2015-12-08 19:51:00

കാരുണ്യവര്‍ഷമായ് തുറന്ന വത്തിക്കാനിലെ ജൂബിലികവാടം


ചരിത്രത്തില്‍ രണ്ടു സംഭവങ്ങളാണ് ഡിസംബര്‍ 8-ാം തിയതി വത്തിക്കാനില്‍ നടന്നത് - പരിശുദ്ധ കന്യകാനാഥയുടെ അമലോത്ഭവ മഹോത്സവും കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ജൂബിലി കവാടം തുറക്കലും. വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പ്രാദേശിക സമയം രാവിലെ 9.30-ന് തുടങ്ങിയ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലിക്കു ശേഷമായിരുന്നു ജൂബിലി കവാടം തുറക്കുന്ന കര്‍മ്മം നടന്നത്.

ജൂബിലകവാടം തുറക്കാനായി വേദിയില്‍നിന്നും പാപ്പാ ബസിലക്കയുടെ ഉമ്മറത്ത്, വലതുഭാഗത്തുള്ള കവാടത്തിലേയ്ക്ക് സഹകാര്‍മ്മികര്‍ക്കും ശുശ്രൂഷികള്‍ക്കുമൊപ്പം പ്രദക്ഷിണമായി നീങ്ങി. ദൈവികകാരുണ്യത്തിന്‍റെ കവാടം മാനവകുലത്തിനായി തുറക്കണമേ, എന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രാര്‍ത്ഥന പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു, ദൈവികകാരുണ്യത്തിനായി യാചിച്ചു.

നീതിയുടെ കവാടം കര്‍ത്താവേ, എനിക്കായ് തുറക്കണമേ... ഞാന്‍ അതിലൂടെ പ്രവേശിച്ച് അവിടുത്തെ കാരുണ്യത്തിന് നന്ദിയര്‍പ്പിക്കട്ടെ.  നീതിമാന്മാര്‍ക്കായുള്ള കര്‍ത്താവിന്‍റെ വാതില്‍‍ ഇതാണ്.. (118, 19-20).  അങ്ങേ മഹാകാരുണ്യത്താല്‍ ഈ വാതിലിലൂടെ ഞാന്‍  അങ്ങേ ഭവനത്തില്‍ പ്രവേശിക്കട്ട!  അങ്ങനെ ഈ മന്ദിരത്തില്‍ ഞാന്‍ അങ്ങയെ സാഷ്ടാംഗം പ്രണമിക്കട്ടെ!

തുടര്‍ന്ന് ജൂബിലകവാടത്തില്‍ തട്ടിക്കൊണ്ട്, വിശുദ്ധവാതില്‍ പാപ്പാ ഫ്രാന്‍സിസ് തള്ളിത്തുറന്ന ലളിതമായ ചടങ്ങായിരുന്നു. മഹാദേവലയത്തില്‍ പ്രവേശിച്ച്, പാപ്പാ ഫ്രാന്‍സിസ് നമ്രശിരസ്ക്കനായി ഏതാനും നിമിഷങ്ങള്‍ മൗനമായി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് വിശുദ്ധ പതോസിന്‍റെ ബസിലിക്കയിലെ പൊന്തിഫിക്കല്‍ അല്‍ത്താരയുടെ പടവുകള്‍ പാപ്പാ കയറിയപ്പോള്‍...... സിസ്റ്റൈന്‍ ഗായക സംഘം... മധുരമായി ജൂബിലിഗാനം ആലപിച്ചു. Misericordes sicut Pater… പിതാവ് കരുണാര്‍ദ്രനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍.... എന്നയിരുന്നു ജൂബിലിഗാനത്തിന്‍റെ സത്ത!

തത്സമയം സഹകാര്‍മ്മികരും, ശുശ്രൂഷകരും വിശിഷ്ടാതിഥികളും മറ്റു പ്രതിനിധി സംഘങ്ങളും അനുഗ്രഹകവാടത്തിലൂടെ മഹാദേവാലയത്തില്‍ പ്രവേശിച്ചു. ഇറ്റാലിന്‍ പ്രസിഡന്‍റ് സേര്‍ജോ മത്തരേലാ, പ്രധാനമന്ത്രി മത്തെയോ റെന്‍സി, ബെല്‍ജിയത്തെ ആല്‍ബ്രട്ട് രാജാവന് രണ്ടാമന്‍, രാജ്ഞി പാവുള എന്നിവര്‍ രാവിലെ ജൂബിലി കവാടം കടന്ന വിശിഷ്ടാതിഥികളാണ്.

പ്രധാന അള്‍ത്താരയില്‍നിന്നുംകൊണ്ട് പാപ്പാ ഇങ്ങനെ സമാപനപ്രാര്‍ത്ഥന ചൊല്ലി : പരിശുദ്ധനായ പിതാവേ, അങ്ങ് കാരുണ്യത്തിലും സ്നേഹത്തിലും സമ്പന്നനാകുന്നുവല്ലോ.

അങ്ങു വര്‍ഷിച്ചിട്ടുള്ള സകലനന്മകള്‍ക്കും ഹൃദയപൂര്‍വ്വം ഞങ്ങള്‍ നന്ദിയര്‍പ്പിക്കുന്നു. സന്തോഷത്തോടെ അങ്ങേ വിശുദ്ധ കാവാടം തുറന്ന് ജൂബിലിവര്‍ഷം ആരംഭിക്കുന്ന ഞങ്ങളെ അങ്ങ് അനുഗ്രഹിക്കണമേ. അനുതാപത്തോടെ കരുണ്യത്തിന്‍റെ കവാടം കടക്കുന്നവരില്‍ അങ്ങ് സംപ്രീതനാകണമേ. പുത്രസഹജമായ വിശ്വാസത്തോടും, നവമായ അര്‍പ്പണത്തോടുംകൂടെ അതില്‍ പ്രവേശിക്കുന്നവരില്‍ കരുണാര്‍ദ്രമായ അങ്ങേ പിതൃസ്നേഹം വര്‍ഷിക്കണമേ. അങ്ങനെ ഞങ്ങള്‍ അനുതാപത്തിന്‍റെ കൃപ സ്വീകരിച്ച്, വാക്കിലും പ്രവര്‍ത്തിയിലും എന്നെന്നും ജീവിച്ചുവാഴുന്ന കര്‍ത്താവായ ക്രിസ്തുവിന്‍റെ കാരുണ്യത്തിന് സാക്ഷികളായി ജീവിക്കാന്‍ ഇടയാക്കണമേ... ആമേന്‍.

പാപ്പാ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.