2016-02-03 16:45:00

സമര്‍പ്പണജീവിത വര്‍ഷാചരണം സമാപ്തിയായി


ഫെബ്രുവരി 2-ാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയോടെയാണ് ഒരുവര്‍ഷക്കാലം നീണ്ടുനിന്ന ആഗോളസഭയുടെ സമര്‍പ്പിത ജീവിത വര്‍ഷാചരണത്തിന് സമാപനമായത്. ക്രിസ്തുവിന്‍റെ സമര്‍പ്പണത്തിരുനാളില്‍ നടത്തപ്പെട്ട സഭയിലെ സന്ന്യസ്തരുടെ വര്‍ഷാചരണത്തിന്‍റെ സമാപനപരിപാടികള്‍ക്കും കൂട്ടായ്മയ്ക്കും പ്രത്യേക തിളക്കമായി.

സമര്‍പ്പിണത്തിന്‍റെ പ്രതീകമായി കത്തിച്ച തിരികളുമായി വത്തിക്കാനിലെ കാരുണ്യ കവാടത്തിലൂടെ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമുള്ള നൂറുകണക്കിന് സന്ന്യസ്തര്‍ വിശുദ്ധ പത്രോസിന്‍റെ ബസലിക്കിയിലേയ്ക്ക് പാപ്പായ്ക്കൊപ്പം ദിവ്യബലിയര്‍പ്പിക്കാന്‍ പ്രവേശിച്ചത് ആവേശമുണര്‍ത്തിയ ദീപക്കാഴ്ചയും ചരിത്രസംഭവവുമായി.

ദിവ്യബലിമദ്ധ്യേ പാപ്പാ വചനചിന്തകള്‍ പങ്കുവച്ചു.

ദേശീയ പ്രാദേശിക സഭാതലങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട നവീകരണ പദ്ധതികളിലൂടെ മുന്നോട്ടു നീങ്ങിയ ആഗോളസഭയിലെ സന്ന്യസ്തരുടെ വര്‍ഷാചരിണത്തിന് കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തിന്‍റെ പ്രഥമഘട്ടത്തില്‍ സമാപ്തിയായത് പ്രതീകാത്മകമായെന്ന് സമാപനത്തിന്‍റെ തലേനാള്‍, ഫെബ്രുവരി ഒന്നാം തിയതി തിങ്കളാഴ്ച ആഗോളപ്രതിനിധികള്‍ക്കു നല്കിയ പ്രഭാഷണത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

നല്ലിടയനായ ക്രിസ്തുവിനെ അനുകരിച്ചുകൊണ്ട് ലോകത്ത് ദൈവപിതാവിന്‍റെ സ്നേഹവും കാരുണ്യവും സംലംബ്ധമാക്കുകയാണ് സന്ന്യാസത്തിന്‍റെ അടിസ്ഥാന ലക്ഷൃമെന്ന് ആയിരത്തോളമുണ്ടായിരുന്ന ആഗോള പ്രതിനിധിസംഘത്തെ പാപ്പാ അനുസ്മരിപ്പിച്ചു.

 








All the contents on this site are copyrighted ©.