വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ ബുധനാഴ്ച (20/01/16) പ്രതിവാരപൊതുകൂടിക്കാഴ്ച അനുവദിച്ചു. വിവിധരാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരും സന്ദര്‍ശകരുമായിരുന്ന ആയിരങ്ങള്‍ അതില്‍ പങ്കുകൊണ്ടു. പൊതുദര്‍ശന വേദി വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ സമീപത്തുള്ള പോള്‍ ആറാമന്‍ ശാലയായിരുന്നു. കൂടിക്കാഴ്ചയുടെ തുടക്കത്തില്‍ പത്രോസിന്‍റെ ഒന്നാം ലേഖനം രണ്ടാം അദ്ധ്യായത്തിലെ 9 ഉം 10 ഉം വാക്യങ്ങള്‍ വിവിധ ഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു
എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്‍റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്ധകാര ത്തില്‍നിന്ന് തന്‍റെ അത്ഭുതകരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്‍റെ നന്മകള്‍ പ്രകീര്‍ത്തിക്കണം. മുമ്പു നിങ്ങള്‍ ഒരുജനമായിരുന്നില്ല. ഇപ്പോള്‍ നിങ്ങള്‍ ദൈവത്തിന്‍റെ ജനമായിരിക്കുന്നു. മുമ്പു നിങ്ങള്‍ക്കു കരുണ ലഭിച്ചിരുന്നില്ല; ഇപ്പോള്‍ കരുണ ലഭിച്ചിരിക്കുന്നു. ( 1 പത്രോസ്, 9-10)
ഈ തിരുവചനഭാഗവായനയെ തുടര്‍ന്ന് പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ ഒരു പ്രഭാഷണം നടത്തി. അനുവര്‍ഷം ജനുവരി 18 മുതല്‍ 25 വരെ ആചരിക്കപ്പെടുന്ന ക്രൈസ്തവൈക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരം ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.
പാപ്പായുടെ പ്രസംഗത്തിന്‍റെ സംഗ്രഹം :
ജനുവരി 18 മുതല്‍ 25 വരെ,അതായത്, ഈ യാഴ്ച, നടത്തപ്പെടുന്ന ക്രൈസ്തവൈക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരത്തിന്‍റെ വിചിന്തനത്തിനടിസ്ഥാനമായ വിശുദ്ധ ഗ്രന്ഥഭാഗമാണ് നാം വായിച്ചുകേട്ടത്. സഭകളുടെ ലോകസമിതിയും (WCC) ക്രൈസ്തവൈക്യ പരിപോഷണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയും ചുമതലപ്പെടുത്തിയതനുസരിച്ച്, ലാത്വിയയിലെ ഒരു എക്യുമെനിക്കല്‍ സംഘമാണ് ഈ ഭാഗം തിരഞ്ഞെടുത്തത്.
റീഗയിലുള്ള (ലാത്വിയായുടെ തലസ്ഥാന നഗരി) ലൂതറന്‍ കത്തീദ്രലില്‍ പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു ജ്ഞാനസ്നാനത്തൊട്ടിയുണ്ട്. വിശുദ്ധ മയിനാര്‍ദൊ ലാത്വിയായില്‍ ക്രൈസ്തവവിശ്വാസത്തിന്‍റെ വിത്തുപാകിയത് അക്കാലയളവിലാണ്. ലാത്വിയായിലെ, കത്തോലിക്കരും ലൂതറന്‍സഭാനുയായികളും ഓര്‍ത്തഡോക്സ്കാരു മായ, സകലക്രൈസ്തവരും അംഗീകരിക്കുന്നതായൊരു ക്രിസ്തീയവിശ്വാസാരംഭത്തിന്‍റെ വാചാലമായ ഒരടയാളമാണ് ആ മാമ്മോദീസാത്തൊട്ടി. ജ്‍ഞനാസ്നാനം വഴി പുനര്‍ജനനം പ്രാപിച്ചവരില്‍ മാമ്മോദീസാ ഐക്യത്തിന്‍റെ കൗദാശികബന്ധം ഉളവാക്കുന്നുവെന്ന്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് സഭൈക്യത്തെ അധികരിച്ചു പുറപ്പെടുവിച്ച പ്രമാണരേഖ "ഉണിത്താത്തിസ് റിദിന്തെഗ്രാസ്സിയൊ" (UNITATIS REDINTEGRATIO) പ്രഖ്യാപിക്കുന്നു. തങ്ങള്‍ക്കു മാമ്മോദീസാവഴി ലഭിച്ച ദാനത്തെയും അതിലന്തര്‍ലീനമായിരിക്കുന്ന കടമകളെയുംക്കുറിച്ച് ക്രൈസ്തവരുടെ ആദ്യ തലമുറയെ ബോധ്യപ്പെടുത്തുന്നതിന് അവരെ ഉദ്ദേശിച്ച് പത്രോസ് എഴുതിയതാണ് ഒന്നാം ലേഖനം. നമ്മളും, ഈ പ്രാര്‍ത്ഥനാവാരത്തില്‍, നമ്മുടെ ഭിന്നിപ്പുകളെയെല്ലാം മറികടന്ന് ഒരുമയോടെ ഇവയെല്ലാം കണ്ടെത്തുന്നതിന് വിളിക്കപ്പെട്ടിരിക്കുന്നു.
