2015-11-18 19:10:00

ആഫ്രിക്ക അപ്പസ്തോലികയാത്ര നവംബര്‍ 25-ന് ആരംഭിക്കും


കെനിയ, യുഗാണ്ട, മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ളിക്ക് എന്നീ രാജ്യങ്ങള്‍ നവംബര്‍ 30-വരെ നീളുന്ന പാപ്പായുടെ 11-ാമത് അപ്പസ്തോലിക യാത്രയില്‍ ഉള്‍പ്പെടുമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി റോമില്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

രാഷ്ട്രീയവും സാമൂഹികവുമായ സംഘര്‍ഷങ്ങളില്‍ കഴിയുന്ന ഈ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പാപ്പായുടെ സന്ദര്‍ശനം സാന്ത്വനവും, അവിടത്തെ ജനങ്ങളുടെ സമാധാനപതായില്‍ വെളിച്ചവുമാകുമെന്നാണ് അവിടങ്ങളിലെ സമൂഹ്യ-മത നേതൃത്വങ്ങള്‍ പ്രത്യാശിക്കുന്നതെന്നും ഫാദര്‍ ലൊമ്പാര്‍ഡി അഭിപ്രായപ്പെട്ടു.

രാഷ്ട്രീയവും സാമൂഹികവുമായ പീഡനങ്ങളില്‍ അധികസമയവും കഴിയുന്ന ആഫ്രിക്കന്‍ ജനതയ്ക്ക് സന്ദര്‍ശനത്തിലൂടെ സാന്ത്വനവും സൗഖ്യവും പകരാന്‍ പാപ്പാ ഫ്രാന്‍സിസിനു സാധിക്കുമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പ്രത്യാശ പ്രകടിപ്പിച്ചു. വിഘടിച്ചുനില്ക്കുന്ന രാഷ്ട്രീയ നേതൃത്വത്തെയും സഭാനേതൃത്വത്തെയും കൂട്ടിയിണക്കുവാന്‍ സന്ദര്‍ശനം കാരണമാക്കുമെന്നാണ് പാപ്പായുടെ പ്രതീക്ഷയെന്നും ഫാദര്‍ ലൊമ്പാര്‍ഡി വിവരിച്ചു.

പലപ്പോഴും അഭ്യന്തരകലാപങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും ഇരയായിട്ടുള്ള ഈ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ സുരക്ഷിതമാണെങ്കിലും സൈനിക സുരക്ഷാക്രമങ്ങളും പാപ്പായുടെ സന്ദര്‍ശനംപ്രമാണിച്ച് എല്ലാ രാജ്യങ്ങളും കൈക്കൊണ്ടിട്ടുണ്ടെന്നും ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി. എന്നിരുന്നാലും കൂട്ടത്തില്‍ ഏറ്റവും സുരക്ഷിതം കെനിയയാണെന്നാണ് താന്‍ ചിന്തിക്കുന്നതെന്നും ഫാദര്‍ ലൊമ്പാര്‍ഡി കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 25, 26, 27 ബുധന്‍, വ്യാഴം, വെള്ളി വൈകുന്നേരം 3-വരെ കെനിയയില്‍

നവംബര്‍ 27, 28    വെള്ളി, ശനി യുഗണ്ടയില്‍

നവംബര്‍ 29, 30    ഞായര്‍ തിങ്കള്‍ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍.

നവംബര്‍ 30-ാം തിയതി വൈകുന്നേരം 7.30-ന് പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തും.

 








All the contents on this site are copyrighted ©.