ അതിന്‍റെ അര്‍ത്ഥപൂര്‍ണ്ണിമയില്‍ വിശ്വാസികള്‍ ഉള്‍ക്കൊള്ളുന്നതിനും, അറിവോടും ബോധ്യത്തോടും ഫലപ്രദമായും അവര്‍ അതില്‍ പങ്കുചേരുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങളും പരിശീലനവും ഉത്തരവാദിത്തപ്പെട്ടവര്‍ രൂപത-ഇടവക തലങ്ങളില്‍ വിശ്വാസികള്‍ക്ക് നല്കേണ്ടതാണെന്നും ഡിക്രിയില്‍ പാപ്പാ അഭ്യര്‍ത്ഥിക്കുന്നുണ്ട്. എന്നാല്‍ തിരുവത്താഴപൂജയെ അതിക്രമിക്കുന്ന പ്രാധാന്യവും പ്രകടപരതയും സഭയുടെ പാരമ്പര്യം മാത്രമായ കാലുകഴുകല്‍ ശുശ്രൂഷയ്ക്ക് നല്കരുതെന്നും, അനുഷ്ഠാനം ലളിതമായിരിക്കണമെന്നും ഡിക്രി ഉദ്ബോധിപ്പിക്കുന്നുണ്ട്.

അടുത്തുവരുന്ന പെസഹാവ്യാഴം മുതല്‍ (24 മാര്‍ച്ച് 2016) ആഗോളസഭയില്‍ പ്രയോഗത്തില്‍ വരുത്തേണ്ട പാപ്പായുടെ ഡിക്രി ആരാധനക്രമകാര്യങ്ങള്‍ക്കും കൂദാശകള്‍ക്കുമായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ റൊബേര്‍ട്ട് സറായാണ് (Prefect of the Congregation for Divine Worship & Discipline of Sacraments)  ജനുവരി 21-ാം തിയതി റോമില്‍ പരസ്യപ്പെടുത്തിയത്. ഇതു സംബന്ധിച്ചുള്ള പ്രമാണിക ഗ്രന്ഥങ്ങളിലും (Roman Missal) ആരാധനക്രമത്തിലും (Liturgical Order) വരുത്തേണ്ട മാറ്റങ്ങളും വിവരണങ്ങളും വത്തിക്കാന്‍റെ ആരാധനക്രമകാര്യാലയം ദേശീയ പ്രാദേശിക സഭാദ്ധ്യക്ഷന്മാരെയും ആരാധനക്രമ കമ്മിഷനുകളെയും രേഖാമൂലം അറിയിച്ചിട്ടുള്ളതാണ്. റോമില്‍ ഇറക്കിയ  പ്രസ്താവനയില്‍ കര്‍ദ്ദിനാള്‍  സറാ  ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.  പത്രോസിന്‍റെ പരമാധികാരത്തില്‍ പാപ്പാ ഫ്രാന്‍സിസ് പകര്‍ന്നുനല്കുന്ന ഈ പ്രബോധനവും നവീകരണവും മെത്രാന്മാരും അജപാലനശുശ്രൂഷയിലുള്ള എല്ലാ ഉത്തരവാദിത്തപ്പെട്ടവരും യഥാസമയം പ്രായോഗികമാക്കണമെന്നും വത്തിക്കാന്‍റെ ആരാധനക്രമ കാര്യാലയത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ റൊബര്‍ട്ട് സറാ പ്രസ്താവനയിലൂടെ  ഉദ്ബോധിപ്പിക്കുന്നു.

ഭാഗ്യസ്മരണാര്‍ഹനായ 12-ാം പിയൂസ് പാപ്പാ 1955 നവംബര്‍ 30-ാം തിയതി പ്രബോധിപ്പിച്ച വിശുദ്ധവാരത്തെ സംബന്ധിക്കുന്ന ഡിക്രിയില്‍ (Maxima Redemptionis), കാലുകഴുകല്‍ ശുശ്രൂഷയെ സംബന്ധിക്കുന്ന അനുഷ്ഠാനക്രമത്തില്‍ കാലികമായ ഭേദഗതി വരുത്തുക മാത്രമാണ് പാപ്പാ ഫ്രാന്‍സിസ് ചെയ്യുന്നത്.








All the contents on this site are copyrighted ©.