2016-02-27 14:36:00

ഷബാസ് ഭട്ടി പാക്കിസ്ഥാന്‍റെ വിശ്വാസസാക്ഷി


പാക്കിസ്ഥാനിലെ ന്യൂനപക്ഷ നായകന്‍ ഷബാസ് ഭട്ടിയെ വിസ്മരിക്കാനാവില്ല. റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയിലെ ഇസ്ലാമിക പഠനവിഭാഗം പ്രഫസര്‍, ഷഹീദ് മൊബീനാണ് പ്രസ്താവനയിലൂടെ ഇങ്ങനെ അനുസ്മരിപ്പിച്ചത്.

പാക്കിസ്ഥാനില്‍ സര്‍ദാരി സര്‍ക്കാരിന്‍റെ കാലത്ത് ന്യൂപക്ഷ മന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കവെയാണ് 2011 മാര്‍ച്ച് 2-ന് (1968-2011) പാക്കിസ്ഥാനിലെ തളിബാന്‍ തീവ്രവാദികളുടെ കൈകളില്‍ ഷബാസ് ഭട്ടി കൊല്ലപ്പെട്ടത്. സംഭവദിവസം രാവിലെ റാവല്‍പ്പിണ്ടിയിലുള്ള ഭവനത്തില്‍നിന്നും അമ്മയോടു യാത്രപറഞ്ഞ് ഇറങ്ങി, കാറില്‍ കയറുമ്പോഴാണ് ഘാതകരുടെ വെടിയേറ്റ് ഭട്ടി മരണമടഞ്ഞത്.

മതന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി, വിശിഷ്യാ പാക്കിസ്ഥാനിലെ പീഡിതരായ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും, യുക്തിക്കു  ചേരാത്ത ഷാരിയ    - ദൈവദൂഷണക്കുറ്റ നിയമം നിയമഘടനയില്‍നിന്നും നീക്കംചെയ്യുവാനുള്ള കമ്മിഷനില്‍ പ്രവര്‍ത്തിക്കവെ ജീവന്‍ സമര്‍പ്പിച്ച ധീരനായ അല്‍മായ പ്രേഷിതനായിരുന്നു ക്ലെമന്‍റ് ഷബാസ് ഭട്ടിയെന്ന് ഫ്രൊഫസര്‍ ഷബീദ് ഫെബ്രുവരി 26-ാം തിയതി വെള്ളിയാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ സമര്‍ത്ഥിച്ചു.

ഭട്ടിയുടെ ആസന്നമാകുന്ന 5-ാം രക്തസാക്ഷിത്വദിനത്തിന്‍റെ അനുസ്മരണത്തോട് അനുബന്ധിച്ചാണ് പ്രഫസര്‍ ഷഹീദ് പ്രസ്താവന ഇറക്കിയത്.

കൊല്ലപ്പെടുവാനുള്ള സാധ്യത സൂക്ഷ്മദൃഷ്‌ട്യാ മുന്നില്‍ കണ്ടുകൊണ്ടും തന്‍റെ വിശ്വാസബോധ്യങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ടുമാണ് ക്ലെമന്‍റ് ഷബാസ് ഭട്ടി സാമൂഹ്യരംഗത്തേയക്ക് കടന്നുവന്നത്. വിവാഹജീവിതം മാറ്റിവച്ചത് ന്യൂനപക്ഷ വിമോചനത്തിനും അവരുടെ മതസ്വാതന്ത്ര്യത്തിനു വേണ്ടിയും പോരാടുവാനായിരുന്നെന്ന് അടുത്ത സുഹൃത്തുക്കള്‍ സാക്ഷൃപ്പെടുത്തുന്നു. ദേശീയ അസ്സംബ്ലിയുടെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് 2008-മുതല്‍ സജീവ രാഷ്ട്രീയത്തില്‍ ഭട്ടി പ്രവേശിച്ചത് ഭൂരിപക്ഷത്തോടെയായിരുന്നെന്ന് സമകാലികനും ആത്മസുഹൃത്തുമായ പ്രഫസര്‍ ഷബിദ് റോമില്‍ ഫെബ്രുവരി 26-ാം തിയതി വെള്ളിയാഴ്ച ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇസ്ലാമാബാദിലാണ് ജനിച്ചത്. പാക്കിസ്ഥാനി പീപ്പിള്‍ പാര്‍ട്ടി അംഗമായിരുന്നു. സാമൂഹ്യശാസ്ത്രത്തില്‍ ബിരുദാന്തരബിരുദം കരസ്ഥമാക്കിയശേഷമാണ് ഭട്ടി സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. പാക്കിസ്ഥാന്‍റെ തിരഞ്ഞെടുക്കപ്പെട്ട പാര്‍ലിമെന്‍റേറിയനായിരുന്നു. സര്‍ദാരി സര്‍ക്കാരിന്‍റെ കാലത്താണ് ന്യൂനപക്ഷ കാര്യാലയത്തിന്‍റെ (Federal Minister for Minority Affairs)  മന്ത്രിയായി ഭരണകൂടം ഭട്ടിയെ നിയമിച്ചത്.

യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായിരിക്കവെ ക്രൈസ്തവ സ്വതന്ത്ര മുന്നണി സഖ്യം (Christian Liberation Front) സ്ഥാപിച്ചു. റോമന്‍ കത്തോലിക്കാനായിരുന്നു. സഭയുടെ ഉപവിപ്രവര്‍ത്തനങ്ങളി‍ല്‍ ഭട്ടി വ്യാപൃതനായിരുന്നു. മരിക്കുന്നതിന് ഏതാനും മാസങ്ങള്‍ മുന്‍പ് വത്തിക്കാനില്‍വന്ന് മുന്‍പാപ്പാ ബനഡിക്ടുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റോമിലെ സാന്‍ ഏജീഡിയോ സഭാ കൂട്ടായ്മയായും ഭട്ടി ബന്ധംപുലര്‍ത്തിയിരുന്നു. വിശ്വസബോധ്യങ്ങളുള്ള ഈ യുവനേതാവിന്‍റെ ജീവിതം മാതൃകാപരമാണെന്നും, അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വം വിശ്വാസത്തെപ്രതിയാണെന്നും ചിന്തിക്കുന്ന പാക്കിസ്ഥാനിലെ ദേശീയസഭയും വിശ്വാസികളും ഭട്ടിയുടെ വിശുദ്ധപദത്തിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്ന ആവശ്യം പ്രകടിപ്പിക്കുന്നുണ്ട്.








All the contents on this site are copyrighted ©.