സര്‍വ്വോപരി, ജ്ഞാനസ്നാനത്തില്‍ പങ്കുചേരുകയെന്നാല്‍, അതിനര്‍ത്ഥം, നാം പാപികളാണെന്നും, നമുക്ക് രക്ഷയും വീണ്ടെടുപ്പും തിന്മയില്‍ നിന്നുള്ള മോചനവും ആവശ്യമാണെന്നുമാണ്. അന്ധകാരത്തില്‍നിന്ന് തന്‍റെ അത്ഭുതകരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്‍ എന്ന് പത്രോസ് പറയുന്നതില്‍ ഈ അന്ധകാരം നിഷേധാത്മകമാണ്. ഇത് മരണാനുഭവമാണ്. ഈ അനുഭവം ക്രിസ്തു സ്വന്തമാക്കി. ജലത്തില്‍ മുക്കപ്പെടുന്നത് ഈ മരണത്തിന്‍റെ പ്രതീകമാണ്. തുടര്‍ന്ന് ജല ത്തില്‍ നിന്ന് പുറത്തേക്കു വരുന്നത് ക്രിസ്തുവില്‍ പുതിയജീവിതത്തിലേക്കുള്ള ഉത്ഥാനത്തിന്‍റെ പ്രതീകവും. നാം ഏകമാമ്മോദീസായില്‍ പങ്കുചേരുന്നു എന്നു പറയുമ്പോള്‍ നമെല്ലാവരും, അതായത്, കത്തോലിക്കരും പ്രൊട്ടസ്റ്റന്‍റുകാരും ഓര്‍ത്ത ഡോക്സ്കാരും, ഭീതിതവും അകല്‍ച്ചയുളവാക്കുന്നതുമായ കൂരിരുട്ടില്‍ നിന്ന് കരുണാസമ്പന്നനും ജീവനുള്ളവനുമായ ദൈവവുമായുള്ള നേര്‍ക്കാഴ്ചയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയാണ്. ദൗര്‍ഭാഗ്യവശാല്‍ നമുക്കെല്ലാവര്‍ക്കും സ്വാര്‍ത്ഥതയുടെ അനുഭവമുണ്ട്. ഈ സ്വാര്‍ത്ഥതയാകട്ടെ ഭിന്നിപ്പിനും, സ്വയം അടച്ചിടുന്നതിനും അവമതിക്കുന്നതിനും കാരണമാകുന്നു. ജ്ഞാനസ്നാനത്തില്‍ നിന്നു വീണ്ടും തുടങ്ങുകയെന്നാല്‍ കാരുണ്യത്തിന്‍റെ ഉറവിടം, സകലര്‍ക്കും പ്രത്യാശപകരുന്ന സ്രോതസ്സ് വീണ്ടും കണ്ടെത്തുകയാണ്. എന്തെന്നാല്‍ ആരുംതന്നെ ദൈവത്തിന്‍റെ കാരുണ്യത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ല.
മാമ്മോദീസായെന്ന ഈ അനുഗ്രഹത്തില്‍ പങ്കുചേരുകവഴി ക്രൈസ്തവര്‍ക്കിടയില്‍ അഭേദ്യമായ ഒരു ബന്ധം, യഥാര്‍ത്ഥ സോദരങ്ങളെന്നപോലുള്ള ബന്ധം സൃഷ്ടിക്കപ്പെടുന്നു.... മാമ്മോദീസായില്‍ പ്രവര്‍ത്തനനിരതമായ ദൈവികകാരുണ്യം നമ്മുടെ സകല ഭിന്നിപ്പുകളേയുംക്കാള്‍ ശക്തമാണ്...ഉപരിശക്തമാണത്. ഭൗതികവും ആത്മീയവുമായ കാരുണ്യപ്രവര്‍ത്തികളില്‍ പങ്കുചേരാന്‍ പരിശ്രമിച്ചുകൊണ്ട് ക്രൈസ്തവര്‍ക്ക് സുവിശേഷത്തിന്‍റെ ശക്തി എല്ലാവരോടും പ്രഘോഷിക്കാന്‍ സാധിക്കും. ഇത് ക്രൈസ്തവര്‍ക്കിടയിലുള്ള, പ്രൊട്ടസ്റ്റന്‍റ്കാരും ഓര്‍ത്തഡോക്സ്കാരും കത്തോലിക്കരും തമ്മിലുള്ള, ഐക്യത്തിന്‍റെ സമൂര്‍ത്തസാക്ഷ്യമാണ്.
ദൈവപിതാവിന്‍റെ കാരുണ്യം ലോകത്തില്‍ സകലിയടത്തും എത്തിക്കുന്നതി നായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള മാര്‍ഗ്ഗം ക്രിസ്തുശിഷ്യരായ നമുക്കു കണ്ടെത്താന്‍ കഴിയുന്നതിനായി ഈ പ്രാര്‍ത്ഥനാവാരത്തില്‍ പ്രാര്‍ത്ഥിക്കാം.
പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനഭാഗത്ത് യുവജനങ്ങളെയും രോഗികളയും നവദമ്പതികളെയും പ്രത്യേകം സംബോധനചയ്ത പാപ്പാ സകല ക്രൈസ്തവരും ഏക മഹാ മാനവകുടുംബമായിത്തീരുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ യുവജനത്തെ ആഹ്വാനം ചെയ്തു. സ്വന്തം സഹനങ്ങള്‍ ക്രിസ്തുവിന്‍റെ സഭയുടെ ഐക്യത്തിനുവേണ്ടി സമര്‍പ്പിക്കാന്‍ പാപ്പാ രോഗികള്‍ക്ക് പ്രചോദനം പകര്‍ന്നു. ദൈവം തങ്ങളോടു കാട്ടുന്നതുപോലുള്ള സൗജന്യ-കരുണാര്‍ദ്രസ്നേഹം ഊട്ടിവളര്‍ ത്താന്‍ നവദമ്പതികളെ പാപ്പാ ഉപദേശിച്ചു.
All the contents on this site are copyrighted ©. |